image

24 Dec 2025 3:52 PM IST

Technology

ഇന്ത്യയില്‍ ഉല്‍പ്പാദനം ശക്തിപ്പെടുത്താന്‍ സാംസങ്; പിഎല്‍ഐ സ്‌കീം വിപുലീകരിക്കണമെന്നും കമ്പനി

MyFin Desk

ഇന്ത്യയില്‍ ഉല്‍പ്പാദനം ശക്തിപ്പെടുത്താന്‍ സാംസങ്;  പിഎല്‍ഐ സ്‌കീം വിപുലീകരിക്കണമെന്നും കമ്പനി
X

Summary

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കാനായത് പിഎല്‍ഐ കാരണം


മറ്റ് രാജ്യങ്ങളില്‍ നിന്ന് പ്ലാന്റുകള്‍ മാറ്റുന്നതിനെക്കുറിച്ച് സ്മാര്‍ട്ട്‌ഫോണ്‍ രാജാക്കന്‍മാരായ സാംസങ് ചിന്തിക്കുന്നില്ല. പകരം ഇന്ത്യയില്‍ ഉല്‍പ്പാദനം ശക്തിപ്പെടുത്താനാണ് ദക്ഷിണ കൊറിയന്‍ കമ്പനിയുടെ തീരുമാനം. ഇതിന് പ്രചോദനമാകുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പിഎല്‍ഐ സ്‌കീമും. പിഎല്‍ഐ പദ്ധതിയുടെ വിപുലീകരണം തേടുകയാണ് സാംസങ്.

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഡിസ്പ്ലേകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഘടകങ്ങള്‍ക്കായി പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി പ്രകാരം കമ്പനി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയെ ഒരു പ്രധാന നിര്‍മ്മാണ കേന്ദ്രവുമാക്കാന്‍ കമ്പനി ആഗ്രഹിക്കുന്നുവെന്ന് സാംസങ്ങിന്റെ തെക്കുപടിഞ്ഞാറന്‍ ഏഷ്യന്‍ മേഖലയുടെ പ്രസിഡന്റും സിഇഒയുമായ ജെബി പാര്‍ക്ക് പറഞ്ഞു. പിഎല്‍ഐ പദ്ധതിയുടെ പുതിയ ഘട്ടത്തില്‍ ഇന്‍സെന്റീവുകള്‍ തുടരുന്നതിനെക്കുറിച്ച് സാംസങ് സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളില്‍ നിന്ന് നിലവിലുള്ള ഉല്‍പ്പാദന ശേഷി ഇന്ത്യയിലേക്ക് മാറ്റാന്‍ സാംസങ് പദ്ധതിയിടുന്നില്ല.

ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍, പ്രത്യേകിച്ച് ആപ്പിളില്‍ നിന്ന്, രാജ്യത്ത് ഉല്‍പ്പാദന സാന്നിധ്യം വര്‍ദ്ധിപ്പിച്ചതിനാല്‍ സാംസങ് കടുത്ത മത്സരം നേരിടുന്നു. ഭൗമരാഷ്ട്രീയ ആശങ്കകള്‍ കാരണം ആപ്പിള്‍ ഉല്‍പ്പാദനം ചൈനയില്‍ നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. സമീപ വര്‍ഷങ്ങളില്‍ യുവ ഉപഭോക്താക്കള്‍ക്കിടയില്‍ ഐഫോണുകള്‍ കൂടുതല്‍ പ്രചാരത്തിലായെങ്കിലും സാംസങ് അമിതമായി ആശങ്കപ്പെടുന്നില്ലെന്ന് പാര്‍ക്ക് പറഞ്ഞു.

ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇപ്പോഴും ആന്‍ഡ്രോയിഡ് ഫോണുകള്‍ ആധിപത്യം പുലര്‍ത്തുന്നുണ്ട്. ഏകദേശം 90 ശതമാനം ഉപയോക്താക്കളും ആന്‍ഡ്രോയിഡ് ഫോണുകളാണ് ഉപയോഗിക്കുന്നത്. അവിടെ സാംസങ് ഇപ്പോഴും ശക്തമായ സ്ഥാനം നിലനിര്‍ത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചതിന് പിഎല്‍ഐ പദ്ധതിയെ സാംസങ് പ്രശംസിച്ചു. 2025 സാമ്പത്തിക വര്‍ഷത്തില്‍, സാംസങ്ങിന്റെ ഇന്ത്യയിലെ വരുമാനത്തിന്റെ 42 ശതമാനവും കയറ്റുമതിയായിരുന്നു. കമ്പനിയുടെ ഇന്ത്യയിലെ വരുമാനം 37 ശതമാനം വര്‍ധിച്ച് ഒരു ട്രില്യണ്‍ രൂപ കടന്നു.