1 May 2023 10:28 AM GMT
Summary
- മലയാള സിനിമയുടേത് താരതമ്യേന ചെറിയ വിപണി
- ഈ വര്‍ഷം 70 മലയാള സിനിമകളാണ് ഇതുവരെ ഇറങ്ങിയത്
- പടം റിലീസ് ചെയ്ത് ആദ്യയാഴ്ച 60% വരുമാനം തിയറ്ററുകാര്‍ക്ക്
ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗമിനും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയതോടെ മലയാള സിനിമ ഒരിക്കല്‍ കൂടി വിവാദത്തിലാവുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് മലയാള സിനിമാ വ്യവസായം നേരിടുന്ന വെല്ലുവിളികള്‍ പരിശോധിക്കുന്നു.
കൊച്ചു ബജറ്റിലെ വലിയ വിജയങ്ങള്‍
മറ്റു ഭാഷകളുമായും സംസ്ഥാനങ്ങളുമായും താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ വിപണിയുള്ള ബിസിനസാണ് മലയാള സിനിമാ വ്യവസായം. 800-1000 കോടി രൂപയുടെ ബിസിനസാണ് ഇവിടെ ഒരുവര്‍ഷം നടക്കുന്നത്. എ ക്ലാസ്, ബി ക്ലാസ്, സി ക്ലാസ് എന്നിവയിലായി 600-900 തിയറ്ററുകളേ നമുക്കൂള്ളൂ. കോടികളെറിഞ്ഞ് ശതകോടികള്‍ വാരാന്‍ തക്ക മാര്‍ക്കറ്റില്ല. ബാഹുബലിയെയും ആര്‍.ആര്‍.ആറിനെയും കെ.ജി.എഫിനെയും കണ്ട് മലയാള സിനിമക്കാര്‍ വാ പൊളിച്ചിട്ട് കാര്യമില്ല. അത്രയ്ക്കു വലിയ കാന്‍വാസും വിപണിയും മികച്ച ടെക്‌നീഷ്യന്മാരും നിര്‍മാതാക്കളും ഉണ്ടെങ്കിലേ വലിയ മോഹങ്ങള്‍ നടക്കൂ.
ഈവര്‍ഷം 70 സിനിമകളാണ് ഇതുവരെ മലയാളത്തില്‍ ഇറങ്ങിയത്. ഇതില്‍ സൂപ്പര്‍ ഹിറ്റായി തിയറ്ററുകളില്‍ നിന്ന് ലാഭമുണ്ടാക്കിയത് രോമാഞ്ചം മാത്രം. മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ പോലും ബജറ്റുമായി വച്ചു നോക്കുമ്പോള്‍ പരാജയമായിരുന്നു. നിര്‍മാതാവിന് ഒന്നും കിട്ടിയില്ല.
കോവിഡ് കാലത്ത് തിയറ്ററുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നല്ലോ, അന്ന് കെട്ടിക്കിടന്ന സിനിമകളെല്ലാം ഒറ്റയടിക്ക് തിയറ്ററിലെത്തുകയാണിപ്പോള്‍. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ മിക്ക സിനിമകളും തിയറ്റര്‍ വിടുന്നു. ഫലം ആര്‍ക്കും ലാഭമില്ല.
ഒരു ദിവസത്തെ ഷൂട്ടിങ് ചെലവ്
സിനിമ കൂട്ടുത്തരവാദിത്വമുള്ള ഒരു ബിസിനസാണ്. കോമ്പിനേഷന്‍ സീന്‍ ചിത്രീകരിക്കുമ്പോള്‍ ഒരു അഭിനേതാവ് വരാതിരുന്നാല്‍ ഷൂട്ടിങ്ങിനെ ബാധിക്കും. രാവിലെ ഷൂട്ട് ചെയ്യേണ്ട രംഗം ആ സമയത്ത് തന്നെ ചിത്രീകരിക്കണം. നടീനടന്മാര്‍ തോന്നുന്ന സമയത്ത് വന്നാല്‍ സംഗതി നടക്കില്ല.
ഒരു ശരാശരി മലയാള സിനിമയുടെ ഒരുദിവസത്തെ ഷൂട്ടിങ് ചെലവ് (അഭിനേതാക്കളുടെ പ്രതിഫലം കൂടാതെ) ചുരുങ്ങിയത് 5 ലക്ഷം രൂപ വരും. സൂപ്പര്‍ താര സിനിമകള്‍ക്ക് ഇതിലും കൂടും. കാരവനുമായി വരുന്ന താരങ്ങള്‍ കുറെ സമയം അതില്‍ ചെലവിടും. ഇതിനു പുറമെയാണ് ലഹരിയും രാസലഹരിയും.
ചില അഭിനേതാക്കള്‍ സമയത്ത് ഷൂട്ടിങ്ങിന് വരാതിരിക്കുകയും ലൊക്കേഷനില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നത് ഷൂട്ടിങ്ങിനെ സാരമായി ബാധിച്ചു തുടങ്ങിയപ്പോഴാണ് സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായത്. മുതിര്‍ന്ന നടന്മാരോ നിര്‍മാതാവോ സംവിധായകനോ പറയുന്നതൊന്നും ഇവര്‍ വിലവയ്ക്കില്ലെന്നാണ് ആരോപണം. ഒരു സിനിമ വിജയിക്കുമ്പോഴേക്ക് വലിയ പ്രതിഫലം ആവശ്യപ്പെടുന്നതും ഇന്‍ഡസ്ട്രിയുടെ പരാജയത്തിനിടയാക്കുന്നു.
പ്രേക്ഷകന്‍ മാറി
സിനിമ കാണുന്നവരുടെ നിലവാരമുയര്‍ന്നത് ഒരു പ്രധാന ഘടകമാണ്. ലോക സിനിമകള്‍ ഇന്റര്‍നെറ്റിലൂടെ കാണുന്നവരാണ് ശരാശരി മലയാളി പ്രേക്ഷകര്‍. ആ സാങ്കേതിക മികവിനു മുന്നില്‍ നിഷ്പ്രഭമായ മലയാള സിനിമ സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്ക് ശേഷമേ പ്രേക്ഷകര്‍ സ്വീകരിക്കൂ. ആളുകള്‍ സിനിമ കാണാനെത്തുന്നത് എന്തിന് എന്നതാണ് സിനിമാക്കാര്‍ ആലോചിക്കേണ്ടത്.
അത് ഏതെങ്കിലും താരത്തെ കാണാനോ കഥ കേള്‍ക്കാനോ അല്ല, വിനോദത്തിനു വേണ്ടിയാണ്. പ്രേക്ഷകനെ രസിപ്പിക്കുന്ന സിനിമക്കേ നിലനില്‍പ്പുള്ളൂ. എന്റന്‍ടെയിന്‍ ചെയ്യിക്കാത്തവയ്ക്ക് എന്റര്‍ടെയിന്‍മെന്റ് ബിസിനസിന്റെ ഭാഗമാകാന്‍ അര്‍ഹതയില്ല.
ഒ.ടി.ടി റിലീസ് ഉള്ളതാണ് തിയറ്ററില്‍ സിനിമ പരാജയപ്പെടാന്‍ കാരണമെന്ന ന്യായവും നിലനില്‍ക്കില്ല. അമേരിക്കയിലൊക്കെ 10 വര്‍ഷം മുമ്പേ ഇതുണ്ട്. എന്നിട്ടും അവിടെ സഹസ്ര കോടികളാണ് സിനിമക്കാര്‍ കൊയ്യുന്നത്. സാങ്കേതികവിദ്യയിലെ മികവാണ് ഇതിലെ ഒരു ഘടകം. നമ്മുടെ ടെക്‌നോളജി ഗ്രാഫിക്‌സിലൊതുങ്ങുന്നു.
കുടുംബങ്ങള്‍ തിയറ്ററിലെത്തുന്നില്ല
സത്യന്‍ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും ജയറാമിന്റെയുമൊക്കെ സിനിമക്കായി കുടുംബങ്ങള്‍ ഒന്നടങ്കം തിയറ്ററിലേക്ക് ഒഴുകിയ ഒരു കാലമുണ്ടായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഓണം, വിഷു റിലീസുകള്‍ക്കും സ്ത്രീ പ്രേക്ഷകരുടെ കുത്തൊഴുക്കായിരുന്നു. ഇപ്പോഴത് കാണുന്നില്ലെന്ന് മലയാള സിനിമയുടെ പോക്ക് സൂക്ഷ്മമായി വിലയിരുത്തുന്ന സിനിമാ നിരൂപകന്‍ ജോര്‍ജ് മാത്യു പറയുന്നു. ടിക്കറ്റ് നിരക്കു കൂടിയതും പോപ്‌കോണിനു പോലും വിലയുയര്‍ന്നതും ഒരു കാരണമായി. ഒരു കുടുംബത്തിന് ഫാമിലിയായി തിയറ്ററിലെത്താന്‍ 1000 രൂപ മതിയാകാത്ത അവസ്ഥയാണ് ഇന്നുള്ളത്. ചായ, സ്‌നാക്‌സ്, പോപ്‌കോണ്‍, ഐസ്‌ക്രീം എന്നിവയുടെ ചെലവ് ഇതിനു പുറമെയാണ്.
രോമാഞ്ചവും നീലവെളിച്ചവും
ആഷിക് അബുവിന്റെ നീലവെളിച്ചം വിജയിക്കാതെ പോയത് എന്തുകൊണ്ടാണ്? മികച്ച അഭിനേതാക്കള്‍ ഇല്ലാഞ്ഞിട്ടല്ലല്ലോ, കഥ മോശമായതുകൊണ്ടുമല്ല. അതേസമയം വലിയ താരനിരയും പ്രചാരവുമില്ലാതെ രോമാഞ്ചം വന്‍ വിജയമായി. ഇതെന്തുകൊണ്ടാണ് എന്നതില്‍ പഠനം നടക്കണം. ഓജോ ബോര്‍ഡ് പോലുള്ള അസംഭവ്യമായ കാര്യങ്ങളോട് മലയാളിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്നാണ് തോന്നുന്നത്.
പുഷ്പ, ആര്‍.ആര്‍.ആര്‍ എന്നിവയുടെ വിജയം എന്തുകൊണ്ടെന്ന് നമ്മുടെ സിനിമാക്കാര്‍ പഠിക്കണം. ഹിന്ദി സിനിമ അടുത്ത കാലത്ത് വന്‍ പരാജയമായിരുന്നു. പടങ്ങളെല്ലാം പൊട്ടി. ബോളിവുഡ് ടോളിവുഡിനു പഠിക്കുന്ന അവസ്ഥയെത്തി.
ഇപ്പോള്‍ ഷാറൂഖിന്റെ പത്താനു പിന്നാലെ സല്‍മാന്‍ ഖാന്റെ കിസി കാ ഭായി കിസി കാ ജാനും ബോക്‌സ് ഓഫിസില്‍ 100 കോടി ക്ലബ് കടന്ന് കുതിക്കുന്നു. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ സിനിമ മുടക്കുമുതലായ 150 കോടി രൂപ തിരിച്ചുപിടിച്ചു കഴിഞ്ഞു. കാലത്തിനൊത്ത മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ നാം പഠിച്ചേ തീരൂ.
ബിഗ് ബജറ്റ് സിനിമയേ വിജയിക്കൂ എന്ന ധാരണ തിരുത്തുകയാണ് രോമാഞ്ചം പോലുള്ള സിനിമകള്‍. ഇതാണ് പുതിയ നിര്‍മാതാക്കളെ സിനിമാ വ്യവസായത്തിലേക്ക് ആകര്‍ഷിക്കുന്നതും.മാര്‍ക്കറ്റിങ് തന്ത്രങ്ങിലെ പോരായ്മയാണ് നീലവെളിച്ചത്തിന്റെ പരാജയത്തിന് ഒരു കാരണം. പ്രേക്ഷകരെ നിര്‍ബന്ധിച്ച് തിയറ്ററിലേക്ക് കൊണ്ടുവരാനാകില്ലെന്ന് നായകന്‍ ടൊവിനോയ്ക്ക് പറയേണ്ടിവന്നു. പരസ്യത്തിന് ഒരു കോടി രൂപയൊന്നും ചെലവഴിച്ചാല്‍ പോരാ.
മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം പി.എസ്2 എന്ന പേരില്‍ എത്തിയിരിക്കുകയാണ്. ഏകനായക സങ്കല്‍പ്പം മാറിയിരിക്കുന്നു. മലയാള സിനിമ ഈ വഴിക്ക് നീങ്ങാത്തതെന്ത്?
നടന്മാരുടെ പ്രതിഫലം
മോഹന്‍ലാലിന് 15 കോടിയാണ് നിലവില്‍ ഒരു സിനിമയിലെ പ്രതിഫലം. മമ്മൂട്ടിക്ക് 13 കോടിയും. ആസിഫലി പോലുള്ള യുവനടന്മാര്‍ക്ക് ഒരു കോടിയാണ് നല്‍കുന്നത്. ജൂനിയര്‍ നായകന്മാര്‍ 30 ലക്ഷം വരെ വാങ്ങുന്നുണ്ട്. മണിയന്‍പിള്ള രാജു നിര്‍മിച്ച 'മഹേഷും മാരുതിയും' എന്ന ചിത്രത്തില്‍ നടിക്ക് 40 ലക്ഷത്തിലേറെയായിരുന്നു പ്രതിഫലം. സിനിമക്ക് ആദ്യ ദിനം കിട്ടിയ ആകെ കലക്ഷന്‍ 5 ലക്ഷമായിരുന്നു.
പടം റിലീസ് ചെയ്ത് ആദ്യയാഴ്ച 60 ശതമാനം വരുമാനം തിയറ്ററുകാര്‍ക്കാണ്. നിര്‍മാതാവിന് 40 ശതമാനവും. കൂടുതല്‍ ഓടുന്നതനുസരിച്ചാണ് നിര്‍മാതാവിന് കൂടുതല്‍ ഷെയര്‍ ലഭിക്കുക. എന്നാല്‍ ഇപ്പോള്‍ കുറഞ്ഞ ദിവസത്തിനകം പടം മാറുന്നു. ഒരാഴ്ചയ്ക്കകം പടം മാറ്റുന്നതാണ് തിയറ്ററുടമകള്‍ക്ക് ലാഭം. അതിനാല്‍ അവര്‍ പടം മാറ്റാനാണ് ശ്രമിക്കുക.
കഴിഞ്ഞവര്‍ഷത്തെ വിജയ ചിത്രങ്ങള്‍
കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങളില്‍ 10 കോടി ലാഭം നേടിയത് എട്ടു സിനിമകള്‍ മാത്രമായിരുന്നു. മമ്മുട്ടി നായകനായ ഭീഷ്മ പര്‍വമാണ് വന്‍ വിജയമായത്. സിനിമ 87.65 കോടി ഗ്രോസ് നേടി. മറ്റു സിനിമകള്‍ താഴെ: