ഡെൽഹി: 2023 സാമ്പത്തിക വർഷത്തിൽ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകൾക്ക് 200 കോടി രൂപയുടെ വായ്പ വിതരണം ചെയ്യാൻ പദ്ധതിയിടുന്നതായി എംഎസ്എംഇ...
ഡെൽഹി: 2023 സാമ്പത്തിക വർഷത്തിൽ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകൾക്ക് 200 കോടി രൂപയുടെ വായ്പ വിതരണം ചെയ്യാൻ പദ്ധതിയിടുന്നതായി എംഎസ്എംഇ ഫിൻടെക് കിനാര ക്യാപിറ്റൽ അറിയിച്ചു.
വരുന്ന സാമ്പത്തിക (2022-23) വർഷത്തിനുള്ളിൽ 'ഹെർവികാസ്' വിമൻ ബിസിനസ് ലോൺ പ്രോഗ്രാം വഴി 200 കോടി രൂപയുടെ പദ്ധതികളാണ് കിനാര ക്യാപിറ്റൽ വനിതാ സംരംഭകത്വം ലക്ഷ്യമിടുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഹെർവികാസ് എംഎസ്എംഇ, വനിതാ സംരംഭകർക്ക് ഈടില്ലാതെ തന്നെ ബിസിനസിന് ആവശ്യമായ സഹായം നൽകുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ എംഎസ്എംഇ വനിതാ സംരംഭകർക്ക് 2,000 ഹെർവികാസ് ബിസിനസ് ലോണുകൾ വഴി 125 കോടിയിലധികം രൂപ കമ്പനി വിതരണം ചെയ്തിട്ടുണ്ട്.
“ഹെർവികാസ് ഒരു വിജയകരമായ പ്രോഗ്രാമാണ്, കാരണം ഇത് എംഎസ്എംഇ വനിതാ സംരംഭകർക്ക് ഒരു കൊളാറ്ററൽ ആവശ്യമില്ലാതെ ബിസിനസ്സ് വളർച്ചയ്ക്ക് ഉത്തേജക മൂലധനം നൽകുന്നു. ഇന്ത്യയിൽ 90 ശതമാനം എംഎസ്എംഇ വനിതാ സംരംഭകരും നിലവിലുള്ള ക്രെഡിറ്റ് ഓപ്‌ഷനുകൾ ഉപയോഗിക്കുന്നില്ല. ഭൂരിഭാഗവും ഭൂമിയുടെയോ വസ്തുവകകളുടെയോ ഈടിന്റെ അഭാവം കാരണമാണ് നടക്കാതെ പോകുന്നത്" കിനാര ക്യാപിറ്റലിന്റെ സ്ഥാപകനും സിഇഒയുമായ ഹാർദിക ഷാ പറഞ്ഞു.
ഇതുവരെ 6,000-ത്തിലധികം വനിതാ സംരംഭകരെ പദ്ധതി പിന്തുണച്ചിട്ടുണ്ടെന്നും അവരിൽ 28 ശതമാനം പേരും വീണ്ടും ഇതിന്റെ ഉപഭോക്താക്കളായി മാറുന്നുണ്ടെന്നും നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ കിനാര ക്യാപിറ്റൽ അറിയിച്ചു. ഇത് എംഎസ്എംഇ വനിതാ സംരംഭകർക്ക് വരുമാനത്തിൽ 10 കോടി രൂപയുടെ വർദ്ധനവുണ്ടാക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ 10,000 ത്തിലധികം തൊഴിലവസരങ്ങൾക്കും ഇടയാക്കി.
വനിതാ സംരംഭകർക്കായി ഒന്ന് മുതൽ 30 ലക്ഷം രൂപയുടെ ബിസിനസ് ലോണുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലായി 90 ലധികം നഗരങ്ങളിൽ ഉൽപ്പന്നം ലഭ്യമാണ്.