image

3 April 2023 10:45 AM IST

Premium

ചരിത്ര നേട്ടവുമായി സിഡ്കോ; വിറ്റുവരവ് 226 കോടി രൂപ

MyFin Bureau

kerala cidco
X

Summary

  • 15 വര്‍ഷത്തിലാദ്യമായി 48 ലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭം


2022-23 സാമ്പത്തിക വര്‍ഷത്തില്‍ ചരിത്ര നേട്ടം രേഖപ്പെടുത്തി പൊതുമേഖലാ സ്ഥാപനമായ കേരള സിഡ്കോ. കഴിഞ്ഞ 15 വര്‍ഷത്തെ കാലയളവില്‍ ആദ്യമായി 48 ലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭം എന്ന മികച്ച നേട്ടമാണ് കൈവരിച്ചത്. 2016 മുതല്‍ ഏഴ് വര്‍ഷക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവായ 226 കോടി രൂപ കൈവരിക്കാനും സിഡ്കോയ്ക്ക് സാധിച്ചിരിക്കുകയാണ്.

ലക്ഷ്യം 253 കോടി രൂപയുടെ വിറ്റുവരവ്

2023-24 സാമ്പത്തിക വര്‍ഷം 253 കോടി രൂപയുടെ വിറ്റുവരവും നാല് കോടി രൂപയുടെ പ്രവര്‍ത്തന ലാഭവുമാണ് പ്രതീക്ഷിക്കുന്നതെന്ന് സിഡ്കോയുടെ ചുമതല വഹിക്കുന്ന കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് അറിയിച്ചു. മുടങ്ങിക്കിടന്നിരുന്ന നാലു സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കാനും അതിനുശേഷമുള്ള ഒരു വര്‍ഷത്തെ അക്കൗണ്ടിംഗ് പൂര്‍ത്തീയാക്കി ബോര്‍ഡിന്റെ അംഗീകാരം നേടാനും കഴിഞ്ഞ 20 മാസ കാലയളവിനുള്ളില്‍ സിഡ്കോയ്ക്ക് സാധിച്ചു.

കഴിഞ്ഞ വര്‍ഷം വിവിധ ഡിവിഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ കരട് പ്രൊപ്പോസല്‍ തയ്യാറാക്കിയിരുന്നു. ഇതോടൊപ്പം 5.3 കോടി രൂപയോളം ഗ്രാറ്റുവിറ്റി കുടിശ്ശിക തീര്‍ക്കുകയും ചെയ്തു. 2022 മെയ് മുതല്‍ പിഎഫ് മുടക്കം കൂടാതെ അടയ്ക്കുകയും ചെയ്യുന്നുണ്ട്. വിരമിച്ച ജീവനക്കാരുടെ കുടിശ്ശിക മുന്‍ഗണനാക്രമത്തില്‍ തീര്‍ത്തുവരുകയാണ്.

സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന നിരന്തരമായ അവലോക പ്രവര്‍ത്തനങ്ങള്‍ സിഡ്കോയുടെ വളര്‍ച്ചയില്‍ ഏറെ ഗുണപരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്.

പൊതുമേഖലയുടെ വിജയം

നഷ്ടക്കണക്കു പറഞ്ഞ് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനിടയിലാണ് സിഡ്സോ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. 1975 നവംബറില്‍ സ്ഥാപിതമായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കോര്‍പ്പറേഷനായ കേരള സിഡ്കോ സംസ്ഥാനത്തെ വ്യാവസായിക മേഖലയ്ക്ക് നല്‍കിവരുന്ന സംഭാവനകള്‍ വലുതാണ്.

റോമെറ്റീരിയല്‍ ഡിവിഷന്റെ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ 14 ജില്ലകളിലും ജില്ലാതല ഓഫീസുകളുള്ള സിഡ്കോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിവിധ സാമഗ്രികള്‍ വിതരണം ചെയ്തു വരുന്നു. ഇരുമ്പ്, ഉരുക്ക് വസ്തുക്കള്‍, സിമന്റ്, ബിറ്റുമിന്‍, റൂഫിംഗ് ഷീറ്റുകള്‍, പെയിന്റുകള്‍, ലൂബ്രിക്കന്റുകള്‍, മറ്റ് അസംസ്‌കൃത വസ്തുക്കള്‍, നിര്‍മാണ സാമഗ്രികള്‍ എന്നിവ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നല്‍കുന്നു. സിപിസിഎല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, എച്പിസിഎല്‍, എംആര്‍പിഎല്‍, ബിപിസിഎല്‍ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പങ്കാളികളാകുന്നുമുണ്ട് സിഡ്കോ.

ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണ

സിഡ്കോയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ സഹായത്തോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വിപണന പിന്തുണ നല്‍കാനും സിഡ്കോയ്ക്കു കഴിയുന്നുണ്ട്. സംസ്ഥാനത്തുടനീളം 17 സബ് ഓഫീസുകള്‍ മാര്‍ക്കറ്റിങ് ഡിവിഷനു കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഒപ്പം, പരോക്ഷ വിപണന സഹായത്തിനായി 250 സൂക്ഷ്മ ചെറുകിട യൂണിറ്റുകള്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. കൂടാതെ 400ഓളം യൂണിറ്റുകള്‍ നേരിട്ട് മാര്‍ക്കറ്റിംഗ് സഹായത്തിനായി സിഡ്കോയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന ഒമ്പത് ഉത്പാദന യൂണിറ്റുകള്‍ മുഖേന സിഡ്കോ നേരിട്ട് മരം, ഉരുക്ക് എന്നിവയിലധിഷ്ഠിതമായ കൃത്യതയുള്ള ജോലികള്‍, ഫാബ്രിക്കേഷന്‍ ജോലികള്‍ എന്നിവ ഉറപ്പുവരുത്തുന്നു.

ഉപഭോക്താക്കളില്‍ ഐഎസ്ആര്‍ഒ വരെ

വിഎസ്എസ്സി, ഐഎസ്ആര്‍ഒ, ബ്രഹ്‌മോസ്, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയാണ് സിഡ്കോയുടെ ഉത്പാദന യൂണിറ്റുകളുടെ പ്രധാന ഉപഭോക്താക്കള്‍. മറ്റൊരു പ്രധാന ഡിവിഷനായ നിര്‍മാണ വിഭാഗം സംസ്ഥാനത്തുടനീളം എഞ്ചിനീയര്‍മാരുടെ ഒരു ശൃംഖലയ്ക്ക് രൂപംനല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ ഡിവിഷന്‍, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഡിവിഷന്‍ തുടങ്ങിയ വിഭാഗങ്ങളും മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.