image

29 April 2023 1:46 PM GMT

Kerala

കോടികളുടെ ബിസിനസിന് കളമൊരുക്കി കേരള സൂപ്പർ ലീഗ്

MyFin Desk

കോടികളുടെ ബിസിനസിന് കളമൊരുക്കി കേരള സൂപ്പർ ലീഗ്
X

Summary

  • മുഖ്യമന്ത്രി ഇതിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചിരുന്നു
  • ഫ്രാഞ്ചൈസികളെ 2.53 കോടി രൂപയ്ക്ക് സ്വന്തമാക്കാനാകും
  • കളി നടക്കുന്നത് കൊച്ചി, കോഴിക്കോട്, മഞ്ചേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ


കോടികള്‍ വാരിയെറിഞ്ഞ കായിക മാമാങ്കമായ ഐ.പി.എല്ലിനു പിന്നാലെ കേരള സൂപ്പര്‍ ലീഗും (കെ.എസ്.എല്‍) വരുന്നു. കെ.എസ്.എല്‍ ആദ്യ സീസണ്‍ നവംബറില്‍ ആരംഭിക്കാനാണ് സംഘാടകര്‍ ഒരുങ്ങുന്നത്.

ഐ.പി.എല്ലില്‍ ലേലത്തില്‍ പങ്കെടുത്ത 80 കളിക്കാര്‍ക്കായി 167 കോടി രൂപയാണ് 10 ഫ്രാഞ്ചൈസികള്‍ ചെലവിട്ടിരുന്നത്. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കുറനായിരുന്നു ഉയര്‍ന്ന ലേലത്തുക ലഭിച്ച താരം. 18.5 കോടി രൂപ. വിദേശി താരങ്ങളും അണിനിരന്ന ഐ.എസ്.എല്‍ മാതൃകയില്‍ കെ.എസ്.എല്‍ കൂടി വരുന്നതോടെ കായികരംഗത്ത് കോടികളുടെ ബിസിനസിനാണ് കളമൊരുങ്ങുന്നത്.

ഈമാസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചിരുന്നു. പ്രൊഫണല്‍ പരിശീലന സ്ഥാപനമായ സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് ആണ് കെ.എസ്.എല്‍ സംഘാടകര്‍. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവയുടെ പിന്തുണയോടെയാണ് ടൂര്‍ണമെന്റ് നടക്കുക. ഐ.എം വിജയനാണ് ബ്രാന്‍ഡ് അംബാസഡര്‍.

താരലേലം ജൂണില്‍, സിനിമാ താരങ്ങളും രംഗത്ത്

ടീമുകള്‍ സ്വന്തമാക്കാനായി പ്രശസ്ത സിനിമാ താരങ്ങള്‍ വരെ രംഗത്തെത്തിയതായാണ് വിവരം. ജൂണിലായിരിക്കും താരലേലം ആരംഭിക്കുക. കെ.എസ്.എല്‍ ഒന്നാം സീസണില്‍ കേരളത്തില്‍ നിന്ന് തന്നെയുള്ള എട്ട് ടീമുകളാണുണ്ടാവുക. വിദേശ കളിക്കാരെയും ഉള്‍ക്കൊള്ളിക്കാന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അനുവദിച്ചിട്ടുണ്ട്. ഓരോ ടീമിനും പരമാവധി 6 വിദേശ താരങ്ങളെ അനുവദിച്ചേക്കും. പ്ലെയിംഗ് ഇലവനിലെ ആറുപേര്‍ കേരളത്തില്‍ നിന്നുള്ളവര്‍ തന്നെയാകണം.

ഫ്രാഞ്ചൈസി ഉടമകളെ കണ്ടെത്താനായി സെലബ്രിറ്റികള്‍ അടക്കം നിരവധി മേഖലകളില്‍ നിന്നുള്ളവരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കെ.എസ്.എല്‍ സി.ഇ.ഒ മാത്യു ജോസഫ് പറഞ്ഞു. കേരളത്തിന് പുറത്തുള്ളവര്‍ക്കും ഫ്രാഞ്ചൈസി ഉടമകളാകാം.

ഐ.എസ്.എല്ലിനെക്കാള്‍ കേമമാകും

ഫ്രാഞ്ചൈസി ചെലവ്, താരങ്ങളുടെ പ്രതിഫലം, അനുബന്ധ ചെലവുകള്‍ തുടങ്ങി ഏകദേശം 150 കോടി രൂപയായിരിക്കും കെ.എസ്.എല്‍ ഒന്നാം സീസണിന്റെ മൊത്തം മൂല്യം. ഫ്രാഞ്ചൈസികളെ 2.53 കോടി രൂപയ്ക്ക് സ്വന്തമാക്കാനാകും. താരങ്ങളുടെ പ്രതിഫലമടക്കം ഫ്രാഞ്ചൈസിയുടെ ആകെ മൂല്യം 10 കോടിയോളം രൂപയായിരിക്കും.

മികച്ച കഴിവുള്ളവരെ കണ്ടെത്താനും ടൂര്‍ണമെന്റിന് ഉന്നത നിലവാരം ഉറപ്പാക്കി കാണികളുടെ എണ്ണം വര്‍ധിപ്പിക്കാനുമായി ഉയര്‍ന്ന വേതനം തന്നെ താരങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ശ്രമമെന്ന് സംഘാടകരില്‍ ഒരാളും ഗ്രൂപ്പ് മീരാന്‍ ചെയര്‍മാനുമായ നവാസ് മീരാന്‍ പറഞ്ഞു. നേരത്തേ അരങ്ങേറിയ കേരള പ്രീമിയര്‍ ലീഗിനേക്കാള്‍ പത്ത് മടങ്ങ് അധിക പ്രതിഫലം പ്രതീക്ഷിക്കാം.

ലേലത്തില്‍ താരങ്ങള്‍ക്ക് അടിസ്ഥാനവില ഉണ്ടാവില്ല. താരമൂല്യം അനുസരിച്ച് വേതനം ഫ്രാഞ്ചൈസികള്‍ക്ക് തന്നെ നിശ്ചയിക്കാം. എന്നാല്‍, ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ക്ക് ചെലവിടാവുന്ന തുകയ്ക്ക് പരിധിയുണ്ടാകും. ഇത് അഞ്ച് കോടി രൂപയായിരിക്കുമെന്നാണ് വിവരം.

കളി നാല് സ്റ്റേഡിയങ്ങളില്‍

കൊച്ചി, കോഴിക്കോട്, മഞ്ചേരി പയ്യനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് കെ.എസ്.എല്‍ അരങ്ങേറുക. ഫ്‌ളഡ്‌ലൈറ്റ് വെളിച്ചത്തില്‍ വൈകിട്ടായിരിക്കും മത്സരങ്ങള്‍. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം, കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍. മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ പ്രമുഖ സ്‌പോര്‍ട്‌സ് ചാനലുമായി ചര്‍ച്ച നടന്നുവരുകയാണ്.