image

9 April 2024 11:12 AM GMT

News

ഇസ്രയേലിനെതിരെ വ്യാപാര നിയന്ത്രണം പ്രഖ്യാപിച്ച് തുര്‍ക്കി

MyFin Desk

ഇസ്രയേലിനെതിരെ വ്യാപാര   നിയന്ത്രണം പ്രഖ്യാപിച്ച് തുര്‍ക്കി
X

Summary

  • ഗാസയില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകുംവരെ തീരുമാനം നിലനില്‍ക്കുമെന്ന് തുര്‍ക്കി
  • ഉഭയകക്ഷി വ്യാപാര ഉടമ്പടികള്‍ തുര്‍ക്കി ലംഘിച്ചതായി ഇസ്രയേല്‍


ഗാസയിലെ യുദ്ധത്തെ തുടര്‍ന്ന് ഇസ്രയേലിനെതിരെ വ്യാപാര നിയന്ത്രണം ഏര്‍പ്പെടുത്തി തുര്‍ക്കി. സിമന്റ്, സ്റ്റീല്‍, ഇരുമ്പ് നിര്‍മാണ സാമഗ്രികള്‍ എന്നിവയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ ഒരു ശ്രേണിക്കാണ് നിയന്ത്രണം. ഗാസയിലേക്ക് സഹായങ്ങള്‍ എയര്‍ഡ്രോപ്പ് ചെയ്യാനുള്ള തുര്‍ക്കിയുടെ ശ്രമം ഇസ്രയേല്‍ തടഞ്ഞതിനു തൊട്ടുപിന്നാലെയാണ് നടപടി.

''ഇസ്രയേല്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഗാസയിലേക്ക് മതിയായതും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം അനുവദിക്കുന്നതുവരെ ഈ തീരുമാനം നിലനില്‍ക്കും,'' വാണിജ്യ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

54 ഉല്‍പ്പന്നങ്ങള്‍ക്കാണ് തുര്‍ക്കി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.നടപടികള്‍ക്ക് പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

ഗാസയിലെ രക്തച്ചൊരിച്ചില്‍ അവസാനിക്കുന്നതുവരെ അവര്‍ക്കുള്ള ഞങ്ങളുടെ പിന്തുണ തുടരും-തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പറയുന്നു. അതേസമയം ഇസ്രയേലുമായുള്ള വ്യാപാര ഉടമ്പടികള്‍ തുര്‍ക്കി ഏകപക്ഷീയമായി ലംഘിച്ചതായി ടെല്‍ അവീവ് ആരോപിച്ചു. ഇതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഗാസയ്ക്കെതിരായ ഇസ്രയേലിന്റെ യുദ്ധത്തിന്റെ കടുത്ത വിമര്‍ശകരില്‍ ഒരാളായി തുര്‍ക്കി മാറി, എര്‍ദോഗന്‍ ഇസ്രയേലിനെ 'ഭീകര രാഷ്ട്രം' എന്ന് മുദ്രകുത്തി. ഇസ്രയേല്‍, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ ഒരു ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ 'ഒരു വിമോചന സംഘം' എന്നാണ് എര്‍ദോഗന്‍ ന്യായീകരിച്ചത്.

ശനിയാഴ്ച, വ്യാപാരബന്ധം വിച്ഛേദിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ ഇസ്താംബൂളിലെ സെന്‍ട്രല്‍ തക്സിം സ്‌ക്വയറില്‍ എത്തിയ പാലസ്തീന്‍ അനുകൂല പ്രതിഷേധക്കാരുടെ ഒരു ചെറിയ സംഘത്തെ തുര്‍ക്കി പോലീസ് തടഞ്ഞിരുന്നു.

മാര്‍ച്ച് 31 ന് നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പാതയില്‍ തുര്‍ക്കി നേതാവ് പലപ്പോഴും ഇസ്രയേലിനെ ആക്രമിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പാര്‍ട്ടി ചരിത്രപരമായ പരാജയം ഏറ്റുവാങ്ങി, പല നഗരങ്ങളുടെയും നിയന്ത്രണം നഷ്ടപ്പെട്ടു.