ഇന്ത്യൻ ഐ ടി വ്യവസായം 26 നഗരങ്ങളിലേക്ക് വ്യാപിക്കുന്നു
- രാജ്യത്തിന്റെ ഐ ടി മേഖല 7 നഗരങ്ങളിൽ കേന്ദ്രീകൃതമായിരുന്നു
- കൊച്ചി ,വെല്ലൂർ ഉൾപ്പെടെ 26 നഗരങ്ങളിലേക്ക്
- കോവിഡിന് ശേഷമുള്ള വികേന്ദ്രീകരണത്തിനു വിവിധ കാരണങ്ങൾ
ഇന്ത്യയിൽ ഐ ടി വ്യവസായ൦ ഇപ്പോൾ കേന്ദ്രികരിച്ചിരിക്കുന്ന 7 മഹാനഗരങ്ങളിൽ നിന്ന് 26 മറ്റു നഗരങ്ങളിലേക്ക് വ്യാപിക്കുന്നുവെന്നു നാസ് കോമിന്റെയും ഡെലോയ്റ്റിന്റെയും സമീപകാല റിപ്പോർട്ട്. രാജ്യത്തെ ഐ ടി മേഖല നിലവിൽ ഏഴ് പ്രധാന കേന്ദ്രങ്ങളായ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളരൂ, ഹൈദരാബാദ് ,പുനൈ എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്.
ഇന്ത്യയിലെ സാങ്കേതിക വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന 5.4 ദശലക്ഷം ആളുകളിൽ ഭൂരിഭാഗവും ഈ ഏഴു പ്രധാന നഗരങ്ങളിലാണ് ജോലിചെയ്യുന്നത്. ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള രണ്ടും മൂന്നും നിര നഗരങ്ങളിലേക്ക് ഐ ടി കമ്പനികൾവ്യാപിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചണ്ഡീഗഡ്, നാഗപ്പുർ, അഹമ്മദാബാദ്, മംഗളുരു, കാൺപൂർ, തിരുവനന്തപുരം, ലഖ്നൗ, ഗുവാഹത്തി, റാഞ്ചി, ഭോപ്പാൽ, ജയ്പൂർ, ഇൻഡോർ, നാസിക്, വാറംഗൽ, വിശാഖപട്ടണം, ഹുബ്ബാലി, വിജയവാഡ, തിരുപ്പതി, മൈസൂരു, കോയമ്പത്തൂർ, വെള്ളൂർ, മധുര, തിരുച്ചിറ പള്ളി, കൊച്ചി, വെല്ലൂർ എന്നിവ ഈ നഗരങ്ങളിൽ പെടുന്നു.
വികേന്ദ്രീകരണത്തിനുള്ള കാരണങ്ങൾ
ഐ ടി വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഏകദേശം 11 മുതൽ 15 ശതമാനം വരെ ടെക് പ്രതിഭകളും രണ്ടും മൂന്നും നിര നഗരങ്ങളിൽ നിന്നാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു . അറുപതു ശതമാനം ബിരുദ ധാരികളും പ്രധാന മേഖലകളിലെ ചെറിയ നഗരങ്ങളിൽ നിന്നാണ് വരുന്നത്. അവരിൽ 30 ശതമാനം പേരും ജോലിക്കായി വന്‍ നഗരങ്ങളിലേക്ക് മാറുന്നു . ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളിൽ ഉയർന്ന വൈദഗ്ധ്യമുള്ള ജോലിക്കാരാണ് ഈ പ്രവണതക്ക് ആക്കം കൂട്ടുന്നത്. ഈ വളർന്നു വരുന്ന ഹബ്ബുകളിൽ ഏകദേശം 8 ലക്ഷം വ്യക്തികൾ ഏറ്റവും പുതിയ ടെക് ഡോമൈനുകളിൽ പ്രാവീണ്യ മുള്ളവരാണ്. വളർന്നു വരുന്ന നഗരങ്ങൾ ഡിജിറ്റലായി. ഇവിടെങ്ങളില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ വർധന കൂടിവരുന്നു . മുൻകാലങ്ങളിൽ വലിയ നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കിലും കോവിഡിന് ശേഷം രാജ്യത്തുടനീളം ഈ മേഖലയിൽ വലിയ വികേന്ദ്രീകരണത്തിനു സാക്ഷ്യം വഹിക്കുകയാണ്.
ഐ ടി വ്യവസായ വികേന്ദ്രീകരണം ഗുണമാണോ?
വളർന്നു വരുന്ന ഈ നഗരങ്ങളിൽ കമ്പനികളുടെ പ്രവർത്തനത്തനച്ചെലവ് കുറയും. ധാരാളം പ്രതിഭകളെ ലഭിക്കുകയും ചെയ്യും. കഴിവുള്ള പ്രതിഭകളെ ഉപയോഗപ്പെടുത്തുന്നതിൽ ചെലവ് 25 മുതൽ 30 ശതമാനം വരെ കുറയും. കൂടാതെ സ്ഥല വാടകയും 50 ശതമാനം വരെ കുറയുന്നുവെന്നും റിപ്പോർട്ടു കൾ സൂചിപ്പിക്കുന്നു. ഇൻഫോസിസ്, വിപ്രോ പി. എച്ച് സി എൽ ടെക്, ഡബ്ലിയു എൻ എസ് തുടങ്ങിയ കമ്പനികൾ ഈ നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
സ്റ്റാർട്ടപ്പ് വളർച്ച
സ്റ്റാർട്ടപ്പുകളെ സംബന്ധിച്ചിടത്തോളം 2022 ലെ കണക്കനുസരിച്ച് 7000 - ലധികം സ്റ്റാർട്ടപ്പുകൾ രണ്ടാംനിര നഗരങ്ങളില്‍ പ്രവർത്തിക്കുന്നുണ്ട്. ഈ കമ്പനികൾ 2014 മുതൽ 2018 വരെ 50 ശതമാനം വളർന്നു. 2022- ലെ ഫണ്ടിങ്ങിന്റെ 13 ശതമാനം രണ്ടാം നിര നഗരങ്ങളിലെ സ്റ്റാർട്ടപ്പുകൾക്കാണ് ലഭിച്ചത്.
