image

11 March 2022 9:04 AM IST

Banking

സംരംഭക വർഷം: അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ ലക്ഷ്യം

MyFin Desk

സംരംഭക വർഷം: അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ ലക്ഷ്യം
X

Summary

'എന്റ സംരംഭം എന്റെ നാടിന് അഭിമാനം' എന്ന മുദ്രാവാക്യത്തോടെ 2022-23 വര്‍ഷം സംരംഭകവര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഒരു ലക്ഷം  സംരംഭങ്ങള്‍. അതിലൂടെ മൂന്നുമുതല്‍ അഞ്ചു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമെന്നു പറഞ്ഞ മന്ത്രി  ഇതിനായി 120 കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നതായും പറഞ്ഞു. സംരംഭകര്‍ക്ക് പ്രോത്സാഹനമായി ഒരു കുടുംബം ഒരു സംരംഭം  എന്ന പദ്ധതിക്കായി ഏഴു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വിജ്ഞാനത്തെ ഉത്പാദനവുമായി ബന്ധിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ മന്ത്രി നോളജ് ഇക്കണോമിയില്‍ തൊഴിലവസരങ്ങള്‍ […]


'എന്റ സംരംഭം എന്റെ നാടിന് അഭിമാനം' എന്ന മുദ്രാവാക്യത്തോടെ 2022-23 വര്‍ഷം സംരംഭകവര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഒരു ലക്ഷം സംരംഭങ്ങള്‍. അതിലൂടെ മൂന്നുമുതല്‍ അഞ്ചു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമെന്നു പറഞ്ഞ മന്ത്രി ഇതിനായി 120 കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നതായും പറഞ്ഞു. സംരംഭകര്‍ക്ക് പ്രോത്സാഹനമായി ഒരു കുടുംബം ഒരു സംരംഭം എന്ന പദ്ധതിക്കായി ഏഴു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

വിജ്ഞാനത്തെ ഉത്പാദനവുമായി ബന്ധിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ മന്ത്രി നോളജ് ഇക്കണോമിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനായി ഡിസ്ട്രിക് സ്‌കില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും പറഞ്ഞു. ഇത്തരം സ്‌കില്‍ പാര്‍ക്കുകള്‍ ഭാവി സംരംഭകര്‍ക്ക് സംരംഭക യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ആദ്യ അഞ്ചു വര്‍ഷത്തേക്ക് സബ്‌സിഡിയും മറ്റ് സൗകര്യങ്ങളും നല്‍കും.

സംരംഭകര്‍ക്കായി നിരവധി വായ്പകള്‍

ചെറുകിട ഇടത്തരം സംരംഭകര്‍ക്കായുള്ള ബില്‍ ഡിസ്‌കൗണ്ട് പദ്ധതിക്കായി 1000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കെഎഫ്‌സി വഴി പ്രവര്‍ത്തന മൂലധന വായ്പയ്ക്കായി 500 കോടി രൂപ. കാര്‍ഷിക വ്യവസായങ്ങളാണെങ്കില്‍ കെഎഫ്‌സി വഴി അഞ്ചു ശതമാനം പലിശ നിരക്കില്‍ 10 കോടി രൂപയുടെ വായ്പ എന്നിവയും നല്‍കും. സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതിവഴി 250 കോടി രൂപയുടെ വായ്പകള്‍ കെഎഫ്‌സി വഴി ലഭ്യമാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി വായപ രണ്ടു കോടി രൂപയായി വര്‍ധിപ്പിക്കും. കെഎഫ്‌സിയുടെ വായ്പ ആസ്തി രണ്ട് വര്‍ഷത്തിനകം പതിനായിരം കോടി രൂപയായി വര്‍ധിപ്പിക്കും. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വിപണനം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയുള്ള വാങ്ങല്‍ വര്‍ധിപ്പിക്കും. ഇതിനായി പ്രത്യക വെബ് പോര്‍ട്ടല്‍ രൂപീകരിക്കും. 2022-23 വര്‍ഷത്തില്‍ കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന് സംരംഭക പ്രോത്സാഹനത്തിനായി 332.53 കോടി രൂപയാണ് വകയിരിത്തിയിരിക്കുന്നത്. കെഎസ്‌ഐഡിസി വഴിയുള്ള പദ്ധതികള്‍ക്ക് 113 കോടിരൂപ നീക്കിവെച്ചിരിക്കുന്നു.അതില്‍ കെഎസ്‌ഐഡിസി വഴിയുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയുടെ കീഴില്‍ 100 സ്റ്റാര്‍ട്ടപ്പുകള്‍ക്കും എംഎസ്എംഇകള്‍ക്കും രണ്ട് കോടി രൂപയുടെ വായ്പ പദ്ധതികള്‍ തുടങ്ങിയവയുമുണ്ട്.

പരമ്പരാഗത വ്യവസായങ്ങള്‍ക്കും പിന്തുണ

പരമ്പരാഗത വ്യവസായ മേഖലകളായ കൈത്തറി, കശുവണ്ടി, കയര്‍ മേഖലകള്‍ക്കായും നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൈത്തറി മേഖലയിലെ മൂല്യവര്‍ദ്ധിത ഉല്‍പ്പാദനം, സാങ്കേതികവിദ്യാ നവീകരണം എന്നിവയ്ക്ക് 40.56 കോടി രൂപയുടെ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കശുവണ്ടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ ബാങ്ക് ലോണുകള്‍ക്ക് പലിശയിളവ്, തൊഴില്‍ നല്‍കുന്നതിനനുസരിച്ച് പ്രോത്സാഹന പദ്ധതികള്‍ , എന്നിവയ്ക്കായി 30 കോടി രൂപ. കയര്‍ മേഖലയ്ക്ക് 117 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കയറുല്‍പ്പന്നങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കാന്‍ 38 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിന്റെ തനതായ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും 100 കോടി രൂപ ചെലവില്‍ 10 മിനി ഫുഡ് പാര്‍ക്കുകള്‍.50 കോടി രൂപ ചെലവില്‍ അഭ്യസ്തവിദ്യരായ വീട്ടമ്മമാരുള്‍പ്പടെ ഐ.ടി തൊഴിലുകളുടെ ഭാഗമാകാന്‍ കഴിയുന്ന ഐ.ടി അധിഷ്ഠിത സൗകര്യങ്ങളുള്ള 'വര്‍ക്ക് നിയര്‍ ഹോം' പദ്ധതി.വ്യവസായിക വളര്‍ച്ച ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും തുടങ്ങിയ പദ്ധതികളും സംരംഭകര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നു. മെഡിക്കല്‍ സംരംഭക എക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനായി മെഡിക്കല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കോര്‍ത്തിണക്കി 100 കോടി രൂപ ചെലവില്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വഴിയോര കച്ചവടക്കാര്‍ക്ക് വെളിച്ചത്തിനും വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സോളാര്‍ പുഷ് കാര്‍ട്ടുകള്‍ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.