4 March 2026 3:39 PM IST
Summary
2006-ല്‍ ഉത്തരാഞ്ചല്‍ ഉത്തരാഖണ്ഡായപ്പോള്‍ ചെലവായത് 400-500 കോടി രൂപ.ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനം റീബ്രാൻഡിങ്ങിനായി ചെലവാക്കേണ്ടത് വരുമാനത്തിന്റെ 0.6 ശതമാനം വരെ.
മലയാളത്തനിമയിലേക്കും ഭാഷാപരമായ വേരുകളിലേക്കും മടങ്ങാന്‍ സംസ്ഥാനം ഒരുങ്ങുകയാണ്. 'കേരള' എന്ന ഔദ്യോഗിക നാമം 'കേരളം' എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി ലഭിച്ചതോടെ ഒരു വലിയ മാറ്റത്തിന് വഴിതുറന്നിരിക്കുകയാണ്. എന്നാല്‍ ഇത് വെറുമൊരു അക്ഷരമാറ്റമല്ല. ഈ മാറ്റത്തിന് പിന്നില്‍ സങ്കീര്‍ണ്ണമായ നിയമനടപടികളും വന്‍ സാമ്പത്തിക ബാധ്യതകളും ഒളിഞ്ഞിരിപ്പുണ്ട്. ഇനി രാഷ്ട്രപതിയുടെ അനുമതിയും പാര്‍ലമെന്റിന്റെ അംഗീകാരവും ലഭിക്കുന്നതോടെ മാറ്റത്തിന്റെ ഔദ്യോഗിക വിളംബരം നടക്കും.
എന്താണ് ഒലിവിയര്‍ ഫോര്‍മുല?
ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റുന്നത് എത്രത്തോളം ചെലവേറിയതാണെന്ന് അറിയാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗദ്ധിക സ്വത്തവകാശ അഭിഭാഷകന്‍ ഡാരന്‍ ഒലിവിയര്‍ വികസിപ്പിച്ചെടുത്ത 'ഒലിവിയര്‍ ഫോര്‍മുല' പരിശോധിച്ചാല്‍ മതി. ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനം അതിന്റെ വരുമാനത്തിന്റെ 0.6 ശതമാനം റീബ്രാന്‍ഡിംഗിനായി മാറ്റിവെക്കണമെന്നാണ് ഈ ഫോര്‍മുല പറയുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ ഏകദേശ വരുമാനം 1.53 ലക്ഷം കോടി രൂപയാണെന്ന് കണക്കിലെടുത്താല്‍, പേര് മാറ്റത്തിനായി മാത്രം ഏതാണ്ട് 920 കോടി രൂപ ചെലവാകുമെന്നാണ് സൂചന. 2006-ല്‍ ഉത്തരാഞ്ചല്‍ ഉത്തരാഖണ്ഡായപ്പോള്‍ 400-500 കോടി രൂപ ചെലവായതായി പാര്‍ലമെന്റില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
എവിടെയൊക്കെയാണ് മാറ്റങ്ങള്‍ വരുന്നത്?
ഈ പേരുമാറ്റം കേവലം കടലാസിലൊതുങ്ങില്ല. സംസ്ഥാനത്തെ ഓരോ മുക്കിലും മൂലയിലും ഇതിന്റെ മാറ്റൊലി കേള്‍ക്കാം. ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട സാധാരണ ചെലവുകളില്‍ പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സൈനേജുകള്‍ക്കുമുള്ള ചെലവ് ഉള്‍പ്പെടുന്നു; സര്‍ക്കാര്‍ സ്റ്റേഷനറി, ലെറ്റര്‍ഹെഡുകള്‍, സീലുകള്‍, ഐഡി കാര്‍ഡുകള്‍ എന്നിവ അപ്‌ഡേറ്റ് ചെയ്യണം. ഔദ്യോഗിക വെബ്‌സൈറ്റുകളും ആര്‍ക്കൈവുകളും പരിഷ്‌കരിക്കേണ്ടതുണ്ട്. റോഡുകള്‍, ഹൈവേകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയിലെ സൈനേജുകള്‍ മാറ്റിസ്ഥാപിക്കുകയും വേണം. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളും അവരുടെ രേഖകളിലും പാക്കേജിംഗിലും മാറ്റം വരുത്തേണ്ടി വരും.
സാധാരണക്കാരെ ബാധിക്കുമോ?
പഴയ പേരും പുതിയ പേരും ഒരേപോലെ ഉപയോഗിക്കാന്‍ കൃത്യമായ ഒരു 'പരിവര്‍ത്തന കാലയളവ്' അനുവദിക്കുകയാണെങ്കില്‍ വ്യക്തികള്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. ഒഡീഷയുടെ പേര് മാറ്റിയപ്പോഴും ഈ രീതിയാണ് പിന്തുടര്‍ന്നത്. പുതിയ സംസ്ഥാന രൂപീകരണം പോലെ പുതിയ തലസ്ഥാനമോ അടിസ്ഥാന സൗകര്യങ്ങളോ നിര്‍മ്മിക്കേണ്ടതില്ലാത്തതിനാല്‍, പേര് മാറ്റത്തിന് മാത്രമായുള്ള പരിമിതമായ ചെലവേ ഇവിടെ വരുന്നുള്ളൂ.
സാമ്പത്തിക ഉണര്‍വും വെല്ലുവിളികളും
ഈ പ്രക്രിയ സാമ്പത്തികമായി ബാധ്യതയാണെങ്കിലും ചില മേഖലകളില്‍ ഇത് ചെറിയ ഉണര്‍വ് നല്‍കും. പ്രിന്റിംഗ് പ്രസ്സുകള്‍, ബോര്‍ഡ് നിര്‍മ്മാണ യൂണിറ്റുകള്‍, നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് ഈ റീബ്രാന്‍ഡിംഗ് കാലയളവില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. എങ്കിലും, സാംസ്‌കാരികമായ സ്വത്വബോധം വീണ്ടെടുക്കുമ്പോള്‍ ഖജനാവിന് വരുന്ന വലിയൊരു തുക ഈ നേട്ടങ്ങളെക്കാള്‍ വലുതായിരിക്കും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. മലയാളത്തനിമയുടെ ആവേശത്തോടൊപ്പം ഈ സാമ്പത്തിക വശത്തെയും ഉള്‍ക്കൊണ്ടായിരിക്കും കേരളം 'കേരളം' ആയി മാറുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
