image

10 Jun 2026 4:42 PM IST

News

ഭൂമിയിലെ ഏറ്റവും വലിയ കായിക മാമാങ്കം; ഫിഫ ലോകകപ്പിന് നാളെ കിക്കോഫ്

MyFin Desk

ഭൂമിയിലെ ഏറ്റവും വലിയ കായിക മാമാങ്കം;  ഫിഫ ലോകകപ്പിന് നാളെ കിക്കോഫ്
X

Summary

ഇത്തവണത്തെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പതിപ്പാണ്. പങ്കാളിത്തം 32-ല്‍ നിന്ന് 48 ടീമുകളായി ഉയര്‍ത്തിയതോടെ ആവേശം ഇരട്ടിയായി


ഫിഫ ലോകകപ്പ് 2026ന് നാളെ (ജൂണ്‍11) കിക്കോഫ്. നാളെ മെക്‌സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ എസ്റ്റാഡിയോ ആസ്ടെക്കയില്‍ തിരശ്ശീല ഉയരും. മൂന്ന് ലോകകപ്പ് ഉദ്ഘാടന മത്സരങ്ങള്‍ക്ക് വേദിയാകുന്ന ആദ്യ സ്റ്റേഡിയമെന്ന ചരിത്രനേട്ടവും ഇതോടെ ഈ മൈതാനം സ്വന്തമാക്കും. ടൂര്‍ണമെന്റിന്റെ കര്‍ട്ടന്‍ റൈസറില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.

വിപുലമായ ഫോര്‍മാറ്റ്; മൂന്ന് രാജ്യങ്ങളിലായി 104 മത്സരങ്ങള്‍

ഇത്തവണത്തെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പതിപ്പാണ്. പങ്കാളിത്തം 32-ല്‍ നിന്ന് 48 ടീമുകളായി ഉയര്‍ത്തിയതോടെ ആവേശം ഇരട്ടിയായി. യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങളിലായി ആറു ആഴ്ച നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 104 മത്സരങ്ങളാണുള്ളത്. ഡാളസ്, ലോസ് ഏഞ്ചല്‍സ്, മിയാമി, ടൊറന്റോ തുടങ്ങിയ പ്രധാന നഗരങ്ങളിലെ 16 സ്റ്റേഡിയങ്ങളിലായി മത്സരങ്ങള്‍ നടക്കും. ജൂലൈ 19-ന് ന്യൂയോര്‍ക്ക്-ന്യൂജേഴ്സിയില്‍ നടക്കുന്ന മെഗാ ഫൈനലോടെയാണ് ഈ ഫുട്‌ബോള്‍ മാമാങ്കത്തിന് സമാപനം കുറിക്കുക.

റെക്കോര്‍ഡ് വരുമാനവും പുതിയ വരവുകളും

ഈ ലോകകപ്പിലൂടെ ഫിഫ ഏകദേശം 11 ബില്യണ്‍ ഡോളര്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഖത്തര്‍ ലോകകപ്പിലെ 7 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് ഇതൊരു വലിയ കുതിപ്പാണ്. കൂടുതല്‍ മത്സരങ്ങളും വിശാലമായ സംപ്രേക്ഷണാവകാശങ്ങളുമാണ് ഈ നേട്ടത്തിന് വഴിതുറക്കുന്നത്. കേപ് വെര്‍ഡെ, കുറക്കാവോ, ജോര്‍ദാന്‍, ഉസ്ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ അരങ്ങേറ്റത്തിന് ഈ വിപുലീകരിച്ച ഫോര്‍മാറ്റ് വേദിയൊരുക്കുന്നു. ഇതോടൊപ്പം ഒട്ടേറെ പ്രമുഖ ടീമുകള്‍ ദീര്‍ഘകാല ഇടവേളയ്ക്ക് ശേഷം ലോകകപ്പിലേക്ക് മടങ്ങിയെത്തുന്നത് ടൂര്‍ണമെന്റിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു.

ചരിത്രപരമായ മടങ്ങിവരവുകള്‍

നീണ്ട ഇടവേളയ്ക്ക് ശേഷം പല വമ്പന്‍ ടീമുകളും ലോകകപ്പിന്റെ ഏറ്റവും വലിയ വേദിയിലേക്ക് തിരിച്ചെത്തുകയാണ്. 52 വര്‍ഷത്തിന് ശേഷം ഹെയ്തിയും കോംഗോയും, 40 വര്‍ഷത്തിന് ശേഷം ഇറാഖും ലോകകപ്പില്‍ കളിക്കും. ഓസ്ട്രിയ, സ്‌കോട്ട്ലന്‍ഡ്, നോര്‍വേ (28 വര്‍ഷം) ആവേശകരമായ മടങ്ങിവരവിനൊരുങ്ങുന്നു. ദക്ഷിണാഫ്രിക്ക, പരാഗ്വേ, ന്യൂസിലന്‍ഡ്, ഐവറി കോസ്റ്റ് തുടങ്ങിയ ടീമുകളുടെ സാന്നിധ്യവും ടൂര്‍ണമെന്റിനെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കും.