image

21 Jun 2026 10:03 AM IST

News

ഹോര്‍മുസ് അടച്ചതായി ഇറാന്‍; ഇല്ലെന്ന് യുഎസ്, ആഗോള എണ്ണവിപണിയില്‍ ആശങ്ക

MyFin Desk

ഹോര്‍മുസ് അടച്ചതായി ഇറാന്‍; ഇല്ലെന്ന് യുഎസ്,   ആഗോള എണ്ണവിപണിയില്‍ ആശങ്ക
X

Summary

ഹോര്‍മുസ് കടലിടുക്ക് ഇപ്പോഴും തുറന്നുതന്നെ കിടക്കുകയാണെന്നും, കപ്പലുകളുടെ സഞ്ചാരത്തിന് തടസ്സങ്ങളൊന്നും ഇല്ലെന്നും യുഎസ്


ലോകത്തെ ആശങ്കയിലാഴ്ത്തി ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാന്‍. അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ സമാധാന കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും, തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ സൈനിക നടപടികള്‍ തുടരുന്നുവെന്നും ആരോപിച്ചാണ് ഇറാന്റെ പുതിയ നടപടി. കരാര്‍ ലംഘനത്തിനുള്ള ആദ്യ മറുപടിയാണിതെന്നും, ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ഇറാനിലെ സൈനിക ആസ്ഥാനം മുന്നറിയിപ്പ് നല്‍കി.

എന്നാല്‍, ഇറാന്റെ ഈ വാദത്തെ അമേരിക്ക ശക്തമായി നിഷേധിച്ചു. ഹോര്‍മുസ് കടലിടുക്ക് ഇപ്പോഴും തുറന്നുതന്നെ കിടക്കുകയാണെന്നും, കപ്പലുകളുടെ സഞ്ചാരത്തിന് തടസ്സങ്ങളൊന്നും ഇല്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് വ്യക്തമാക്കി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പതിനാറ് ദശലക്ഷം ബാരല്‍ എണ്ണയുമായി കപ്പലുകള്‍ സുഗമമായി കടലിടുക്ക് പിന്നിട്ടതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സ്ഥിരീകരിച്ചു.

കരാറിനെച്ചൊല്ലിയുള്ള ഇരുരാജ്യങ്ങളുടെയും വൈരുദ്ധ്യാത്മക പ്രസ്താവനകള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ അനിശ്ചിതത്വത്തിന് വഴിവെച്ചിരിക്കുകയാണ്. ആഗോള എണ്ണ-വാതക വിപണിയുടെ സുപ്രധാന ഇടനാഴിയായ ഹോര്‍മുസ് കടലിടുക്കിലെ ഈ സംഘര്‍ഷാവസ്ഥ, ലോകമെമ്പാടുമുള്ള ഊര്‍ജ്ജ വിതരണത്തെ ബാധിക്കുമോ എന്ന ആശങ്ക ഷിപ്പിംഗ് മേഖലയില്‍ ഉയരുന്നുണ്ട്. നേരത്തെ, ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമായി ഈ പാത തുറക്കുമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചിരുന്നു.

അതേസമയം, സംഘര്‍ഷങ്ങള്‍ക്കിടയിലും അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആണവ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റ് തന്ത്രപ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ജനീവയില്‍ ഒത്തുചേരുന്നുണ്ട്. കരാറിന്റെ നടപ്പാക്കല്‍ ഘട്ടമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെടുമ്പോള്‍, സമാധാനത്തിനായുള്ള നയതന്ത്ര ശ്രമങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇരുപക്ഷവും.