image

15 Jan 2026 3:56 PM IST

News

ട്രംപിനെ കൊല്ലുമെന്ന് ഇറാന്റെ പരസ്യ ഭീഷണി

MyFin Desk

irans public threat to kill trump
X

Summary

ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ ട്രംപ് പിന്തുണച്ചതിനെത്തുടര്‍ന്നാണ് ഇറാന്‍ ഭീഷണിയുമയി രംഗത്തുവന്നത്. 'അടുത്ത ബുള്ളറ്റ് ലക്ഷ്യം കാണും' എന്നായിരുന്നു ഇറാന്റെ സ്റ്റേറ്റ് മീഡിയയുടെ പ്രതികരണം


ഇത്തവണ ലക്ഷ്യം തെറ്റില്ല!- അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചോരയൊലിക്കുന്ന ചിത്രം സഹിതം ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ട ഭീഷണിയാണിത്. കഴിഞ്ഞ ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ നടന്ന വധശ്രമത്തില്‍ ട്രംപിന് പരിക്കേറ്റ ചിത്രം കാണിച്ചാണ് ഇറാന്റെ ഈ പ്രകോപനം.

ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ ട്രംപ് പിന്തുണച്ചതാണ് ഇറാനെ ചൊടിപ്പിച്ചത്. പ്രക്ഷോഭകാരികളെ വധിച്ചാല്‍ ഇറാനെതിരെ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് 'അടുത്ത ബുള്ളറ്റ് ലക്ഷ്യം കാണും' എന്ന ഇറാന്റെ സ്റ്റേറ്റ് മീഡിയയുടെ പ്രതികരണം വന്നത്.

ഇത് കേവലം വാക്കുകളില്‍ ഒതുങ്ങുന്നില്ല. മുന്‍കരുതല്‍ നടപടിയായി ഖത്തറിലെ അല്‍-ഉദൈദ് എയര്‍ ബേസില്‍ നിന്ന് അമേരിക്കയും ബ്രിട്ടനും തങ്ങളുടെ ഉദ്യോഗസ്ഥരെ ഭാഗികമായി പിന്‍വലിച്ചു. ഇറാനിലെ ബ്രിട്ടീഷ് എംബസി താല്‍ക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്. വിമാനങ്ങള്‍ ഇറാന്‍ ആകാശപരിധി ഒഴിവാക്കി പറക്കാന്‍ തുടങ്ങിയിരിക്കുന്നു.

അതേസമയം, ഇറാനില്‍ കൊലപാതകങ്ങള്‍ നിലച്ചുവെന്ന വാര്‍ത്ത സംഘര്‍ഷാവസ്ഥ കുറയ്ക്കുന്നത് എണ്ണവില വലിയ തോതില്‍ കുതിക്കുന്നത് തടഞ്ഞേക്കാം. എന്നാല്‍ ട്രംപിന്റെ അവകാശവാദം എത്രത്തോളം സത്യമാണെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 25% അധിക നികുതി ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം ചൈനയ്ക്കും ഇന്ത്യയ്ക്കും വലിയ വെല്ലുവിളിയാണ്.

ഇറാനിലെ ജനങ്ങള്‍ക്കുള്ള സഹായം ഉടനെത്തുമെന്ന് ആവര്‍ത്തിക്കുമ്പോഴും, ഒരു യുദ്ധത്തിന് ട്രംപ് മുതിരുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാന്‍-അമേരിക്ക സംഘര്‍ഷം മുറുകിയാല്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരും. ഇത് ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയെയും പണപ്പെരുപ്പത്തെയും നേരിട്ട് ബാധിക്കും.ആഗോള അനിശ്ചിതത്വം ഡോളര്‍ ശക്തിപ്പെടാനും രൂപയുടെ മൂല്യം ഇടിയാനും കാരണമാകും.