image

10 April 2025 7:37 PM IST

News

ഭക്ഷ്യ സുരക്ഷ: പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന

MyFin Desk

ഭക്ഷ്യ സുരക്ഷ: പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന
X

സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം 69,002 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിൽ നിന്നായി 5.4 കോടി രൂപ വിവിധ കാരണങ്ങളാൽ പിഴയിനത്തിൽ ഈടാക്കി. 20,394 പുതിയ ലൈസൻസും 2,12,436 പുതിയ രജിസ്ട്രേഷനും നൽകി. ലൈസൻസിലും രജിസ്ട്രേഷനിലും 20 ശതമാനത്തോളം വർധനവുണ്ടാക്കാനായി. ഇവയെല്ലാം സർവകാല റെക്കോർഡാണ്. കർശന പരിശോധനയുടേയും നടപടികളുടേയും ഫലമാണിത്. ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകൾക്ക് പുറമേ സമഗ്രമായ പരിശോധനകൾ നടത്തുന്നതിനായി രൂപീകരിച്ച സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലും പരിശോധനകൾ നടന്നു.

49,503 സാമ്പിളുകൾ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ശേഖരിച്ചു. കഴിഞ്ഞ വർഷം 972 അഡ്ജ്യൂഡിക്കേഷൻ കേസുകളാണ് ഫയൽ ചെയ്തത്. 896 പ്രോസിക്യൂഷൻ കേസുകളും ഫയൽ ചെയ്തു. 7689 റെക്ടിഫിക്കേഷൻ നോട്ടീസുകളും 1080 ഇമ്പ്രൂവ്‌മെന്റ് നോട്ടീസുകളും നൽകി. ഭക്ഷ്യ സംരംഭകർക്ക് ഭക്ഷ്യ സുരക്ഷാ സംബന്ധമായ വിഷയങ്ങളിൽ അടിസ്ഥാന വിവരങ്ങൾ നൽകുന്നതിന് സംസ്ഥാന വ്യാപകമായി 1124 ട്രെയിനിംഗ് സംഘടിപ്പിക്കുകയും അതുവഴി 42600 വ്യക്തികൾക്ക് പരിശീലനം നൽകുകയും ചെയ്തു.