image

26 Oct 2022 6:17 AM GMT

Technology

യൂട്യൂബിന് 'പഞ്ഞകാലമോ'? പരസ്യവരുമാനത്തില്‍ ഇടിവ്

MyFin Desk

യൂട്യൂബിന് പഞ്ഞകാലമോ? പരസ്യവരുമാനത്തില്‍ ഇടിവ്
X

Summary

ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് ബിസിനസിലെ കാരണവന്‍ എന്ന് തന്നെ പറയാവുന്ന യൂട്യൂബിന് ഇപ്പോള്‍ പഞ്ഞകാലമാണ്. യൂട്യൂബിന്റെ ഓണ്‍ലൈന്‍ അഡ്വര്‍ട്ടൈസിംഗ് സെയില്‍സില്‍ വന്ന ഇടിവ് മാതൃ കമ്പനിയായ ഗൂഗിളിന് സൃഷ്ടിച്ച നഷ്ടം ചെറുതല്ല. ഇക്കഴിഞ്ഞ പാദത്തില്‍ യൂട്യൂബിന് പരസ്യവരുമാനം രണ്ട് ശതമാനം കുറഞ്ഞിരുന്നു. രണ്ട് ശതമാനമെന്നാല്‍ ഏകദേശം 7.07 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇടിവാണ് കമ്പനിയ്ക്കുണ്ടായത്. 2019 മുതലുള്ള യൂട്യൂബിന്റെ കണക്കുകള്‍ നോക്കിയാല്‍ ഇതാദ്യമാണ് പരസ്യ വരുമാനത്തില്‍ ഇത്രയധികം ഇടിവ് വരുന്നത്. കോവിഡ് വ്യാപനം ശക്തമായിരുന്ന സമയം മുതല്‍ […]


ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് ബിസിനസിലെ കാരണവന്‍ എന്ന് തന്നെ പറയാവുന്ന യൂട്യൂബിന് ഇപ്പോള്‍ പഞ്ഞകാലമാണ്. യൂട്യൂബിന്റെ ഓണ്‍ലൈന്‍ അഡ്വര്‍ട്ടൈസിംഗ് സെയില്‍സില്‍ വന്ന ഇടിവ് മാതൃ കമ്പനിയായ ഗൂഗിളിന് സൃഷ്ടിച്ച നഷ്ടം ചെറുതല്ല. ഇക്കഴിഞ്ഞ പാദത്തില്‍ യൂട്യൂബിന് പരസ്യവരുമാനം രണ്ട് ശതമാനം കുറഞ്ഞിരുന്നു. രണ്ട് ശതമാനമെന്നാല്‍ ഏകദേശം 7.07 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇടിവാണ് കമ്പനിയ്ക്കുണ്ടായത്.
2019 മുതലുള്ള യൂട്യൂബിന്റെ കണക്കുകള്‍ നോക്കിയാല്‍ ഇതാദ്യമാണ് പരസ്യ വരുമാനത്തില്‍ ഇത്രയധികം ഇടിവ് വരുന്നത്. കോവിഡ് വ്യാപനം ശക്തമായിരുന്ന സമയം മുതല്‍ യൂട്യുബ് ചാനലകള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ ഇടിവ് സംഭവിച്ചിരുന്നു. ആഗോളതലത്തില്‍ ബിസിനസുകള്‍ പലതും മന്ദഗതിയിലായതോടെ യുട്യൂബിന്റെ വരുമാനത്തില്‍ ഗണ്യമായ കുറവാണുണ്ടായത്.
ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ വരുമാന വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 41 ശതമാനത്തില്‍ നിന്നും 6 ശതമാനമായി കുറഞ്ഞുവെന്ന് കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. ഇതേ സമയത്ത് തന്നെയാണ് ഫേസ്ബുക്കില്‍ നിന്നുള്ള പരസ്യ വരുമാനവും കുറയുന്നുവെന്ന റിപ്പോര്‍ട്ട് വന്നത്. ഫേസ്ബുക്ക് പേജില്‍ വാര്‍ത്തകള്‍ പബ്ലിഷ് ചെയ്യുന്നതിന് നല്‍കി വന്നിരുന്ന തുകയും വെട്ടിക്കുറയ്ക്കുകയാണെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഏതാനും മാസം മുന്‍പ് അറിയിച്ചിരുന്നു.
ഓണ്‍ലൈന്‍ പരസ്യ ബിസിനസില്‍ നിന്നുള്ള വരുമാനം കുറഞ്ഞുവെന്ന് മൈക്രോസോഫ്റ്റും അടുത്തിടെ വ്യക്തമാക്കിയിരുന്നു. തൊഴില്‍ അധിഷ്ഠിത സേവന ദാതാവായ ലിങ്ക്ഡ്ഇന്നിലും ഇപ്പോള്‍ പരസ്യങ്ങളുടെ എണ്ണം കുറഞ്ഞ് വരികയാണ്. എന്നാല്‍ ലിങ്ക്ഡ്ഇന്‍ വഴി തൊഴില്‍ അന്വേഷിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.
യൂട്യൂബ് നീക്കുന്നതിലധികവും 'ഇന്ത്യന്‍' കണ്ടന്റുകള്‍
യൂട്യൂബിന് നീക്കം ചെയ്യേണ്ടി വരുന്ന വീഡിയോകളില്‍ നല്ലൊരു ഭാഗവും ഇന്ത്യയില്‍ നിന്നുള്ളതാണെന്ന് സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. കണ്ടന്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്പനിയിലേക്ക് ഏറ്റവുമധികമെത്തിയ 'ഫ്ളാഗ്' നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയില്‍ നിന്നാണെന്നും അമേരിക്ക, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് ശേഷമുള്ളതെന്നും യൂട്യൂബ് പുറത്തു വിട്ട റിപ്പോര്‍ട്ടിലുണ്ട്.
ഇതു പ്രകാരം ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 1,324,634 'ഇന്ത്യന്‍' വീഡിയോകളാണ് യൂട്യൂബില്‍ നിന്നും നീക്കം ചെയ്തത്. സാധാരണയായി കണ്ടന്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമധികം ഫ്ളാഗ് നിര്‍ദ്ദേശങ്ങള്‍ വരുന്നത് അമേരിക്ക, ബ്രസീല്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ്.
അടുത്തിടെ പുറത്ത് വന്ന യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 445,148 വിഡിയോകള്‍ മാത്രമാണ് യുഎസില്‍ നിന്നും നീക്കം ചെയ്തത്. ഇന്തൊനീഷ്യയില്‍ നിന്ന് 427,748, ബ്രസീലില്‍ നിന്ന് 222,826, റഷ്യയില്‍ നിന്ന് 192,382, പാക്കിസ്ഥാനില്‍ നിന്ന് 130,663 വിഡിയോകളുമാണ് നീക്കം ചെയ്തിരിക്കുന്നത്.