image

18 Feb 2022 3:41 AM GMT

Banking

എബിജി ഷിപ്പ് യാര്‍ഡ് മുന്‍ സിഎംഡി ഋഷി അഗര്‍വാളിനെ സിബിഐ ചോദ്യം ചെയ്തു

Agencies

എബിജി ഷിപ്പ് യാര്‍ഡ് മുന്‍ സിഎംഡി ഋഷി അഗര്‍വാളിനെ സിബിഐ ചോദ്യം ചെയ്തു
X

Summary

  ഡെല്‍ഹി: കേന്ദ്ര ഏജന്‍സി രജിസ്റ്റര്‍ ചെയ്ത 22,848 കോടി രൂപയുടെ ബാങ്കിംഗ് തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് എബിജി ഷിപ്പ് യാര്‍ഡ് ലിമിറ്റഡിന്റെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഋഷി അഗര്‍വാളിനെ സിബിഐ ചോദ്യം ചെയ്തു. 2020 ഓഗസ്റ്റ് 25 ന് എസ്ബിഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 7 ന് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ പ്രതികള്‍ രാജ്യം വിടുന്നത് തടയാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. […]


ഡെല്‍ഹി: കേന്ദ്ര ഏജന്‍സി രജിസ്റ്റര്‍ ചെയ്ത 22,848 കോടി രൂപയുടെ ബാങ്കിംഗ് തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് എബിജി ഷിപ്പ് യാര്‍ഡ് ലിമിറ്റഡിന്റെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഋഷി അഗര്‍വാളിനെ സിബിഐ ചോദ്യം ചെയ്തു.

2020 ഓഗസ്റ്റ് 25 ന് എസ്ബിഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 7 ന് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ പ്രതികള്‍ രാജ്യം വിടുന്നത് തടയാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എബിജി ഷിപ്പ് യാര്‍ഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന സന്താനം മുത്തുസ്വാമി, ഡയറക്ടര്‍മാരായ അശ്വിനി കുമാര്‍, സുശീല്‍ കുമാര്‍ അഗര്‍വാള്‍, രവി വിമല്‍ നൊവേഷ്യ എന്നിവരെക്കൂടാതെ മറ്റൊരു കമ്പനിയായ എബിജി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, ക്രിമിനല്‍ വിശ്വാസ ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്.

നേരത്തെ എബിജി ഷിപ്പ് യാര്‍ഡിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിന് ഇഡി കേസെടുത്തിരുന്നു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 22,842 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി.

ഗുജറാത്തിലെ സ്വകാര്യ കപ്പല്‍ നിര്‍മാണ ശാലയായ എബിജി ഷിപ്പ്യാര്‍ഡ് കമ്പനിയുടെ ഡയറക്ടര്‍മാര്‍ ചേര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന 28 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ കബളിപ്പിച്ച് 22,842 കോടി രൂപ തട്ടിയെടുത്തതാണ് കേസ്. സിബിഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസാണ് ഇതോടെ പുറത്തു വന്നിരിക്കുന്നത്.

എബിജി ഷിപ്പ്‌യാര്‍ഡിന്റെ സിഎംഡിയായിരുന്ന ഋഷി കമലേഷ് അഗര്‍വാള്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സന്താനം മുത്തുസ്വാമി, ഡയറക്ടര്‍മാരായ അശ്വനി കുമാര്‍, സുശീല്‍ കുമാര്‍ അഗര്‍വാള്‍, രവി വിമല്‍ നെവേതിയ എന്നിവരാണ് കേസിലെ പ്രതികള്‍.

ക്രിമിനല്‍ ഗൂഢാലോചന, ചതി, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ പരാതിയിലാണ് സിബിഐ നടപടി. വായ്പ എടുത്ത തുക മുഴുവന്‍ വക മാറ്റി ചെലവഴിക്കുകയായിരുന്നു.

ഗുജറാത്തിലെ ദഹേജിലും സൂറത്തിലും ഷിപ്പ്യാര്‍ഡുകള്‍ ഉള്ള എ ബി ജിക്കെതിരെ 2019 നവംബര്‍ എട്ടിനാണ് എസ്ബിഐയാണ് ആദ്യം പരാതി നല്‍കിയത്. സൂറത്ത്, ബറൂച്ച്, മുംബൈ, പൂനെ തുടങ്ങിയ സ്ഥലങ്ങളിലെ ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 13 സ്ഥലങ്ങളില്‍ ശനിയാഴ്ച നടത്തിയ പരിശോധനയില്‍ തട്ടിപ്പ് തെളിയിക്കുന്ന രേഖകള്‍ കണ്ടെടുക്കാന്‍ സാധിച്ചതായി സിബിഐ പ്രസ്താവനയില്‍ പറഞ്ഞു.

എബിജിക്ക് വായ്പയായി എസ്ബിഐ നല്‍കിയത് 2468.51 കോടിയാണ്. ഐസിഐസിഐ ബാങ്ക് 7,089 കോടി രൂപയും ഐഡിബിഐ ബാങ്ക് 3,634 കോടിയും , ബാങ്ക് ഓഫ് ബറോഡ 1,614 കോടിയും പഞ്ചാബ് നാഷനല്‍ ബാങ്ക് 1,244 കോടിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 1228 കോടിയും വായ്പ നല്‍കിയതായി പുറത്തുവന്നിട്ടുണ്ട്.

ഒന്നര വര്‍ഷത്തിലേറെ നീണ്ട സൂക്ഷ്മപരിശോധനക്ക് ശേഷം, ഫെബ്രുവരി 7 ന് എഫ്ഐആര്‍ ഫയല്‍ ചെയ്ത പരാതിയിലാണ് സിബിഐ നടപടി സ്വീകരിച്ചിരിക്കുന്നത്.