image

2 Jun 2022 9:15 AM IST

Market

വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് വിരാമം, സൂചികകൾ നേട്ടത്തിൽ

MyFin Desk

Market Close
X

Summary

മുംബൈ: മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിപണി സ്ഥിരത കൈവരിക്കുന്നു. ഉച്ചയ്ക്ക് 2.15 ന്, സെന്‍സെക്‌സ് 431.68 പോയിന്റ് ഉയര്‍ന്ന് 55,812.85 ലും, നിഫ്റ്റി 103.90 പോയിന്റ് ഉയര്‍ന്ന് 16,626.65 ലും എത്തി. സെന്‍സെക്‌സും നിഫ്റ്റിയും രാവിലെ അത്യന്തം അനിശ്ചിതാവസ്ഥയിലായിരുന്നു. രാവിലെ 11.28 വരെ, ലാഭവും നഷ്ടവും മാറി മാറി വരുന്ന സാഹചര്യമായിരുന്നു. ഒടുവിൽ, 11.35 ന് രണ്ടു സൂചികകളും നേരിയ നേട്ടത്തിലേക്കു മാറി. 11.44 ന്, സെന്‍സെക്‌സ് 176 പോയിന്റ് ഉയ‌‌‌‌‌‌‌ർന്ന് 55,557.31 ലും, നിഫ്റ്റി 28 […]


മുംബൈ: മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിപണി സ്ഥിരത കൈവരിക്കുന്നു. ഉച്ചയ്ക്ക് 2.15 ന്, സെന്‍സെക്‌സ് 431.68 പോയിന്റ് ഉയര്‍ന്ന് 55,812.85 ലും, നിഫ്റ്റി 103.90 പോയിന്റ് ഉയര്‍ന്ന് 16,626.65 ലും എത്തി.

സെന്‍സെക്‌സും നിഫ്റ്റിയും രാവിലെ അത്യന്തം അനിശ്ചിതാവസ്ഥയിലായിരുന്നു. രാവിലെ 11.28 വരെ, ലാഭവും നഷ്ടവും മാറി മാറി വരുന്ന സാഹചര്യമായിരുന്നു. ഒടുവിൽ, 11.35 ന് രണ്ടു സൂചികകളും നേരിയ നേട്ടത്തിലേക്കു മാറി. 11.44 ന്, സെന്‍സെക്‌സ് 176 പോയിന്റ് ഉയ‌‌‌‌‌‌‌ർന്ന് 55,557.31 ലും, നിഫ്റ്റി 28 പോയിന്റ് ഉയ‌‌‌‌‌‌‌ർന്ന് 16,550.95 ലും എത്തി.

ആദ്യഘട്ട വ്യാപാരത്തില്‍, ഏഷ്യന്‍ വിപണികളിലെ മോശം പ്രകടനത്തിന്റെ തുടര്‍ച്ചയില്‍ ആഭ്യന്തര വിപണിയിലും നഷ്ടം തുടര്‍ന്നു. സെന്‍സെക്‌സ് 246.06 പോയിന്റ് താഴ്ന്ന് 55,135.11 ലും, നിഫ്റ്റി 79.7 പോയിന്റ് താഴ്ന്ന് 16,443.05 ലും എത്തിയിരുന്നു. പവര്‍ഗ്രിഡ്, എല്‍ ആന്‍ഡ് ടി, ഭാരതി എയര്‍ടെല്‍, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, എച്ച്ഡിഎഫ്‌സി എന്നിവയാണ് പ്രധാനമാും നഷ്ടം നേരിട്ട ഓഹരികള്‍. എന്നാല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്ബിഐ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.

ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഹോംകോംഗ്, സിയോള്‍ എന്നിവയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഷാങ്ഹായ് വിപണി മാത്രമാണ് നേട്ടത്തിലുള്ളത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു, "വിപണിയുടെ തിരിച്ചുവരവ് വീണ്ടും ദുര്‍ബലമാകുന്ന കാഴ്ച്ചയാണ് ഇപ്പോഴുള്ളത്. അമേരിക്കന്‍ വിപണികളിലെ ദൗര്‍ബല്യവും, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും വില്‍പ്പനക്കാരായി മാറുന്നതും വിപണിക്ക് തിരിച്ചടിയാണ്. പണപ്പെരുപ്പത്തിന്റെയും, നിരക്കു വര്‍ദ്ധനവിന്റെയും അടുത്തഘട്ടത്തേപ്പറ്റി സൂചനകളില്ലാത്തത് വിപണിയില്‍ നിരാശ പടര്‍ത്തുന്നുണ്ട്. വിപണിയുടെ ഗതി കൃത്യമാകുന്നത് വരെ വ്യാപാരം നടത്തുന്നത് ദുഷ്‌കരമാണ്. അതിനാല്‍, അല്‍പ്പം കാത്തിരിക്കുന്നതാണ് നല്ലത്. ഉയരുന്ന പണപ്പെരുപ്പം കുറച്ചുകാലത്തേക്കു കൂടി തുടര്‍ന്നേക്കാം എന്നതുകൊണ്ട് ഇത് ബാധിക്കാത്ത മേഖലകളില്‍ നിക്ഷേപം നടത്താന്‍ ശ്രദ്ധിക്കണം. ഉദാഹരണമായി, കയറ്റുമതിക്കാര്‍, രാസവസ്തു ഉത്പാദകര്‍, ടെലികോം സ്ഥാപനങ്ങള്‍ എന്നിവ. കൂടാതെ, വിലക്കയറ്റത്തിന്റെ ബാധ്യത ഉപഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യാന്‍ കഴിവുള്ള കമ്പനികളെയും നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം."

ഇന്നലെ സെന്‍സെക്‌സ് 185.24 പോയിന്റ് താഴ്ന്ന് 55,381.17 ലും, നിഫ്റ്റി 61.80 പോയിന്റ് താഴ്ന്ന് 16,522.75 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 1.56 ശതമാനം താഴ്ന്ന് ബാരലിന് 114.48 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,930.16 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.
"പലിശ നിരക്ക് വര്‍ദ്ധനയ്ക്കൊപ്പം, പണപ്പെരുപ്പ ഭയവും തിരിച്ചെത്തിയിരിക്കുന്നു. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ വിറ്റഴിക്കലും വിപണിയുടെ താല്‍പര്യങ്ങളെ മുറിവേല്‍പ്പിക്കുന്നതായാണ് കാണുന്നത്," മേത്ത ഇക്വിറ്റീസ് വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്സെ പറഞ്ഞു.