image

23 Feb 2022 10:05 AM IST

News

യുക്രെയിന്‍ പ്രതിസന്ധി, ഇന്ത്യയിലെ ബിയര്‍ പ്രേമികളുടെ കീശ ചോര്‍ത്തുമോ? 

MyFin Desk

യുക്രെയിന്‍ പ്രതിസന്ധി, ഇന്ത്യയിലെ ബിയര്‍ പ്രേമികളുടെ കീശ ചോര്‍ത്തുമോ? 
X

Summary

യുക്രെയിനിനെ റഷ്യ ആക്രമിച്ചാല്‍ ഇന്ത്യയിലെ ബിയര്‍ വ്യവസായത്തെ എങ്ങനെയായിരിക്കും ബാധിക്കുക? നേരിട്ട് ഇത് തമ്മില്‍ ബന്ധമില്ലെങ്കിലും പരോക്ഷമായി കെട്ടുപിണഞ്ഞ് കിടക്കുന്നു ഇത്. ബിയര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുവായ ബാര്‍ലിയുടെ പ്രധാന ഉത്പാദകരാണ് ഈ രണ്ട് രാഷ്ട്രങ്ങളും. ബാര്‍ലി ഉല്‍പാദനത്തില്‍ ലോകത്ത് മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് റഷ്യ. മാത്രമല്ല ഈ പട്ടികയില്‍ നാലാം സ്ഥാനമാണ് യുക്രെയിനിനുള്ളത്. ഇവര്‍ക്കിടയില്‍ നിലവിലുള്ള സമ്മര്‍ദ്ദം ഏതെങ്കിലും തരത്തില്‍ ശക്തി പ്രാപിച്ചാല്‍ ആഗോള തലത്തില്‍ ബാര്‍ലിയുടെ ലഭ്യതയെ അത് ബാധിക്കും. അങ്ങനെ വന്നാല്‍ അത് […]


യുക്രെയിനിനെ റഷ്യ ആക്രമിച്ചാല്‍ ഇന്ത്യയിലെ ബിയര്‍ വ്യവസായത്തെ എങ്ങനെയായിരിക്കും ബാധിക്കുക? നേരിട്ട് ഇത് തമ്മില്‍ ബന്ധമില്ലെങ്കിലും പരോക്ഷമായി കെട്ടുപിണഞ്ഞ് കിടക്കുന്നു ഇത്.

ബിയര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുവായ ബാര്‍ലിയുടെ പ്രധാന ഉത്പാദകരാണ് ഈ രണ്ട് രാഷ്ട്രങ്ങളും. ബാര്‍ലി ഉല്‍പാദനത്തില്‍ ലോകത്ത് മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് റഷ്യ. മാത്രമല്ല ഈ പട്ടികയില്‍ നാലാം സ്ഥാനമാണ് യുക്രെയിനിനുള്ളത്. ഇവര്‍ക്കിടയില്‍ നിലവിലുള്ള സമ്മര്‍ദ്ദം ഏതെങ്കിലും തരത്തില്‍ ശക്തി പ്രാപിച്ചാല്‍ ആഗോള തലത്തില്‍ ബാര്‍ലിയുടെ ലഭ്യതയെ അത് ബാധിക്കും. അങ്ങനെ വന്നാല്‍ അത് വില കൂടുന്നതിന് ഇടയാക്കും. വിതരണത്തിനും സംഭരണത്തിനുമായി വേണ്ടി വരുന്ന ചെലവില്‍ വര്‍ധനയുണ്ടാവാന്‍ ഇത് കാരണമാകുകയും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ബിയര്‍ വില ഉയരുകയും ചെയ്‌തേക്കാം.

ബിയര്‍ നിര്‍മ്മാണത്തിന് ആകെ വേണ്ടി വരുന്ന ചെലവിലെ 30 ശതമാനവും ബാര്‍ലിയുമായി ബന്ധപ്പെട്ടുള്ളതാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ (ഫെബ്രുവരി പകുതി വരെയുള്ള കണക്കുകള്‍ പ്രകാരം) മുന്‍ പാദത്തെ അപേക്ഷിച്ച് 5 ശതമാനം അധികം വര്‍ധന ഉണ്ടായിരുന്നു. ഇത്തരം ഒരു ഒരു സാഹചര്യത്തില്‍ പുതിയ പ്രതിസന്ധി വിലവര്‍ധനയിലേക്ക് നയിച്ചേക്കാമെന്നാണ് ഈ രംഗത്തെ ഇന്ത്യന്‍ കമ്പനികള്‍ സൂചന നല്‍കുന്നത്. ഇന്ത്യയിലും ബാര്‍ലി ഉത്പാദനമുണ്ടെങ്കിലും അത് നമ്മുടെ ആവശ്യങ്ങള്‍ക്ക് തികയുന്നില്ല.

ഇന്ത്യയിലെ ബിയര്‍ നിര്‍മ്മാതാക്കള്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ബാര്‍ലിയാണ് ഉത്പാദന ആവശ്യത്തിനായി വാങ്ങുന്നത്. എന്നാല്‍ ഗുണനിലവാരത്തില്‍ വ്യത്യാസം ഉള്ളതുകൊണ്ട് രാജ്യത്തെ ഏതാനും പ്രീമിയം ബ്രാന്‍ഡുകള്‍ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ബാര്‍ലിയാണ് ഉപയോഗിക്കുന്നത്. ആഗോള തലത്തില്‍ ബാര്‍ലി വിലയിലുണ്ടാകുന്ന ചെറിയ വ്യതിയാനം പോലും ഇന്ത്യയിലും പ്രതിഫലിക്കും.

റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, യുക്രെയിന്‍ എന്നീ രാജ്യങ്ങളാണ് ലോകത്തെ ബാര്‍ലി ഉല്‍പാദനത്തില്‍ മുന്‍നിരയിലുള്ളത്. ഇന്ത്യ ഇക്കൂട്ടത്തില്‍ 22ാം സ്ഥാനം മാത്രമാണെന്നും ഓര്‍ക്കണം. രാജ്യത്തെ ബിയര്‍ വിലയെ മറ്റൊരു രീതിയിലും റഷ്യ-യുക്രെയിന്‍ വിഷയം സാരമായി ബാധിക്കും. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സമ്മര്‍ദ്ദം ക്രൂഡ് ഓയില്‍ വില കുതിക്കാന്‍ കാരണമായിട്ടുണ്ട. ബിയര്‍ ബോട്ടില്‍ നിര്‍മ്മാണം, റീസൈക്ലിംഗ് എന്നിവ മുതല്‍ ഔട്ട്ലെറ്റുകളിലേക്ക് വിതരണം നടത്തുന്നതിന് വരെ ഇന്ധന ഉപയോഗം വലിയ തോതിലുണ്ട്. ബിയര്‍ നിര്‍മാണ ചെലവില്‍ ഇതും സ്വാധീനം ചെലുത്തും.

ബാര്‍ലിയുടെ വില വര്‍ധന മുന്നില്‍ കണ്ട് രാജ്യത്തെ മുന്‍നിര ബിയര്‍ ബ്രാന്‍ഡുകള്‍ ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലേക്ക് ആവശ്യമായ ബാര്‍ലി സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ കാലയളവിനുള്ളില്‍ യുക്രെയിന്‍-റഷ്യ വിഷയം ശക്തമായാല്‍ തങ്ങള്‍ക്കത് പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന് കമ്പനികളും ആശങ്കപ്പെുന്നു. രാജ്യത്തെ മദ്യ വില നിയന്ത്രിക്കുന്നത് സര്‍ക്കാര്‍ ആണെങ്കിലും ഇതിന്റെ നടപടികള്‍ക്ക് ദീര്‍ഘനാള്‍ എടുക്കും.