image

14 Jun 2026 3:46 PM IST

Pension

ഇപിഎഫ്ഒയുടെ പുതിയ പെന്‍ഷന്‍ മാതൃക; നിക്ഷേപത്തില്‍ വഴക്കം, വിരമിക്കല്‍ കാലത്തിന് കരുത്ത്

MyFin Desk

ഇപിഎഫ്ഒയുടെ പുതിയ പെന്‍ഷന്‍ മാതൃക;  നിക്ഷേപത്തില്‍ വഴക്കം, വിരമിക്കല്‍ കാലത്തിന് കരുത്ത്
X

Summary

തൊഴിലാളികള്‍ക്ക് തങ്ങളുടെ സൗകര്യാര്‍ത്ഥം ഏത് സമയത്തും ഏത് തുകയും നിക്ഷേപിക്കാം. പ്രതിമാസമോ വാര്‍ഷികമോ ആയ നിര്‍ബന്ധിത അടവുകള്‍ ഇല്ലാത്തതിനാല്‍, അനൗപചാരിക മേഖലയിലുള്ളവര്‍ക്ക് ഇത് വലിയൊരു ആശ്വാസമായിരിക്കും


തൊഴില്‍ മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പ്രയോജനപ്പെടുന്ന വിപ്ലവകരമായ ഒരു പുതിയ പെന്‍ഷന്‍ പദ്ധതിക്ക് കേന്ദ്ര തൊഴില്‍ മന്ത്രാലയം രൂപം നല്‍കുന്നു. ഏകീകൃത പെന്‍ഷന്‍ പദ്ധതി (യുപിഎസ്) എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ഈ പദ്ധതി, സംഘടിത-അസംഘടിത ഭേദമന്യേ രാജ്യത്തെ എല്ലാ തൊഴിലാളികളെയും സാമൂഹിക സുരക്ഷയുടെ പരിധിയില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നു. ഇപിഎഫ്ഒ ആയിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുക.

ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വഴക്കമാണ്. നിലവിലെ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി, തൊഴിലുടമയുമായോ കൃത്യമായ തൊഴില്‍ കാലാവധിയുമായോ ഈ പെന്‍ഷന്‍ ബന്ധിപ്പിച്ചിട്ടില്ല. തൊഴിലാളികള്‍ക്ക് തങ്ങളുടെ സൗകര്യാര്‍ത്ഥം ഏത് സമയത്തും ഏത് തുകയും നിക്ഷേപിക്കാം. പ്രതിമാസമോ വാര്‍ഷികമോ ആയ നിര്‍ബന്ധിത അടവുകള്‍ ഇല്ലാത്തതിനാല്‍, അനൗപചാരിക മേഖലയിലുള്ളവര്‍ക്ക് ഇത് വലിയൊരു ആശ്വാസമായിരിക്കും. യുഎഎന്‍ മാതൃകയിലുള്ള ഒരു പ്രത്യേക അക്കൗണ്ട് നമ്പറിലൂടെയായിരിക്കും പദ്ധതിയുടെ പ്രവര്‍ത്തനം.

ദീര്‍ഘകാലത്തേക്ക് സംഭാവന നല്‍കാന്‍ സാധിച്ചില്ലെങ്കിലും അക്കൗണ്ടുകള്‍ സജീവമായി തുടരുമെന്നതാണ് മറ്റൊരു സവിശേഷത. ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നതിന് സമാനമായ പലിശ നിരക്ക് ഈ പദ്ധതിക്കും ലഭിക്കാന്‍ സാധ്യതയുണ്ട്. 60 വയസ്സിന് ശേഷം സമാഹരിച്ച തുകയുടെ ഒരു ഭാഗം ഒറ്റത്തവണയായി പിന്‍വലിക്കാനോ, ബാക്കി തുക ആന്വിറ്റിയായി കൃത്യമായ ഇടവേളകളില്‍ പെന്‍ഷനായി കൈപ്പറ്റാനോ വരിക്കാര്‍ക്ക് സാധിക്കും. വരിക്കാരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ പിന്‍വലിക്കലുകളില്‍ ചില നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തും.

ഇപിഎസ്, എന്‍പിഎസ്, അടല്‍ പെന്‍ഷന്‍ യോജന തുടങ്ങി നിലവിലുള്ള വിവിധ പദ്ധതികള്‍ക്കൊപ്പം തന്നെയായിരിക്കും ഈ സാര്‍വത്രിക പെന്‍ഷന്‍ പ്ലാറ്റ്ഫോമും പ്രവര്‍ത്തിക്കുക. എല്ലാ തൊഴില്‍ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതിലൂടെ, വിരമിക്കല്‍ കാലത്ത് തൊഴിലാളികള്‍ക്ക് മാന്യമായ ഒരു ജീവിതം ഉറപ്പുവരുത്താന്‍ ഈ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.