image

15 May 2026 8:10 PM IST

News

ഇന്ത്യ-യുഎഇ ബന്ധത്തില്‍ സുവര്‍ണാധ്യായം; 41,000 കോടിയുടെ നിക്ഷേപവും വമ്പന്‍ പദ്ധതികളും

MyFin Desk

ഇന്ത്യ-യുഎഇ ബന്ധത്തില്‍ സുവര്‍ണാധ്യായം;  41,000 കോടിയുടെ നിക്ഷേപവും വമ്പന്‍ പദ്ധതികളും
X

Summary

ഇന്ത്യന്‍ ബാങ്കിംഗ്, ധനകാര്യ മേഖലകളില്‍ യുഎഇ വന്‍തോതില്‍ പണം ഒഴുക്കും. എമിറേറ്റ്സ് ന്യൂ ഡെവലപ്മെന്റ് ബാങ്ക് ഇന്ത്യയിലെ ആര്‍ബിഎല്‍ ബാങ്കില്‍ 3 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും തീരുമാനമായി


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം ഇന്ത്യയുടെ സാമ്പത്തിക, ഊര്‍ജ്ജ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നു. സന്ദര്‍ശനത്തിലൂടെ കുറഞ്ഞത് 5 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 41,000 കോടി രൂപ) നിക്ഷേപ പ്രതിബദ്ധതകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന കരാറുകള്‍ക്ക് പുറമെയാണിത്. അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയും ഇന്ത്യയുടെ നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ & ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും ചേര്‍ന്ന് അടിസ്ഥാന സൗകര്യ മേഖലയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള സാധ്യതകള്‍ തേടുമെന്നതാണ് സന്ദര്‍ശനത്തിലെ പ്രധാന നേട്ടം.

ഇന്ത്യന്‍ ബാങ്കിംഗ്, ധനകാര്യ മേഖലകളില്‍ യുഎഇ വന്‍തോതില്‍ പണം ഒഴുക്കും. എമിറേറ്റ്സ് ന്യൂ ഡെവലപ്മെന്റ് ബാങ്ക് ഇന്ത്യയിലെ ആര്‍ബിഎല്‍ ബാങ്കില്‍ 3 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു. കൂടാതെ, പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ സമ്മാന്‍ ക്യാപിറ്റലില്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. ഈ മൂലധന നിക്ഷേപങ്ങള്‍ രാജ്യത്തെ ധനകാര്യ വിപണിക്ക് പുതിയ കരുത്തേകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുടെ തന്ത്രപ്രധാനമായ പെട്രോളിയം കരുതല്‍ ശേഖരം വിപുലീകരിക്കുന്നതില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ ചര്‍ച്ചയിലുണ്ടായി. അബുദാബി നാഷണല്‍ ഓയില്‍ കമ്പനി, വിശാഖപട്ടണത്തെയും ഒഡീഷയിലെ ചാണ്ടിഖോളിലെയും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി 30 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ സംഭരിക്കും. കൂടാതെ, യുഎഇയിലെ ഫുജൈറയില്‍ ഇന്ത്യയ്ക്കായി എണ്ണ സംഭരിക്കുന്നതിനും എല്‍എന്‍ജി, എല്‍പിജി മേഖലകളില്‍ സഹകരിക്കാനും ധാരണയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് പാചകവാതകത്തിന്റെ ദീര്‍ഘകാല വിതരണ ഉറപ്പാക്കാനും ഈ സന്ദര്‍ശനം സഹായിച്ചു.

സൈബര്‍ പ്രതിരോധം, സമുദ്ര സുരക്ഷ, പ്രത്യേക സൈനിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ ഇരുരാജ്യങ്ങളും തന്ത്രപരമായ പ്രതിരോധ പങ്കാളിത്തത്തിന് തുടക്കമിട്ടു. സമുദ്ര മേഖലയില്‍, ഗുജറാത്തിലെ വാഡിനാറില്‍ അത്യാധുനിക കപ്പല്‍ അറ്റകുറ്റപ്പണി ക്ലസ്റ്റര്‍ സ്ഥാപിക്കുന്നതിനായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും ഡ്രൈഡോക്സ് വേള്‍ഡും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. ഇത് ഇന്ത്യയെ ആഗോള കപ്പല്‍ നിര്‍മ്മാണ-അറ്റകുറ്റപ്പണി കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം ഈ മേഖലയിലെ വൈദഗ്ധ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്നു.

ഭാവി സാങ്കേതികവിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലും ഇന്ത്യയും യുഎഇയും കൈകോര്‍ക്കും. ഇന്ത്യ എഐ മിഷന്റെ ഭാഗമായി സിഡിഎസിയും യുഎഇയിലെ ജി42-ഉം ചേര്‍ന്ന് എട്ട് എക്സാഫ്ലോപ്പ് ശേഷിയുള്ള വമ്പന്‍ സൂപ്പര്‍ കമ്പ്യൂട്ടിംഗ് ക്ലസ്റ്റര്‍ ഇന്ത്യയില്‍ സ്ഥാപിക്കും. അത്യാധുനിക ഗവേഷണങ്ങള്‍ക്കും സാങ്കേതിക വികസനത്തിനും പുതിയ ദിശ നല്‍കുന്ന ഈ കരാര്‍, ഡിജിറ്റല്‍ യുഗത്തില്‍ ലോകശക്തികളായി മാറാനുള്ള ഇരുരാജ്യങ്ങളുടെയും താല്പര്യമാണ് പ്രകടമാക്കുന്നത്.

നേരത്തെ യുഎഇ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ അകമ്പടി സേവിച്ചാണ് പ്രധാനമന്ത്രിയുടെ വിമാനത്തെ വിമാനത്താവളത്തിലേക്ക് സ്വീകരിച്ചത്.യുഎഇ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍, നോര്‍വെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിക്കും.