image

10 May 2026 11:39 AM IST

News

തമിഴകത്ത് ടിവികെയുടെ വിജയഗാഥ; മുഖ്യമന്ത്രിയായി അധികാരമേറ്റ് ദളപതി

MyFin Desk

തമിഴകത്ത് ടിവികെയുടെ വിജയഗാഥ;  മുഖ്യമന്ത്രിയായി അധികാരമേറ്റ് ദളപതി
X

Summary

ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 1967-ന് ശേഷം ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ പാര്‍ട്ടികള്‍ക്ക് പുറത്തുനിന്നുള്ള ഒരു കക്ഷി തമിഴ്നാട് ഭരണത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ അധികാരമാറ്റത്തിനുണ്ട്


തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടിവികെ) സ്ഥാപകന്‍ സി ജോസഫ് വിജയ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 1967 ന് ശേഷം ഡിഎംകെ, എഐഎഡിഎംകെ രൂപീകരണങ്ങള്‍ക്ക് പുറത്തുള്ള ഒരു പാര്‍ട്ടി സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നത് ഇതാദ്യമായാണ്.

ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 1967-ന് ശേഷം ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ പാര്‍ട്ടികള്‍ക്ക് പുറത്തുനിന്നുള്ള ഒരു കക്ഷി തമിഴ്നാട് ഭരണത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ അധികാരമാറ്റത്തിനുണ്ട്.

മന്ത്രിസഭയില്‍ ഒമ്പത് പുതിയ മന്ത്രിമാരെയും നിയമിച്ചു. ബസി എന്‍. ആനന്ദ്, ആധവ് അര്‍ജുന, കെ.എ. സെങ്കോട്ടയ്യന്‍ തുടങ്ങി പ്രമുഖര്‍ ഉള്‍പ്പെടുന്നതാണ് വിജയ് മന്ത്രിസഭ. എസ്. കീര്‍ത്തനയാണ് മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധി. ഭരണരംഗത്ത് വൈദഗ്ധ്യമുള്ളവരെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ടി.വി.കെ ലക്ഷ്യമിടുന്നത്. മെയ് 13-നകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ പുതിയ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ശ്രദ്ധ നേടി രാഹുൽ ഗാന്ദിയുടെ സാനിധ്യം

നിയമസഭാ തിരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടിയാണ് ടി.വി.കെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, വി.സി.കെ, ഐ.യു.എം.എല്‍ എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് വിജയ് സര്‍ക്കാര്‍ രൂപീകരിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ സാന്നിധ്യം സത്യപ്രതിജ്ഞാ ചടങ്ങിന് രാഷ്ട്രീയ പ്രാധാന്യം കൂട്ടി. പെരമ്പൂര്‍, ട്രിച്ചി ഈസ്റ്റ് എന്നീ മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച വിജയ് ഇതില്‍ ഒരു സീറ്റ് ഉടന്‍ രാജിവയ്ക്കും.

വര്‍ഷങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ 2024-ല്‍ രൂപീകരിച്ച തമിഴക വെട്രി കഴകം, ചുരുങ്ങിയ കാലയളവിനുള്ളിലാണ് തമിഴ് ജനതയുടെ വിശ്വാസം പിടിച്ചുപറ്റിയത്. സിനിമാ സ്‌ക്രീനിലെ 'ദളപതി'യില്‍ നിന്ന് സംസ്ഥാനത്തിന്റെ ഭരണത്തലവനിലേക്കുള്ള വിജയിന്റെ മാറ്റം ഇന്ത്യയൊട്ടാകെയുള്ള രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ താല്പര്യത്തോടെയാണ് കാണുന്നത്.