image

20 Dec 2022 5:47 AM GMT

Policy

മൂണ്‍ലൈറ്റിംഗ്: ആശയക്കുഴപ്പം തീര്‍ത്ത് സര്‍ക്കാര്‍, സ്ഥാപനം എതിരെങ്കില്‍ വേണ്ട

MyFin Desk

moonlighting jobs
X

Summary

  • മൂണ്‍ലൈറ്റിംഗ് വഴിയുള്ള വരുമാനത്തിന് ആദായ നികുതി അടയ്ക്കണമെന്ന് ഏതാനും ആഴ്ച്ച മുന്‍പ് അറിയിപ്പ് വന്നിരുന്നു.


ഡെല്‍ഹി: വിപ്രോയും ഇന്‍ഫോസിസും ഉള്‍പ്പടെ ആഗോള ടെക്ക് കമ്പനികള്‍ മൂണ്‍ലൈറ്റിംഗിനെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ വിഷയത്തിലെ ആശയക്കുഴപ്പം നീക്കി കേന്ദ്ര സര്‍ക്കാര്‍. കമ്പനിയുടെ താല്‍പര്യത്തിന് എതിരാണെങ്കില്‍ ഒരു ജീവനക്കാരന്‍ മൂണ്‍ലൈറ്റിംഗ് നടത്താന്‍ പാടില്ല എന്നും, ഇത് 1946ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് ആക്ടിന് എതിരാണെന്നും കേന്ദ്ര തൊഴില്‍ സഹമന്ത്രി രാമേശ്വര്‍ തെലി ലോക്‌സഭയില്‍ വ്യക്തമാക്കി. ജീവനക്കാരെ പിരിച്ചുവിടാന്‍ മൂണ്‍ലൈറ്റിംഗ് മതിയായ കാരണമാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ടെക്ക് കമ്പനികളില്‍ ഉള്‍പ്പടെ നടക്കുന്ന പിരിച്ചുവിടലുകള്‍ക്ക് കാരണം മൂണ്‍ലൈറ്റിംഗ് ആണോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

മൂണ്‍ലൈറ്റിംഗ് വഴി ലഭിക്കുന്ന വരുമാനം പ്രതിമാസം 30,000 രൂപയിലോ ആകെ വരുമാനം പ്രതിവര്‍ഷം ഒരു ലക്ഷം രൂപയിലോ അധികമാണെങ്കില്‍ ഇനി മുതല്‍ ആദായ നികുതി അടയ്ക്കേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏതാനും ആഴ്ച്ച മുന്‍പ് അറിയിച്ചിരുന്നു. 30,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ആകെ തുകയുടെ 10 ശതമാനം നികുതിയായി നല്‍കേണ്ടി വരും. ഒരു സ്ഥാപനത്തിലെ മുഴുവന്‍ സമയ ജീവനക്കാരനായിരുന്നുകൊണ്ട് തന്നെ തൊഴില്‍ സമയം കഴിഞ്ഞ് അധികവരുമാനത്തിന് ചെയ്യുന്ന ജോലിയേയാണ് മൂണ്‍ലൈറ്റിംഗ് എന്ന് പറയുന്നത്. ആദായ നികുതി നിയമം സെക്ഷന്‍ 194സി പ്രകാരം ഇന്ത്യയില്‍ അധികവരുമാനം ലഭിക്കുന്നവര്‍ക്ക് ഉറവിട നികുതി ബാധകമാണ്.

ഇത്തരത്തില്‍ മൂണ്‍ലൈറ്റിംഗിനായി വേതനം നല്‍കുന്നത് ഒരു സ്ഥാപനമോ, ട്രസ്റ്റോ, കമ്പനിയോ ആകാം. മൂണ്‍ലൈറ്റിംഗിനുള്ള പ്രതിഫലം ഏതൊക്കെ രീതിയിലാണ് രാജ്യത്ത് വിതരണം ചെയ്യുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 28(വി എ) പ്രകാരം റോയല്‍റ്റി, പ്രൊഫഷണല്‍ സേവന ഫീസ്, സാങ്കേതിക സേവന ഫീസ് അല്ലെങ്കില്‍ മത്സര-ഇതര ഫീസ് എന്നീ രീതിയില്‍ നല്‍കുന്ന പ്രതിഫലത്തിനും ടിഡിഎസ് ഈടാക്കും. മൂണ്‍ലൈറ്റിംഗ് വഴി അധിക വരുമാനം നേടുന്നവരുടെ ബാങ്ക് വിവരങ്ങള്‍ വരെ ഒരുപക്ഷേ ആദായ നികുതിയുടെ നിരീക്ഷണത്തില്‍ വന്നേക്കും.

മൂണ്‍ലൈറ്റിംഗ് നടത്തുന്നതിനെതിരെ നിലപാട് വ്യക്തമാക്കി ആഗോളതലത്തിലുള്ള ഐടി കമ്പനികള്‍ മുന്നോട്ട് വന്നിരുന്നു. ഇതിന്റെ ഭാഗമായി വിപ്രോയിലുള്‍പ്പടെ പിരിച്ചുവിടലുകളും നടന്നിരുന്നു. ഐടി മേഖലയിലാണ് താരതമ്യേന മൂണ്‍ലൈറ്റിംഗിന് വന്‍ പ്രതിഫലം ലഭിക്കുന്നത്. എന്നാല്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ ഉപയോഗിക്കുന്ന പ്രോഗ്രാമിംഗ് രീതികളുടെ സ്വകാര്യതയെ വരെ മൂണ്‍ലൈറ്റിംഗ് ബാധിക്കുന്നുവെന്ന വാദവും ഈയടുത്തിടെ ഉയരുകയുണ്ടായി. മൂണ്‍ലൈറ്റിംഗ് സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശങ്ങളും പല കമ്പനികളും ഇറക്കിയിരുന്നു. ഐടി കമ്പനിയായ വിപ്രോ മൂണ്‍ലൈറ്റിംഗ് നടത്തിയെന്ന് പറഞ്ഞ് 300 തൊഴിലാളികളെ അടുത്തിടെ പിരിച്ചു വിട്ടിരുന്നു.