image

31 May 2022 5:19 AM IST

Market

വിപണി നഷ്ടത്തിൽ; സെന്‍സെക്‌സ് 188 പോയിന്റ് താഴ്ച്ചയില്‍, നിഫ്റ്റി 16,600 ല്‍

MyFin Desk

Market Close
X

Summary

മുംബൈ: മൂന്നു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ന് വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ഓഹരികളുടെ വില്‍പ്പനയാണ് ഈ നഷ്ടത്തിനുള്ള കാരണം. രാവിലെ 10.35 ന്, സെന്‍സെക്‌സ് 188.98 പോയിന്റ് താഴ്ന്ന് 55,736.76 ലും, നിഫ്റ്റി 42 പോയിന്റ് കുറഞ്ഞ് 16,619.25 ലും എത്തി. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 406.66 പോയിന്റ് താഴ്ന്ന് 55,519.08 ലും, നിഫ്റ്റി 119.4 പോയിന്റ് താഴ്ന്ന് 16,542 ലും എത്തിയിരുന്നു. ടൈറ്റന്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ടിസിഎസ്, […]


മുംബൈ: മൂന്നു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ന് വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ഓഹരികളുടെ വില്‍പ്പനയാണ് ഈ നഷ്ടത്തിനുള്ള കാരണം.

രാവിലെ 10.35 ന്, സെന്‍സെക്‌സ് 188.98 പോയിന്റ് താഴ്ന്ന് 55,736.76 ലും, നിഫ്റ്റി 42 പോയിന്റ് കുറഞ്ഞ് 16,619.25 ലും എത്തി. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 406.66 പോയിന്റ് താഴ്ന്ന് 55,519.08 ലും, നിഫ്റ്റി 119.4 പോയിന്റ് താഴ്ന്ന് 16,542 ലും എത്തിയിരുന്നു.

ടൈറ്റന്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ടിസിഎസ്, സണ്‍ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികളാണ് പ്രധാനമായും ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടമുണ്ടാക്കിയത്. എം ആന്‍ഡ് എം, ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ്, മാരുതിസുസുക്കി, എന്‍ടിപിസി എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.

ഏഷ്യന്‍ വിപണികളായ സിയോള്‍, ഷാങ്ഹായ്, ഹോംകോംഗ്, ടോക്കിയോ എന്നിവയും നേട്ടത്തിലാണ്. ഇന്നലെ സെന്‍സെക്‌സ് 1,041.08 പോയിന്റ് ഉയര്‍ന്ന് 55,925.74 ലും, നിഫ്റ്റി 308.95 പോയിന്റ് ഉയര്‍ന്ന് 16,661.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 0.91 ശതമാനം ഉയര്‍ന്ന് ബാരലിന് 122.78 ഡോളറായി.

ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ, 502.08 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. "നിരന്തരമായി ഓഹരികള്‍ വിറ്റിരുന്ന വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ വാങ്ങുന്നവരായി മാറിയത് നിര്‍ണായക ചുവടുവയ്പാണ്. എന്നാല്‍ അവര്‍ ഈ നില തുടരുമോയെന്ന് കാത്തിരുന്ന് കാണാം," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

"വിപണിയുടെ കഴിഞ്ഞ ദിവസങ്ങളിലെ തിരിച്ചുവരവ് കൃത്യതയുള്ളതായിരുന്നു. ലാര്‍ജ്- ക്യാപ് ഓഹരികളുടെ മുന്നേറ്റമാണ് ഇതിലേക്ക് നയിച്ചത്. തളര്‍ന്നു കിടന്ന ഐടി ഓഹരികളിലെ മുന്നേറ്റവും എടുത്തു പറയേണ്ടതാണ്. വിപണിയുടെ ഗതി നിര്‍ണയിക്കുന്നതില്‍ ഏറ്റവും പ്രധാനം അമേരിക്കന്‍ വിപണിയുടെ ചലനങ്ങളാണ്. അതിനെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ പണപ്പെരുപ്പവും, യുഎസ് ഫെഡിന്റെ പ്രതികരണങ്ങളുമാണ്. ഈ ദിവസങ്ങളിലെ മുന്നേറ്റത്തിന്റെ പ്രധാന കാരണം അമേരിക്കയിലെ പണപ്പെരുപ്പം ഉച്ചസ്ഥായിയിലെത്തിയെന്നും, അതിനെ നേരിടുവാന്‍ ഫെഡ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോവുകയില്ലെന്നുമുള്ള വിപണിയുടെ കണക്കുകൂട്ടലുകളാണ്. ഇന്ത്യന്‍ വിപണിക്കും സമ്പദ്ഘടനയ്ക്കും ഉണ്ടായേക്കാവുന്ന മറ്റൊരു തിരിച്ചടി ക്രൂഡോയില്‍ വില 120 ഡോളര്‍ കവിയുന്നതാണ്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം കാര്യങ്ങള്‍ ഇവിടെ കൊണ്ടെത്തിച്ചേക്കാം. ധനകാര്യ ഓഹരികള്‍ ഏത് പ്രതിസന്ധികള്‍ക്കിടയിലും തിരിച്ചുവരവിന് ശേഷിയുള്ളവയാണ്," വിജയകുമാര്‍ കൂട്ടിച്ചേർത്തു.