6 July 2025 12:58 PM IST
പ്രധാന റോളുകളിൽ സ്പേസ് എക്‌സുകാരെ നിയമിക്കണമെന്ന് മസ്ക്ക്
Summary
- 'വണ്‍, ബിഗ്, ബ്യൂട്ടിഫുള്‍' ബില്‍ കോണ്‍ഗ്രസ് പാസാക്കിയാല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് മസ്‌ക് പറഞ്ഞിരുന്നു
- പാര്‍ട്ടിയുടെ വിശദാംശങ്ങള്‍ മസ്‌ക് പുറത്തുവിട്ടിട്ടില്ല
യുഎസില്‍ 'അമേരിക്ക പാര്‍ട്ടി' എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ശതകോടീശ്വരനായ എലോണ്‍ മസ്‌ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വര്‍ദ്ധിച്ചുവരുന്ന ശത്രുതയ്ക്കിടയിലാണ് മസ്‌കിന്റെ പ്രഖ്യാപനം.
ട്രംപ് 'വണ്‍, ബിഗ്, ബ്യൂട്ടിഫുള്‍ ബില്ലില്‍' ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ബില്ലിനെ 'സാമ്പത്തികമായി നിരുത്തരവാദപരം' എന്നും ഗവണ്‍മെന്റിന്റെ വലുപ്പം കുറയ്ക്കുക എന്ന അവരുടെ പൊതുവായ ലക്ഷ്യത്തോടുള്ള 'വഞ്ചന' എന്നും മസ്‌ക് വിശേഷിപ്പിച്ചിരുന്നു.
റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും നയിക്കുന്ന ദ്വികക്ഷി സംവിധാനത്തെ വെല്ലുവിളിക്കുന്നതിനാണ് താന്‍ അമേരിക്ക പാര്‍ട്ടി സ്ഥാപിച്ചതെന്ന് മസ്‌ക് തന്റെ പ്രഖ്യാപനത്തില്‍ പറഞ്ഞു.
'വണ്‍, ബിഗ്, ബ്യൂട്ടിഫുള്‍' ബില്‍ കോണ്‍ഗ്രസ് പാസാക്കിയാല്‍ പാര്‍ട്ടി രൂപീകരിക്കുമെന്ന് മസ്‌ക് ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാല്‍ മസ്‌കിന്റെ അമേരിക്ക പാര്‍ട്ടി യുഎസ് തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നത് വ്യക്തമല്ല. കൂടാതെ പാര്‍ട്ടിയെ ആര് നയിക്കുമെന്നോ അത് ഏത് രൂപത്തിലായിരിക്കുമെന്നോ ഉള്ള ഒരു വിശദാംശവും കോടീശ്വരനായ സംരംഭകന്‍ നല്‍കിയിട്ടില്ല. ട്രംപുമായുള്ള പരസ്യമായ തര്‍ക്കത്തിനിടെയാണ് അമേരിക്കയ്ക്ക് ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി ആവശ്യമുണ്ടോ എന്ന് ഉപയോക്താക്കളോട് ചോദിച്ച് എക്സില്‍ മസ്‌ക് ഒരു പോള്‍ പോസ്റ്റ് ചെയ്തത്.
2024-ല്‍ ട്രംപിന്റെ തെരഞ്ഞെടുപ്പിനോടുബന്ധിച്ച് മസ്‌ക് ഏകദേശം 280 മില്യണ്‍ ഡോളര്‍ ചെലവഴിച്ചിരുന്നു. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ചെലവ് ചുരുക്കലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രസിഡന്റ് അദ്ദേഹത്തെ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ തലവനായി നിയമിച്ചു. എന്നാല്‍ ബില്ലിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ പിരിയുകയായിരുന്നു.