image

24 April 2025 2:41 PM IST

Income Tax

ആംനസ്റ്റി പദ്ധതി 2025: കുടിശ്ശികകള്‍ തീര്‍പ്പാക്കാന്‍ ഇതാ സുവര്‍ണാവസരം

MyFin Desk

amnesty schemes, arrears can be settled with concessions
X

ജി.എസ്.ടി നിയമം നിലവിൽ വരുന്നതിനു മുൻപുള്ള നികുതി നിയമങ്ങളുമായി ബന്ധപ്പെട്ട കുടിശ്ശികകൾ തീർപ്പാക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന 2025 - 2026 സാമ്പത്തിക വർഷത്തിലെ സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയാണ് ജനറൽ ആംനെസ്റ്റി പദ്ധതി 2025. പദ്ധതി പ്രകാരം കേരള മൂല്യ വർദ്ധിത നികുതി നിയമം, കേരള പൊതുവില്പന നികുതി നിയമം, കേരള നികുതിയിന്മേലുള്ള സർചാർജ് നിയമം, കേരള കാർഷിക ആദായ നികുതി നിയമം, കേരള ആഡംബര നികുതി നിയമം, കേന്ദ്ര വില്പന നികുതി നിയമം എന്നീ മുൻകാല നിയമങ്ങളോടനുബന്ധിച്ചുള്ള നികുതി കുടിശ്ശികകൾ തീർപ്പാക്കുന്നതിനുള്ള അവസരമാണിത്.

2025-2026 ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതികൾ പ്രകാരം വ്യാപാരികൾക്ക് ഇളവുകളോടെ കുടിശ്ശികകൾ തീർപ്പാക്കാം. 2025-26 ലെ സംസ്ഥാന ബഡ്ജറ്റിൽ ജനറൽ ആംനെസ്റ്റി പദ്ധതി 2025, ഫ്ലഡ് സെസ്സ് ആംനെസ്റ്റി 2025, ബാർ ഹോട്ടലുകൾക്കായുള്ള ആംനെസ്റ്റി 2025, ഡിസ്റ്റിലറി അരിയർ സെറ്റിൽമെൻറ് സ്കീം 2025 എന്നീ ആംനെസ്റ്റി പദ്ധതികളാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. പദ്ധതികളിൽ ചേരുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആണ്.

ജനറൽ ആംനെസ്റ്റി പദ്ധതി 2025 പ്രകാരം പദ്ധതിയിൽ ഭാഗമാകുന്നവർക്ക് കുടിശ്ശികയിലുള്ള നികുതിയുടെ നിശ്ചിത ശതമാനം കിഴിവും പിഴയിലും പലിശയിലും പൂർണ ഒഴിവും ലഭ്യമാകും. ഈ പദ്ധതിയിൽ കുടിശ്ശികകളെ അവയിലെ നികുതി തുകയെ അടിസ്ഥാനമാക്കി മൂന്ന് സ്ലാബുകളായി തിരിച്ചിട്ടുണ്ട്. ഒന്നാമത്തെ സ്ലാബായ അൻപതിനായിരം രൂപ മുതൽ പത്തു ലക്ഷം രൂപ വരെ നികുതി തുകയുള്ള കുടിശ്ശികകൾ നികുതി തുകയുടെ 30 ശതമാനം ഒടുക്കി തീർപ്പാക്കാം. രണ്ടാമത്തെ സ്ലാബായ പത്തുലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ നികുതി തുകയുള്ള കുടിശ്ശികകൾ രണ്ട് വിധങ്ങളിൽ തീർപ്പാക്കാം. അപ്പീലിൽ ഇല്ലാത്ത (നിയമ വ്യവഹാരമില്ലാത്ത) കുടിശ്ശികകൾ നികുതി തുകയുടെ 50 ശതമാനം ഒടുക്കിക്കൊണ്ടും അപ്പീലിലുള്ള (നിയമ വ്യവഹാരത്തിലുള്ള) കുടിശ്ശികകൾ നികുതി തുകയുടെ 40 ശതമാനം ഒടുക്കിക്കൊണ്ടും തീർപ്പാക്കാം.

മൂന്നാമത്തെ സ്ലാബായ ഒരു കോടി രൂപയിൽ അധികം നികുതി തുകയുള്ള കുടിശ്ശികകൾ രണ്ട് തരത്തിൽ തീർപ്പാക്കാം. അപ്പീലിൽ ഇല്ലാത്ത (നിയമ വ്യവഹാരമില്ലാത്ത) കുടിശ്ശികകൾ നികുതി തുകയുടെ 60 ശതമാനം ഒടുക്കിയും അപ്പീലിലുള്ള (നിയമ വ്യവഹാരത്തിലുള്ള) കുടിശ്ശികകൾ നികുതി തുകയുടെ 50 ശതമാനം ഒടുക്കിയും തീർപ്പാക്കാം.

കുടിശ്ശികകൾ തീർപ്പാക്കുന്നതിനു ഓരോ നികുതിനിർണ്ണയ ഉത്തരവുകൾക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നൽകണം. ഈ പദ്ധതി പ്രകാരം കുടിശ്ശിക തീർപ്പാക്കുന്നതിന് ഒടുക്കേണ്ട തുക മുൻകൂറായി ഒടുക്കിയ ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേരള പൊതുവിൽപ്പന നികുതി നിയമത്തിലെ മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട നികുതി, ടേണോവർ ടാക്സ്, കോംപൗണ്ടിങ് നികുതി എന്നിവയ്ക്ക് ജനറൽ ആംനെസ്റ്റി 2025 പദ്ധതിയുടെ ആനുകൂല്യമുണ്ടാവില്ല.

പദ്ധതി പ്രകാരം ബാധകമാകുന്ന നിരക്കിലുള്ള നികുതി തുക ഇ-ട്രഷറി പോർട്ടലായ www.etreasury.kerala.gov.in എന്ന വെബ് സൈറ്റ് വഴി അടച്ചതിനു ശേഷം അപ്രകാരം അടച്ചതിന്റെ വിവരങ്ങളും അനുബന്ധ ചലാനുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള അപേക്ഷ ജൂൺ 30 നകം www.keralataxes.gov.in വെബ്സൈറ്റിലൂടെ സമർപ്പിക്കണം.

പ്രകൃതി ദുരന്തങ്ങൾ കാരണം സംസ്ഥാനത്തിന് ആവശ്യമായി വന്ന അധിക വിഭവ സമാഹരണം നടത്തുവാൻ 2019 ആഗസ്റ്റ് മുതൽ രണ്ട് വർഷ കാലയളവിലേക്ക് ജി.എസ്.ടി. ബാധകമായ സപ്ലൈകളുടെ മേൽ ഫ്ലഡ് സെസ്സ് ഏർപ്പെടുത്തിയിരുന്നു. ജി.എസ്.ടി കൗൺസിൽ 2019-20 കാലഘട്ടം വരെയുള്ള ജി.എസ്.ടി. കുടിശ്ശികകൾക്ക് പലിശയും പിഴയും ഒഴിവാക്കി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, 2019 ആഗസ്റ്റ് മുതൽ 2021 ജൂലായ് വരെയുള്ള കാലയളവിലെ ഫ്ലഡ് സെസ്സ് ഒടുക്കുവാൻ ബാക്കിയുള്ളവർ, ജൂൺ 30 നുള്ളിൽ www.etreasury.kerala.gov.in വെബ് സൈറ്റ് വഴി ടി സെസ്സ് ഒടുക്കുകയാണെങ്കിൽ, ഫ്ലഡ് സെസ്സ് ആംനെസ്റ്റി, 2025 പ്രകാരം പലിശയും പിഴയും ഒഴിവാക്കാം.

ബാർ ഹോട്ടലുകാർ 2005-06 മുതൽ 2020-21 വർഷം വരെയുള്ള എല്ലാ ടേൺഓവർ ടാക്സ് കുടിശ്ശികകളും തീർപ്പാക്കാനായി പൂർണമായ ടേൺഓവർ ടാക്സ് കുടിശ്ശികയും സെസ്സും പലിശയുടെ അൻപത് ശതമാനവും www.etreasury.kerala.gov.in വെബ് സൈറ്റ് വഴി ഒടുക്കി ആംനെസ്റ്റിക്കായുള്ള അപേക്ഷ ജൂൺ 30 നുള്ളിൽ അസ്സസ്സിങ് അതോറിറ്റി മുൻപാകെ സമർപ്പിച്ചാൽ ബാക്കി പലിശയും പിഴയും ഒഴിവാക്കാം.

സംസ്ഥാനത്തെ ഡിസ്റ്റിലറികൾക്ക് 2022 ജൂൺ മുതൽ 2022 നവംബർ വരെയുള്ള കാലഘട്ടത്തിൽ ടേണോവർ ടാക്സ് ഒഴിവാക്കപ്പെട്ടിട്ടില്ലാത്തതിനാൽ അതിന്റെ കുടിശ്ശിക നിലനില്ക്കുന്നുണ്ട്. ഇവ തീർപ്പാക്കാനായി ഡിസ്റ്റിലറി അരിയർ സെറ്റിൽമെൻറ് സ്കീം, 2025 പ്രകാരം ഇക്കാലയളവിലെ ടേണോവർ ടാക്സ് കുടിശ്ശിക പൂർണ്ണമായും www.etreasury.kerala.gov.in വെബ് സൈറ്റ് വഴി ഒടുക്കി ആയതിന്റെ ഇ- ചെല്ലാൻ ജൂൺ 30 നു മുൻപ് അസ്സസ്സിങ് അതോറിറ്റി മുൻപാകെ സമർപ്പിക്കുകയാണെങ്കിൽ പലിശയും പിഴയും ഒഴിവാക്കാം.