image

10 May 2025 10:52 AM IST

News

പാക്കിസ്ഥാന് ഐഎംഎഫ് വായ്പ; എതിര്‍പ്പുമായി ഇന്ത്യ

MyFin Desk

പാക്കിസ്ഥാന് ഐഎംഎഫ് വായ്പ;  എതിര്‍പ്പുമായി ഇന്ത്യ
X

Summary

  • ഒരു ബില്യണ്‍ ഡോളറാണ് ഐഎംഎഫ് പാക്കിസ്ഥാന് അനുവദിച്ചത്
  • പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കായി തുക ഉപയോഗിക്കുമെന്ന് ഇന്ത്യ


പാക്കിസ്ഥാന് ഐഎംഎഫ് വായ്പ അനുവദിച്ചതിനെതിരെ ഇന്ത്യ. വായ്പാതുക അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കായി ഇസ്ലാമബാദ് ഉപയോഗിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഒരു ബില്യണ്‍ ഡോളറാണ് അന്താരാഷ്ട്ര നാണയനിധി ഇസ്ലാമബാദിന് വായ്പയായി അനുവദിച്ചത്.

സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരത'ക്കായി ഇസ്ലാമാബാദ് ധനസഹായ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഇന്ത്യ ബഹുരാഷ്ട്ര ഏജന്‍സിയെ അറിയിച്ചു. എക്സിലെ ഒരു പോസ്റ്റില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഐ.എം.എഫില്‍ നിന്ന് ദീര്‍ഘകാലമായി കടം വാങ്ങുന്ന രാജ്യമാണ് പാക്കിസ്ഥാന്‍ എന്നും പദ്ധതികള്‍ നടപ്പിലാക്കുന്നതിലും പാലിക്കുന്നതിലും അവര്‍ വളരെ മോശം ട്രാക്ക് റെക്കോര്‍ഡ് പുലര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള എക്സ്റ്റന്‍ഡഡ് ഫണ്ട് ഫെസിലിറ്റി പ്രകാരം പാക്കിസ്ഥാന് ഏകദേശം 1 ബില്യണ്‍ യുഎസ് ഡോളര്‍ അടിയന്തരമായി നല്‍കാന്‍ അന്താരാഷ്ട്ര നാണയ നിധി അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പ്രസ്താവന.

ഐഎംഎഫിന്റെ തീരുമാന പ്രകാരം ഏകദേശം 1 ബില്യണ്‍ യുഎസ് ഡോളര്‍ ഉടനടി പാക്കിസ്ഥാന് വിതരണം ചെയ്യും. പാക്കിസ്ഥാന് 2.3 ബില്യണ്‍ യുഎസ് ഡോളര്‍ പുതിയ വായ്പ നല്‍കാനുള്ള ഐഎംഎഫിന്റെ നിര്‍ദ്ദേശത്തെ ഇന്ത്യ എതിര്‍ത്തു. വെള്ളിയാഴ്ച യോഗം ചേര്‍ന്ന ഐ.എം.എഫ് ബോര്‍ഡിലാണ് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്. നിര്‍ണായകമായ ഐഎംഎഫ് യോഗത്തില്‍ ന്യൂഡല്‍ഹി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സമയത്താണ് ഐഎംഎഫ് നീക്കത്തെ ഇന്ത്യ എതിര്‍ത്തത്.