image

10 May 2025 2:12 PM IST

News

ഇന്ത്യാ-പാക് സംഘര്‍ഷം; സിദ്ധിവിനായക ക്ഷേത്രത്തിന് അതീവ സുരക്ഷ

MyFin Desk

ഇന്ത്യാ-പാക് സംഘര്‍ഷം; സിദ്ധിവിനായക   ക്ഷേത്രത്തിന് അതീവ സുരക്ഷ
X

മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തില്‍ മെയ് 11 മുതല്‍ തേങ്ങ, മാല എന്നീ വഴിപാടുകള്‍ അനുവദിക്കില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രസാദവും ക്ഷേത്രത്തില്‍നിന്ന് നല്‍കില്ല. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലുള്ള സുരക്ഷാ നടപടിയുടെ ഭാഗമാണിത്.

ദക്ഷിണ മുംബൈയിലെ പ്രഭാദേവി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ദിനംപ്രതി ആയിരക്കണക്കിന് ഭക്തരാണ് ദര്‍ശനത്തിന് എത്താറുള്ളത്.

ആയിരക്കണക്കിന് ആളുകള്‍ ദിവസവും ക്ഷേത്രം സന്ദര്‍ശിക്കുന്നുണ്ടെന്നും അതിനാല്‍ ആരാധനാലയം തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിലാണെന്നും ശ്രീ സിദ്ധിവിനായക ഗണപതി മന്ദിര്‍ ട്രസ്റ്റ് ചെയര്‍മാന്‍ സദാ സര്‍വങ്കര്‍ പറഞ്ഞു.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അടുത്തിടെ ട്രസ്റ്റുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു.

'സര്‍ക്കാരില്‍ നിന്നും പോലീസില്‍ നിന്നും ഞങ്ങള്‍ക്ക് നിരവധി ഉപദേശങ്ങള്‍ ലഭിക്കുന്നു. സുരക്ഷാ നടപടികളില്‍, ഗണപതിക്ക് അര്‍പ്പിക്കുന്ന തേങ്ങ സുരക്ഷാ പരിശോധനയില്‍ കണ്ടെത്തുന്നില്ലെന്നും ഇത് അപകടത്തിലേക്ക് നയിച്ചേക്കാമെന്നും അവര്‍ പറഞ്ഞു. പ്രസാദത്തില്‍ വിഷം കലര്‍ന്നേക്കാം. ഇത് ഒഴിവാക്കാന്‍, തല്‍ക്കാലം മാലയും തേങ്ങയും അര്‍പ്പിക്കാന്‍ അനുവദിക്കില്ല,' അദ്ദേഹം പറഞ്ഞു.ഈ നടപടി താല്‍ക്കാലികമാണെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിന് പുറത്തുള്ള പുഷ്പ വ്യാപാരികളുമായി ക്ഷേത്ര ട്രസ്റ്റ് സംസാരിച്ചതായും നിലവിലുള്ള സ്റ്റോക്ക് പൂര്‍ത്തിയാക്കുന്നതിനായി മെയ് 11 വരെ അവര്‍ക്ക് സമയം അനുവദിച്ചതായും ശ്രീ സര്‍വങ്കര്‍ പറഞ്ഞു.

ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയാണെന്നും വിരമിച്ച 20 സായുധ സേനാംഗങ്ങളെക്കൂടി നിയമിക്കുമെന്നും ട്രസ്റ്റ് അറിയിച്ചു.ഭക്തരുടെ സുരക്ഷ പോലീസിന്റെയും ക്ഷേത്ര ട്രസ്റ്റിന്റെയും ഉത്തരവാദിത്തമാണെന്ന് ശ്രീ സര്‍വങ്കര്‍ പറഞ്ഞു.