പാക്കിസ്ഥാനുമേല്‍ ഇന്ത്യക്ക് മേല്‍ക്കൈ; ചബഹാര്‍ ഉപരോധം യുഎസ് നീക്കി

അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ പ്രവേശനകവാടമാണ് ചബഹാര്‍ തുറമുഖം

Update: 2025-10-30 11:28 GMT

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇറാനിലെ തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖത്തിനുമേലുള്ള ഉപരോധം യുഎസ് നീക്കി. അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ പ്രവേശനകവാടമാണ് നിലവില്‍ ചബഹാര്‍. പാക്കിസ്ഥാനെ ഒഴിവാക്കി പാത ഒരുക്കുന്നതില്‍ ഈ തുറമുഖം നിര്‍ണായക പങ്ക് വഹിക്കുന്നു.

തുറമുഖത്തിന് ആറുമാസത്തെ ഇളവാണ് യുഎസ് അനുവദിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളായി തുടരുകയാണെങ്കില്‍ കാലാവധി നീട്ടിക്കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇന്ത്യക്ക് മധ്യേഷ്യയിലേക്ക് മാത്രമല്ല യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കും ചബഹാര്‍ വഴി വാണിജ്യബന്ധങ്ങള്‍ സ്ഥാപിക്കാനാകും.

യുഎസ് ഉപരോധത്തില്‍ ഇളവ് വരുത്തിയതോടെ ചബഹാറിലെ ഷാഹിദ് ബെഹേഷ്ടി ടെര്‍മിനല്‍ വികസിപ്പിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും തുടരാന്‍ ഇന്ത്യയെ അനുവദിക്കുന്നു. ഇറാനിയന്‍ തുറമുഖവുമായി ബന്ധപ്പെട്ട ഉപരോധങ്ങള്‍ക്കുള്ള ഇളവുകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 29 ആയി യുഎസ് നേരത്തെ നിശ്ചയിച്ചിരുന്നു.

2024 ല്‍, ഷാഹിദ് ബെഹേഷ്ടി ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഇന്ത്യ ഇറാനുമായി 10 വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചത് പദ്ധതിയോടുള്ള ദീര്‍ഘകാല പ്രതിബദ്ധത ശക്തിപ്പെടുത്തുന്നു. കരാര്‍ പ്രകാരം, തുറമുഖ പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനവും ഇന്ത്യ കൈകാര്യം ചെയ്യുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഗോളപരവും സാമ്പത്തികവുമായ പ്രാധാന്യം ചബഹാര്‍ തുറമുഖത്തിനുണ്ട്.

ഇറാനെതിരായ യുഎസ് ഉപരോധങ്ങള്‍, പ്രധാനമായും അതിന്റെ ഊര്‍ജ്ജ, ബാങ്കിംഗ് മേഖലകളെ ലക്ഷ്യം വച്ചുള്ളതാണ്. ഇത് ഇറാനിയന്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വിദേശ നിക്ഷേപം സങ്കീര്‍ണമാക്കിയിരിക്കുന്നു.

എങ്കിലും, 2018 മുതല്‍, ചബഹാര്‍ പദ്ധതിക്ക് ആവര്‍ത്തിച്ച് ഇളവുകള്‍ ലഭിച്ചു വരുന്നു. യുഎസ് അതിന്റെ തന്ത്രപരവും മാനുഷികവുമായ മൂല്യം തിരിച്ചറിഞ്ഞിട്ടുണ്ട്. 

Tags:    

Similar News