image

10 May 2026 12:18 PM IST

News

വെടിയൊച്ചകള്‍ നിലയ്ക്കുന്നു; യുക്രെയ്ന്‍ യുദ്ധം അവസാനത്തിലേക്ക് എന്ന് പുടിന്‍

MyFin Desk

putin says gunfire is ceasing, ukraine war is nearing end
X

Summary

യുദ്ധം റഷ്യയുടെ സമ്പദ്‍വ്യവസ്ഥയെയും ജനജീവിതത്തെയും സാരമായി ബാധിച്ചുവെന്ന തിരിച്ചറിവാണ് പുടിന്റെ പുതിയ നിലപാടിന് പിന്നിലെന്ന് കരുതപ്പെടുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശീതയുദ്ധ കാലത്തേക്കാള്‍ മോശമായ സാഹചര്യത്തില്‍, ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്താനാണ് മോസ്‌കോ ഇപ്പോള്‍ ശ്രമിക്കുന്നത്


വര്‍ഷങ്ങള്‍ നീണ്ട ചോരപ്പുഴയ്ക്കും പ്രതിസന്ധികള്‍ക്കും വിരാമമിട്ട് യുക്രെയ്ന്‍ യുദ്ധം അവസാനഘട്ടത്തിലേക്കെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. മോസ്‌കോയില്‍ നടന്ന വിജയദിന പരേഡിന് പിന്നാലെയാണ് ലോകത്തെ ആശ്വസിപ്പിക്കുന്ന ഈ പ്രസ്താവന അദ്ദേഹം നടത്തിയത്. 'ഈ വിഷയം അവസാനിക്കുകയാണെന്നാണ് ഞാന്‍ കരുതുന്നത്,' എന്ന് പറഞ്ഞ പുടിന്‍, യൂറോപ്പിനായുള്ള പുതിയ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ സമാധാന പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ക്രെംലിനും കീവും ഈ വെടിനിര്‍ത്തലിനെ പിന്തുണച്ചതോടെ യുദ്ധഭൂമിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വെടിയൊച്ചകള്‍ നിലച്ചു. ഇതിന്റെ ഭാഗമായി ഇരുപക്ഷവും ആയിരത്തോളം തടവുകാരെ കൈമാറാനും സമ്മതിച്ചിട്ടുണ്ട്. 'ഈ ഭ്രാന്ത് അവസാനിക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്' എന്ന ട്രംപിന്റെ വാക്കുകള്‍ രാജ്യാന്തര തലത്തില്‍ വലിയ സ്വാധീനം ചെലുത്തി.

നാസി ജര്‍മ്മനിക്കെതിരായ വിജയത്തിന്റെ ഓര്‍മ്മ പുതുക്കുന്ന മെയ് 9-ലെ പരേഡില്‍ ഇത്തവണ ആയുധങ്ങളുടെ ശക്തിപ്രകടനത്തിന് പകരം നൂതന സാങ്കേതിക വിദ്യയ്ക്കാണ് റഷ്യ മുന്‍ഗണന നല്‍കിയത്. റെഡ് സ്‌ക്വയറിലെ കല്ലുകള്‍ക്കിടയിലൂടെ മിസൈലുകളും ടാങ്കുകളും ഓടിച്ചുവിടുന്നതിന് പകരം, ക്രെംലിന്‍ മതിലുകളില്‍ ഭീമന്‍ സ്‌ക്രീനുകളില്‍ സൈനിക കരുത്തിന്റെ വീഡിയോ പ്രദര്‍ശനമാണ് നടന്നത്. രണ്ടാം ലോകമഹായുദ്ധത്തേക്കാള്‍ ദൈര്‍ഘ്യമേറിയ പോരാട്ടത്തിന് ശേഷം റഷ്യന്‍ സൈന്യം പിന്‍വാങ്ങലിന്റെ സൂചനകള്‍ നല്‍കുന്നത് ആഗോള വിപണിയിലും ആശ്വാസമുണ്ടാക്കിയിട്ടുണ്ട്.

ദീർഘകാല സമാധാന കരാർ വരുമോ?

യുദ്ധം റഷ്യയുടെ സമ്പദ്‍വ്യവസ്ഥയെയും ജനജീവിതത്തെയും സാരമായി ബാധിച്ചുവെന്ന തിരിച്ചറിവാണ് പുടിന്റെ പുതിയ നിലപാടിന് പിന്നിലെന്ന് കരുതപ്പെടുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശീതയുദ്ധ കാലത്തേക്കാള്‍ മോശമായ സാഹചര്യത്തില്‍, ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്താനാണ് മോസ്‌കോ ഇപ്പോള്‍ ശ്രമിക്കുന്നത്. നാറ്റോയുടെ വികാസത്തെയും പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടലുകളെയും പുടിന്‍ ഇപ്പോഴും വിമര്‍ശിക്കുന്നുണ്ടെങ്കിലും, സമാധാന ചര്‍ച്ചകള്‍ക്ക് അദ്ദേഹം വാതില്‍ തുറന്നിട്ടിരിക്കുകയാണ്.

നിലവില്‍ ഉക്രെയ്‌നിന്റെ അഞ്ചിലൊന്ന് ഭാഗം റഷ്യയുടെ നിയന്ത്രണത്തിലാണെങ്കിലും കഴിഞ്ഞ മാസങ്ങളില്‍ റഷ്യന്‍ മുന്നേറ്റം ഗണ്യമായി മന്ദഗതിയിലായിരുന്നു. മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ വിജയകരമായാല്‍ അത് ദീര്‍ഘകാല സമാധാന കരാറിലേക്ക് നയിക്കുമെന്നാണ് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ മാനുഷിക ദുരന്തത്തിന് ഇതോടെ അറുതിയാകുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങള്‍.