image

9 May 2025 2:41 PM IST

News

ഇന്ത്യാ-പാക് സംഘര്‍ഷം; ഐപിഎല്‍ നിര്‍ത്തിവെച്ചു

MyFin Desk

ഇന്ത്യാ-പാക് സംഘര്‍ഷം;   ഐപിഎല്‍ നിര്‍ത്തിവെച്ചു
X

Summary

  • രാജ്യം യുദ്ധത്തിലായിരിക്കുമ്പോള്‍ ക്രിക്കറ്റ് തുടരുന്നത് നല്ലതല്ല
  • ഈ മാസം 25നായിരുന്നു ടൂര്‍ണമെന്റ് അവസാനിക്കേണ്ടിയിരുന്നത്
  • വിദേശതാരങ്ങള്‍ കടുത്ത ആശങ്കയില്‍


ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍ 2025) 18ാം പതിപ്പ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു.

കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം ഈ വര്‍ഷത്തെ ഐപിഎല്ലിന്റെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല നേരത്തെ പറഞ്ഞിരുന്നു.

മുന്‍പ് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുശേഷം, ബിസിസിഐ ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിവയ്ക്കുകയും വര്‍ഷാവസാനം തികച്ചും വ്യത്യസ്തമായ ഒരു വേദിയില്‍ പുനരാരംഭിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കലണ്ടര്‍ വര്‍ഷത്തിന്റെ ശേഷിക്കുന്ന സമയം എല്ലാ ടീമുകളും തിരക്കിലായതിനാല്‍, ഐപിഎല്ലിന്റെ നിലവാരത്തിലുള്ള ഒരു ടൂര്‍ണമെന്റ് അതിനിടയില്‍ നടത്താന്‍ ബിസിസിഐക്ക് ബുദ്ധിമുട്ടായിരിക്കും.

വ്യോമാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ധര്‍മ്മശാലയില്‍ പഞ്ചാബ് കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം പാതിവഴിയില്‍ റദ്ദാക്കിയിരുന്നു. അതോടെ ടൂര്‍ണമെന്റിനുമേല്‍ അനിശ്ചിതത്വത്തിന്റെ നിഴല്‍ വീണിരുന്നു. 'രാജ്യം യുദ്ധത്തിലായിരിക്കുമ്പോള്‍ ക്രിക്കറ്റ് തുടരുന്നത് നല്ലതായി തോന്നുന്നില്ല,' ബിസിസിഐ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ഈ മാസം 25നാണ് ഐപിഎല്‍ അവസാനിക്കേണ്ടത്.

സൈനിക ഏറ്റുമുട്ടല്‍ വിദേശ കളിക്കാര്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു, അടുത്ത കുറച്ച് ദിവസങ്ങളില്‍ അവര്‍ തിരിച്ചു പറക്കും. കഴിഞ്ഞ വര്‍ഷത്തെ മെഗാ ലേലത്തില്‍ 10 ഫ്രാഞ്ചൈസികള്‍ അറുപത്തിരണ്ട് വിദേശ കളിക്കാരെ കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും പഞ്ചാബ് കിംഗ്സിന്റെയും കളിക്കാര്‍ നിലവില്‍ ധര്‍മ്മശാലയില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഡെല്‍ഹിയിലേക്ക് പോയത്.