12 April 2026 9:57 AM IST
Summary
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്
ലോകം ഉറ്റുനോക്കിയ നിര്‍ണ്ണായകമായ യുഎസ്-ഇറാന്‍ നയതന്ത്ര ചര്‍ച്ചകള്‍ ഫലം കാണാതെ പിരിഞ്ഞു. ഇസ്ലാമാബാദില്‍ 21 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും ഇറാനുമായി ഒരു ധാരണയിലെത്താന്‍ കഴിഞ്ഞില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് അറിയിച്ചു. ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്നതുള്‍പ്പെടെയുള്ള അമേരിക്കയുടെ കര്‍ശന നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറാകാത്തതാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമായത്. കരാറിലെത്താന്‍ കഴിയാത്തത് അമേരിക്കയേക്കാള്‍ തിരിച്ചടിയാവുക ഇറാനായിരിക്കുമെന്നും വാന്‍സ് മുന്നറിയിപ്പ് നല്‍കി.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്. ചര്‍ച്ചയ്ക്കിടെ ഏതാണ്ട് ആറ് തവണ താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സംസാരിച്ചതായി ജെഡി വാന്‍സ് വെളിപ്പെടുത്തി. ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍, പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്കിയുമായും സ്പീക്കര്‍ മുഹമ്മദ് ബാക്കറുമായും കൂടിക്കാഴ്ച നടത്തിയത്. തങ്ങളുടെ 'റെഡ് ലൈനുകള്‍' ലംഘിച്ചുകൊണ്ടുള്ള ഒരു വിട്ടുവീഴ്ചയ്ക്കും അമേരിക്ക തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് വൈറ്റ് ഹൗസ്.
ആഗോള ഊര്‍ജ്ജ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിന്റെ വിധി ഈ ചര്‍ച്ചയെ ആശ്രയിച്ചായിരുന്നു. യുദ്ധത്തെത്തുടര്‍ന്ന് ഇറാന്‍ ഈ ജലപാത തടഞ്ഞത് ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരാനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്. കടലിടുക്ക് വഴി സ്വതന്ത്രമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കണമെന്ന ട്രംപിന്റെ ആവശ്യം ഇറാന്‍ തള്ളിയതോടെ മേഖലയിലെ സംഘര്‍ഷാവസ്ഥ തുടരുമെന്ന് ഉറപ്പായി. ചര്‍ച്ചകള്‍ക്കിടെ തങ്ങളുടെ യുദ്ധക്കപ്പലുകള്‍ കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യാന്‍ സജ്ജമായതായി യുഎസ് അവകാശപ്പെട്ടെങ്കിലും ഇറാന്‍ ഇത് നിഷേധിച്ചു.
അങ്ങേയറ്റം നാടകീയമായ രംഗങ്ങള്‍ക്കാണ് ഇസ്ലാമാബാദ് സാക്ഷ്യം വഹിച്ചത്. യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ ബാഗുകളും ഷൂസുകളും ഉയര്‍ത്തിക്കാട്ടിയും, കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി കറുത്ത വസ്ത്രം ധരിച്ചുമാണ് ഇറാന്‍ പ്രതിനിധികള്‍ ചര്‍ച്ചയ്ക്കെത്തിയത്. പലപ്പോഴും ചര്‍ച്ചകളില്‍ വാക്കേറ്റവും വൈകാരികമായ പ്രതികരണങ്ങളും ഉണ്ടായതായി മധ്യസ്ഥരായ പാക് വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതേസമയം, ചര്‍ച്ചകള്‍ അവസാനിച്ചെങ്കിലും സാങ്കേതിക വിദഗ്ധര്‍ തമ്മിലുള്ള രേഖകളുടെ കൈമാറ്റം തുടരുമെന്ന് ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചു.
മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കണമെന്നും യുദ്ധനഷ്ടപരിഹാരം വേണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം. എന്നാല്‍ തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രയേല്‍ ലെബനനിലെ ഹിസ്ബുള്ളയ്ക്ക് നേരെ ആക്രമണം തുടരുന്നത് ചര്‍ച്ചകളെ ബാധിച്ചിട്ടുണ്ട്. ലെബനനിലെ വെടിനിര്‍ത്തല്‍ ഈ ചര്‍ച്ചയുടെ ഭാഗമല്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയതും തിരിച്ചടിയായി. കരാര്‍ പരാജയപ്പെട്ടതോടെ ആഗോള വിപണിയിലും പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലും വരും ദിവസങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. ചര്‍ച്ചകള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന് ഇരുവിഭാഗവും വ്യക്തമാക്കിയിട്ടില്ല.
പഠിക്കാം & സമ്പാദിക്കാം
Home
