image

1 March 2026 10:19 AM IST

News

ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരണം; ഇറാന്‍ കത്തുന്നു, പശ്ചിമേഷ്യ യുദ്ധക്കളം

MyFin Desk

ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരണം;  ഇറാന്‍ കത്തുന്നു, പശ്ചിമേഷ്യ യുദ്ധക്കളം
X

Summary

1989 മുതല്‍ ഇറാന്റെ ആത്മീയവും രാഷ്ട്രീയവുമായ നട്ടെല്ലായിരുന്ന നേതാവിന്റെ അന്ത്യത്തോടെ ആധുനിക ഇറാന്റെ ചരിത്രത്തിലെ ഒരു യുഗം അവസാനിച്ചിരിക്കുകയാണ്.പ്രസിഡന്റ് പെഷസ്‌കിയനും വധിക്കപ്പെട്ടതായാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍


ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി യുഎസ്-ഇസ്രയേല്‍ സംയുക്താക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു. 1989 മുതല്‍ ഇറാന്റെ ആത്മീയവും രാഷ്ട്രീയവുമായ നട്ടെല്ലായിരുന്ന നേതാവിന്റെ അന്ത്യത്തോടെ ആധുനിക ഇറാന്റെ ചരിത്രത്തിലെ ഒരു യുഗം അവസാനിച്ചിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണവും ഏഴു ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു. പ്രസിഡന്റ് പെഷസ്‌കിയനും വധിക്കപ്പെട്ടതായാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍.

ഭീഷണി തുടച്ചുനീക്കുമെന്ന് ട്രംപ്

ഇറാന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണികള്‍ ഇല്ലാതാക്കി അമേരിക്കന്‍ ജനതയെ സംരക്ഷിക്കാനാണ് ഈ അതിശക്തമായ നീക്കമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇസ്രയേല്‍ സൈന്യത്തിന്റെ സഹായത്തോടെ ഇറാന്റെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉള്‍പ്പെടെയുള്ള 500-ഓളം സൈനിക ലക്ഷ്യങ്ങളാണ് തകര്‍ക്കപ്പെട്ടത്. 'ഞങ്ങള്‍ ദൗത്യം പൂര്‍ത്തിയാക്കുമ്പോള്‍ ഇറാന്‍ നിങ്ങളുടേതായിരിക്കും' എന്ന് ഇറാനിലെ ജനങ്ങളോട് ട്രംപ് പറഞ്ഞു.

പ്രത്യാക്രമണത്തില്‍ മുങ്ങി ഗള്‍ഫ് രാജ്യങ്ങള്‍; യുദ്ധക്കളമായി പശ്ചിമേഷ്യ

തങ്ങളുടെ പരമോന്നത നേതാവിന്റെ വധത്തിന് പകരം വീട്ടുമെന്ന് പ്രഖ്യാപിച്ച ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് മിനിറ്റുകള്‍ക്കകം ഇസ്രയേലിനും യുഎസ് സൈനിക താവളങ്ങള്‍ക്കും നേരെ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, കുവൈറ്റ്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റിയാദിലും എണ്ണ ഉല്‍പ്പാദന മേഖലകളിലും മിസൈലുകള്‍ തടഞ്ഞതായി സൗദി അറിയിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തികള്‍ അടച്ചുപൂട്ടി.

9 ലക്ഷം കോടിയുടെ സമ്പത്തും പിന്‍ഗാമിയെന്ന വലിയ കടമ്പയും

ഏകദേശം 9 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന ഖമനയിയുടെ വിയോഗം ഇറാനില്‍ വലിയ ഭരണപരമായ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രസിഡന്റും കൊല്ലപ്പെട്ട സാഹചര്യത്തില്‍, പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ രാജ്യത്തിന്റെ നിയന്ത്രണം ഐആര്‍ജിസി ഏറ്റെടുക്കാനാണ് സാധ്യത. ഭരണഘടന പ്രകാരം പ്രസിഡന്റ്, ജുഡീഷ്യറി മേധാവി, ഗാര്‍ഡിയന്‍ കൗണ്‍സിലിലെ ഉയര്‍ന്ന പുരോഹിതന്‍ എന്നിവരടങ്ങിയ സമിതിയാണ് പിന്‍ഗാമിയെ നിശ്ചയിക്കേണ്ടത്. എന്നാല്‍ യുദ്ധസമാനമായ അന്തരീക്ഷത്തില്‍ ഈ പ്രക്രിയ എത്രത്തോളം സുഗമമാകുമെന്നത് കണ്ടറിയണം.

ആഗോള സാമ്പത്തിക രംഗത്ത് കരിനിഴല്‍

ഖമനയിയുടെ മരണത്തോടെ ആഗോള വിപണി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇറാന്റെ എണ്ണ ഉല്‍പ്പാദനം താറുമാറായതും ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള വ്യാപാര പാതകളിലെ സുരക്ഷാ ഭീഷണിയും എണ്ണവില കുതിച്ചുയരാന്‍ കാരണമാകും. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണവിലയും റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. പശ്ചിമേഷ്യയിലെ സ്‌ഫോടനാത്മകമായ ഈ സാഹചര്യം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെയും നേരിട്ട് ബാധിക്കും.