2 Dec 2025 1:47 PM IST
Summary
പഞ്ചസാര കൂടുതലുള്ള പാനീയങ്ങൾക്ക് ഉയർന്ന നികുതി
അൽഖോബാർ: സൗദിയിൽ മധുരപാനീയങ്ങൾക്ക് സെലക്ടീവ് ടാക്സ് ഏർപ്പെടുത്തുന്ന പുതിയ നയം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. പഞ്ചസാര കൂടുതലുള്ള പാനീയങ്ങളുടെ നികുതിയാണ് ഉയർത്തുന്നത്. ഇത്തരം പാനീയങ്ങളുടെ ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിലൂടെ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ പഞ്ചസാര ഉള്ളിൽ പോകുന്നത് കുറക്കുകയാണ് ലക്ഷ്യം. പാനീയങ്ങളിലെ പഞ്ചസാര നികുതി പ്രശ്നം പരിഹരിക്കുന്നതിനായി ധനമന്ത്രാലയം, സകാത്-നികുതി-കസ്റ്റംസ് അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നിവ നടത്തിയ സമഗ്രമായി ചർച്ചകൾക്കൊടുവിലാണ് തീരുമാനം.
ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) തലത്തിലുള്ള ഏകോപനവുമായി ബന്ധപ്പെട്ടതിനാൽ വിഷയം കൂടുതൽ സങ്കീർണമായിരുന്നുതിനാൽ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും തമ്മിൽ സമഗ്രമായ ധാരണയിലെത്തിയ ശേഷമാണ് നികുതി നയത്തിലെ മാറ്റങ്ങൾ വരുത്തിയത്. പഞ്ചസാര, കൃത്രിമ മധുരങ്ങൾ എന്നിവ ചേർത്ത് പാനീയമായി ഉപയോഗിക്കാൻ തയാറാക്കുന്ന എല്ലാ ഉൽപന്നങ്ങളും, റെഡി-ടു-ഡ്രിങ്ക് പാനീയങ്ങൾ, കോൺസൻട്രേറ്റുകൾ, പൊടികൾ, ജെല്ലുകൾ, എക്സ്ട്രാക്റ്റുകൾ, പാനീയമായി മാറ്റാവുന്ന മറ്റ് രൂപങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. സൗദി അറേബ്യയും മറ്റ് ജി.സി.സി രാജ്യങ്ങളും പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കിയുള്ള പുതിയ നിരക്കുകളിലേക്ക് മാറുകയാണ്. കൂടുതൽ പഞ്ചസാര ഉള്ള പാനീയങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുന്ന രീതിയിലാണ് പുതിയ സംവിധാനം. ഇതിലൂടെ കമ്പനികളെ പഞ്ചസാര ഉപയോഗം കുറക്കാൻ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഉപഭോക്തൃ തെരഞ്ഞെടുപ്പുകൾ പ്രോത്സാഹിപ്പിക്കുക, അമിതവണ്ണം, പല്ല് ദ്രവിക്കൽ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുക എന്നിവയും ലക്ഷ്യങ്ങളാണ്.
പഠിക്കാം & സമ്പാദിക്കാം
Home
