26 Nov 2025 9:58 AM IST
Summary
ദീർഘകാലത്തിൽ സമ്പാദ്യം ഉയർത്തുന്ന നടപടി. ഗ്രാറ്റുവിറ്റി തുകയും വർധിക്കും.
പുതിയ ലേബർ കോഡ് മൂലം കമ്പനികൾ അടിസ്ഥാന ശമ്പളം ഉയർത്തുന്നതിനാൽ പിഎഫ് വിഹിതവും ഉയരും. റിട്ടയർമൻ്റ് വിഹിതം ഉയർത്തുന്നതാണ് നടപടി. ജീവനക്കാർക്ക് നൽകുന്ന സിടിസിയുടെ 50 ശതമാനം അടിസ്ഥാന ശമ്പളമായി നൽകണമെന്നാണ് പുതിയ നിർദേശം.
പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം മാത്രമല്ല എൻപിഎസ് സംഭാവനയും ഉയരും. ദീർഘകാല സമ്പാദ്യം വർധിപ്പിക്കുന്നതിന് പുതിയ തൊഴിൽ കോഡുകൾ സഹായകരമാകുമെന്ന് നികുതി വിദഗ്ധനായ സുദിത് ബംഗാർ ചൂണ്ടിക്കാട്ടുന്നു. നിർബന്ധിത മാറ്റങ്ങൾ ഔപചാരിക മേഖലയിലെ ജീവനക്കാരുടെ ശമ്പള ഘടനയിൽ കാര്യമായി പ്രതിഫലിക്കും.
ഗ്രാറ്റുവിറ്റിയും ഉയരും
ഉദാഹരണത്തിന് 12 ലക്ഷം രൂപ സിടിസിയുള്ള 30 വയസ്സുള്ള ഒരു ജീവനക്കാരന്, പ്രതിമാസ പിഎഫ് സംഭാവന ഏകദേശം 7,200 രൂപയാണെങ്കിൽ ഇനി അത്12,000 രൂപ ആയി ഉയരും. പിഎഫ് വിഹിതത്തിലെ 4,800 രൂപയുടെ പ്രതിമാസ വർധനവ്, ദീർഘകാലത്തിൽ മൊത്തെ സമ്പാദ്യം 1.24 കോടി രൂപയായി ഉയർത്തും. എൻപിഎസ് വിഹിതത്തിലും ആനുപാതികമായ വർധനയുണ്ടാകും. വ്യക്തിയുടെ അടിസ്ഥാന ശമ്പളം സ്ഥാപനത്തിലെ സേവന കാലാവധി എന്നിവ അനസരിച്ചായിരിക്കും ഗ്രാറ്റുവിറ്റിയും നിശ്ചയിക്കുക.
പുതിയ നിയമം പ്രകാരം, എല്ലാ തൊഴിലാളികൾക്കും എല്ലാ മേഖലകളിലും നിയമപരമായ മിനിമം വേതനം ലഭിക്കും. 29 തൊഴിൽ നിയമങ്ങളാണ് സർക്കാർ ഏകീകരിച്ചത്. നേരത്തെയുണ്ടായിരുന്ന 1436 ചട്ടങ്ങൾ 351 ചട്ടങ്ങളായി ഭേദഗതി ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home
