image

9 May 2025 11:40 AM IST

News

ഇന്ത്യാ-പാക് സംഘര്‍ഷം യുഎസിന്റെ വിഷയമല്ലെന്ന് ജെ ഡി വാന്‍സ്

MyFin Desk

ഇന്ത്യാ-പാക് സംഘര്‍ഷം യുഎസിന്റെ   വിഷയമല്ലെന്ന് ജെ ഡി വാന്‍സ്
X

Summary

  • ഇന്ത്യയോട് ആയുധം താഴെവെക്കാന്‍ പറയാനാകില്ല
  • എങ്കിലും സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമം തുടരും


ഇന്ത്യാ-പാക് സംഘര്‍ഷം അടിസ്ഥാനപരമായി യുഎസിന്റെ കാര്യമല്ലെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. ഇക്കാര്യത്തില്‍ യുഎസ് ഇടപെടില്ല. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ , അമേരിക്കയ്ക്ക് ഇന്ത്യയെയും പാക്കിസ്ഥാനെയും നിയന്ത്രിക്കാന്‍ കഴിയില്ലെങ്കിലും, സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിക്കാനാകുമെന്ന് വാന്‍സ് പറഞ്ഞു.

ഇന്ത്യയോട് ആയുധം താഴെവെയ്ക്കാന്‍ യുഎസിന് പറയാനാവില്ല. അതുപോലെതന്നെയാണ് പാക്കിസ്ഥാനോടും. എന്നാല്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ നടത്തുമെന്ന് വാന്‍സ് പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ പരാമര്‍ശം . ഒപ്പം സംഘര്‍ഷം ലഘൂകരിക്കാന്‍ യുഎസ് ആഹ്വാനം ചെയ്തു.

'ഇത് ഒരു ആണവ സംഘര്‍ഷത്തിലേക്ക് നീങ്ങില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, പക്ഷേ തീര്‍ച്ചയായും, ഈ കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും വെവ്വേറെ സംസാരിക്കുകയും സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത എടുത്തുപറയുകയും ചെയ്തിരുന്നു. കൂടാതെ, തീവ്രവാദ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കാന്‍ ഇസ്ലാമബാദ് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ആഗോളതലത്തില്‍ വിവിധ രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. ആരും ഭീകരതയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. ചൈന പാക്കിസ്ഥാന് രാഷ്ട്രീയപരമായ പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ സൈനികമായില്ല.

ഇസ്രയേല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ തുടക്കത്തില്‍ത്തന്നെ ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയിരുന്ന രാജ്യങ്ങളാണ്. റഷ്യയും ഇന്ത്യക്കൊപ്പം ശക്തമായി നിലകൊള്ളുന്നു.