image

13 Jun 2023 6:40 AM GMT

Policy

തുല്യ വിജയസാധ്യതകള്‍ തേടി ഇന്ത്യയും യുഎസും

MyFin Desk

india and us seek equal chances of success
X

Summary

  • യുഎസ് കമ്പനികളുടെ ഇന്ത്യയിലെ പ്രവര്‍ത്തനം മെച്ചെപ്പെട്ടത്
  • ചൈനയെ ക്രമേണ ഒഴിവാക്കാന്‍ യുഎസ് കമ്പനികള്‍
  • മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നിരവധി കരാറുകള്‍ക്ക് സാധ്യത


ഇന്ത്യയും യുഎസും തമ്മില്‍ തുല്യമായ പരിഗണനയോടെയുള്ള പങ്കാളിത്തം ഇരു രാജ്യങ്ങള്‍ക്കും ഒരു വിന്‍-വിന്‍ ഫോര്‍മുല സൃഷ്ടിക്കുമെന്ന് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം (യുഎസ്‌ഐഎസ്പിഎഫ്) പ്രസിഡന്റും സിഇഒയുമായ മുകേഷ് ആഗി പറഞ്ഞു. ഇക്കാര്യം ജനങ്ങളും ഇന്ന്് തിരിച്ചറിയുന്നുണ്ട്.

ചൈനയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനികള്‍ക്ക് പല അപകട സാധ്യതകളും നേരിടേണ്ടി വരുന്നുണ്ട്്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പാദനം ഈ അകടസാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇക്കാര്യം യുഎസ് തിരിച്ചറിയുന്നുണ്ട്. ഇന്ത്യ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ വളരുന്ന വിപണിയാണെന്നും മുകേഷ് ആഗി പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അമേരിക്കയുടെ ഭാഗത്തുനിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ എല്ലാം തന്നെ ശുഭ സൂചകമാണ്.

വളരെ പ്രാധാന്യമുള്ള കരാറുകളിലേക്ക് ഇരു രാജ്യങ്ങളും എത്താന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് പുറത്തുവരുന്ന വാര്‍ത്തകളില്‍ എല്ലാം തന്നെ ഉള്ളത്.

ഇരു രാജ്യങ്ങളുടെ സമീപനങ്ങളില്‍ പ്രകടമായ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. ഉദാഹരണത്തിന്‍ ഭൂതകാലത്തുണ്ടായ പല നടപടികളും ഇരുവരും മറക്കുന്നു. 1998 ലെ ആണവ ഉപരോധവും മറ്റും ഇതിനുദാഹരണമാണ്.

മറിച്ച് സഹകരണവും പങ്കാളിത്തവും ഇരുരാജ്യങ്ങളിലേയും ജനങ്ങളുടെ വിജയമാണെന്ന് ഇന്ത്യും യുഎസും തിരിച്ചറിയുന്നു- വാര്‍ത്താ ഏജന്‍സി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.

അതിലുപരിയായി ഇരു രാജ്യങ്ങളും ജനാധിപത്യ രാജ്യങ്ങളാണ്. അവര്‍ ഇന്നത്തെ അന്താരാഷ്ട്രക്രമത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്നു.

ഇന്ന്് ഇന്ത്യ വികസനത്തിന്റെ പാതയിലാണ്. ഇന്ന് ഇന്‍ഡോ-യുഎസ് ബന്ധങ്ങള്‍ ആവേശകരമായി മുന്നോട്ടു പോകുന്നതായും ആഗി പറയുന്നു.

ഇത് ഒരു വിന്‍-വിന്‍ പങ്കാളിത്തമാണ്. ഇന്ന് യുഎസ് കമ്പനികളും ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒന്നാണ്. അമേരിക്കന്‍ കമ്പനികള്‍ ഇപ്പോള്‍ ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ഇന്ത്യയില്‍ ഇന്നൊവേഷന്‍ സെന്ററുകളിലേക്ക് മാറുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ പങ്കാളിത്തം ഇന്ന് ഉയരുന്നു എന്നത് വലിയ കാര്യമാണ്. വ്യവസായ രംഗത്തും സാങ്കേതിക വിദ്യയുടെ ലോകത്തും വന്‍ മാറ്റങ്ങള്‍ ഈ സഹകരണം കൊണ്ടുവരും.

ഇന്ത്യയുടെ പല നടപടികളിലും യുഎസിന് ഇന്ന് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ പക്വതയോടെയാണ് അവര്‍ കാര്യങ്ങളെ കാണുന്നത്. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിന്റെ ഉദാഹരണം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

ജൂണ്‍ 22 ന് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും ചേര്‍ന്ന് മോദിയെ വാഷിംഗ്ടണ്‍ ഡിസിയില്‍ സ്റ്റേറ്റ് അതിഥിയായി സ്വീകരിക്കും. അതേ ദിവസം യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്യും. ഈ ബഹുമതി രണ്ടുതവണ ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 2016 ജൂണിലാണ് യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തെ മോദി ആദ്യമായി അഭിസംബോധന ചെയ്തത്.

ജൂണ്‍ 23 ന് വാഷിംഗ്ടണ്‍ ഡിസിയിലെ കെന്നഡി സെന്ററില്‍ 1,200-ലധികം ബിസിനസ് നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന യുഎസ്‌ഐഎസ്പിഎഫ് ആതിഥേയത്വം വഹിക്കുന്ന പ്രത്യേക പരിപാടിയില്‍ മോദി കോര്‍പ്പറേറ്റ് നേതാക്കളെ അഭിസംബോധന ചെയ്യും.

ഇരു രാജ്യങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന രാജ്യമാണ് ചൈന. അവര്‍ ഇന്ത്യയോട് വളരെ ആക്രമണോത്സുകമായ നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ ഇന്‍ഡോ-ചൈനീസ് അതിര്‍ത്തി എന്നും സംഘര്‍ഷഭരിതമാണ്. അവര്‍ ഇന്ത്യയെ തുല്യ പങ്കാളിയായി കാണുന്നില്ല. ഇവിടെ അമേരിക്കന്‍ പിന്തുണ ഇന്ത്യക്ക് പ്രധാനമാണ്.

അമേരിക്കന്‍ വീക്ഷണകോണില്‍ ചൈനയെ നേരിട്ട് എതിര്‍ത്ത ഏക രാജ്യമാണ് ഇന്ത്യ. ഇക്കാരണത്താല്‍ ഇന്ത്യ അമേരിക്കയുടെ പ്രിയപ്പെട്ട രാജ്യമായി.

അതിര്‍ത്തിയില്‍ കണ്ണിമ ചിമ്മാതെ, ചൈനയുടെ ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന ശക്തമായ സന്ദേശം ന്യൂഡെല്‍ഹി നല്‍കുകയും ചെയ്തു.

1.4 ബില്യണ്‍ ജനസംഖ്യയും ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കുകയും 3.75 ട്രില്യണ്‍ യുഎസ് ഡോളറില്‍ കൂടുതലുള്ള സമ്പദ് വ്യവസ്ഥയുമുള്ള ഇന്ത്യ യുഎസ് കമ്പനികള്‍ക്ക് മികച്ച അവസരവും ഒരുക്കുന്നു.