image

8 Jan 2024 4:15 AM GMT

Income Tax

കേരളത്തിൽ 42 വ്യാജ സ്ഥാപനങ്ങളിലായി 152 കോടി രൂപ ജിഎസ്ടി വെട്ടിപ്പ്

Agencies

കേരളത്തിൽ 42 വ്യാജ സ്ഥാപനങ്ങളിലായി 152 കോടി രൂപ ജിഎസ്ടി വെട്ടിപ്പ്
X

Summary

  • രാജ്യത്തൊട്ടാകെ 44,015 കോടി രൂപയുടെ വ്യാജ ഐടിസി ക്ലെയിമുകൾ
  • മഹാരാഷ്ട്രയാണ് 926 വ്യാജ സ്ഥാപനങ്ങളുമായി പട്ടികയിൽ ഒന്ന സ്ഥാനത്തുള്ളത്
  • ഡിസംബർ പാദത്തിലെ കണ്ടെത്തൽ 1,317 കോടി രൂപയുടെ വരുമാനം സംരക്ഷിച്ചു


ഡൽഹി: കേരളത്തിലെമ്പാടുമായി 2023 ഡിസംബർ വരെ എട്ട് മാസത്തിനുള്ളിൽ വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി; ITC) ക്ലെയിമുകളിൽ ഉൾപ്പെട്ട 42 സ്ഥാപനങ്ങളുടെ വ്യാജ രജിസ്ട്രേഷൻ കണ്ടെത്തിയാതായി ചരക്ക് സേവന നികുതി (ജിഎസ്ടി; GST) ഉദ്യോഗസ്ഥർ അറിയിച്ചു. ഇവയിലൂടെ ഏകദേശം 152 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി സംശയിക്കുന്നു. എങ്കിലും ഇതിൽ ഒരു അറസ്റ്റ് പോലും നടന്നിട്ടില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

രാജ്യത്തൊട്ടാകെ 44,015 കോടി രൂപയുടെ വ്യാജ ഐടിസി ക്ലെയിമുകളിൽ ഉൾപ്പെട്ട 29,273 വ്യാജ സ്ഥാപനങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഒക്‌ടോബർ-ഡിസംബർ കാലയളവിൽ ഏകദേശം 12,036 കോടി രൂപയുടെ ഐടിസി വെട്ടിപ്പ് നടത്തിയ 4,153 വ്യാജ സ്ഥാപനങ്ങളെ കണ്ടെത്തി. ഇതിൽ 2,358 വ്യാജ സ്ഥാപനങ്ങളെ കേന്ദ്ര ജിഎസ്ടി അതോറിറ്റിയാണ് വലയിലാക്കിയത്.

മഹാരാഷ്ട്രയാണ് 926 വ്യാജ സ്ഥാപനങ്ങളുമായി പട്ടികയിൽ ഒന്ന സ്ഥാനത്തുള്ളത്. രാജസ്ഥാൻ (507), ഡൽഹി (483), ഉത്തർപ്രദേശ് (443), ഹരിയാന (424) എന്നിവ തൊട്ടുപിന്നിൽ നിലയുറപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ 185 ഉം കർണാടകയിൽ 223 ഉം തെലങ്കാനയിൽ 117 ഉം വ്യാജ സ്ഥാപനങ്ങളാണുള്ളത്.

ഡിസംബർ പാദത്തിലെ കണ്ടെത്തൽ 1,317 കോടി രൂപയുടെ വരുമാനം സംരക്ഷിച്ചു, അതിൽ 319 കോടി രൂപ പിടിച്ചെടുക്കുകയും ബാക്കി 997 കോടി രൂപ ഐടിസി തടയുന്നതിലൂടെ സംരക്ഷിക്കപ്പെടുകയും ചെയ്തു. ഈ കേസുകളിൽ 41 പേരെ അറസ്റ്റ് ചെയ്തതിൽ 31 പേരെയും കേന്ദ്ര ജിഎസ്ടി അതോറിറ്റികളാണ് അറസ്റ്റ് ചെയ്തതെന്ന് ധനമന്ത്രാലയം അറിയിച്ചു.

"2023 മെയ് പകുതിയോടെ വ്യാജ രജിസ്ട്രേഷനെതിരായ സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചതു മുതൽ, ഇൻപുട്ട് ടാക്സ് ക്രെഡിറ്റിൽ 44,015 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായി സംശയിക്കുന്ന 29,273 വ്യാജ സ്ഥാപനങ്ങളെ കണ്ടെത്തി. ഇതിൽ 4,646 കോടി രൂപ ലാഭിച്ചു. 3,802 കോടി രൂപ ഐടിസി ബ്ലോക്ക് ചെയ്തതിലൂടെയും 844 കോടി രൂപ വീണ്ടെടുക്കലിലൂടെയും. ഇതുവരെ 121 കേസുകളിൽ അറസ്റ്റു ചെയ്യപ്പെട്ടു," പ്രസ്താവനയിൽ പറയുന്നു.

ഡിസംബർ പാദത്തിൽ മഹാരാഷ്ട്രയിലെ 926 വ്യാജ സ്ഥാപനങ്ങൾ നടത്തിയ നികുതിവെട്ടിപ്പ് 2,201 കോടി രൂപയാണ്. 11 പേർ അറസ്റ്റിലായി. ഡൽഹിയിൽ 483 വ്യാജ കമ്പനികൾ 3,028 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതിൽ 11 പേരെ അറസ്റ്റ് ചെയ്തു.

ആന്ധ്രാപ്രദേശിൽ 19 വ്യാജ കമ്പനികളുടെ നികുതി വെട്ടിപ്പ് 765 കോടി രൂപയും ഹരിയാനയിൽ 424 വ്യാജ കമ്പനികൾ 624 കോടി രൂപയും വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി.

ഉത്തർപ്രദേശിൽ 1,645 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായി സംശയിക്കുന്ന 443 വ്യാജ സ്ഥാപനങ്ങൾ കണ്ടെത്തി. ഈ പാദത്തിൽ സംസ്ഥാനത്ത് അഞ്ച് പേർ അറസ്റ്റിലായി.

ചരക്ക് സേവന നികുതിയിലെ വെട്ടിപ്പ് തടയുന്നതിനായി കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡിന് (സിബിഐസി) കീഴിലുള്ള ജിഎസ്ടി ഉദ്യോഗസ്ഥരും സംസ്ഥാന/യൂണിയൻ പ്രദേശ സർക്കാരുകളും ഈ വിഷയത്തിൽ കേന്ദ്രീകൃതമായ ഒരു നീക്കമാണ് നടത്തുന്നത്. നിലവിലില്ലാത്ത / വ്യാജ രജിസ്ട്രേഷനുകളും ചരക്കുകളുടെയും സേവനങ്ങളുടെയും അടിസ്ഥാന വിതരണമില്ലാതെ വ്യാജ ഇൻവോയ്‌സുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം.

ജിഎസ്ടി രജിസ്ട്രേഷൻ പ്രക്രിയ ശക്തിപ്പെടുത്തുന്നതിന് സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷൻ സമയത്ത് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ പ്രാമാണീകരണത്തിന്റെ പൈലറ്റ് പ്രോജക്റ്റുകൾ ഗുജറാത്ത്, പുതുച്ചേരി, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.

കൂടാതെ, ജിഎസ്ടി റിട്ടേണുകളുടെ തുടർച്ചയായ ഫയൽ ചെയ്യൽ, ജിഎസ്ടിആർ-1, ജിഎസ്ടിആർ-3ബി റിട്ടേണുകളിലെ നികുതി ബാധ്യതയിലെ വിടവ്, ഐടിസി തമ്മിലുള്ള വിടവ് എന്നിവ അനുരഞ്ജിപ്പിക്കുന്നതിനുള്ള സംവിധാനം തുടങ്ങിയ നടപടികളിലൂടെ നികുതി വെട്ടിപ്പ് കുറയ്ക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്, മന്ത്രാലയം കൂട്ടിച്ചേർത്തു.