അദാനിയുടെ അഞ്ച് കമ്പനികള്‍ ഐപിഒയിലേക്ക്

  • ഐപിഒ നടക്കുന്നത് 2026 മുതല്‍ 2028 വരെ

Update: 2023-01-22 06:35 GMT

ഡെല്‍ഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അഞ്ച് കമ്പനികള്‍ ഐപിഒയ്ക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐപിഒ നടക്കുന്നത് 2026 മുതല്‍ 2028 വരെയുള്ള കാലയളവിലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അദാനി ന്യൂ ഇന്‍ഡസ്ട്രീസ്, അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ് ലിമിറ്റഡ്, അദാനി റോഡ് ട്രാന്‍സ്‌പോര്‍ട്ട് ലിമിറ്റഡ്, അദാനി കോണെക്‌സ് എന്നി കമ്പനികളാകും ഐപിഒയ്ക്ക് എത്തുക. ഇവയ്ക്ക് പുറമേ അദാനിയുടെ മെറ്റല്‍ ആന്‍ഡ് മൈനിങ് യൂണിറ്റിന്റെ ഓഹരികളും വില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. കമ്പനി നേരിടുന്ന കടബാധ്യത സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് ഓഹരികള്‍ വില്‍ക്കുകയാണെന്ന വാര്‍ത്തയും വന്നിരിക്കുന്നത്.

എഫ് പി ഒ ഉടന്‍

അദാനി ഗ്രൂപ്പിന്റെ മുന്‍ നിര സ്ഥാപനമായ അദാനി എന്റര്‍പ്രൈസ് ലിമിറ്റഡ് (എഇഎല്‍) ഫോളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ (എഫ്പിഒ) 20,000 കോടി രൂപ സമാഹരിക്കുന്നുവെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനായുള്ള രേഖകള്‍ ഇരു എക്സ്ചേയ്ഞ്ചുകളിലും സമര്‍പ്പിച്ചു. എഫ്പിഒ ജനുവരി 27 മുതല്‍ ജനുവരി 31 വരെ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനകം ലിസ്റ്റ് ചെയ്ത ഒരു കമ്പനി, നിക്ഷേപകര്‍ക്കോ, നിലവിലുള്ള ഓഹരി ഉടമകള്‍ക്കോ പുതിയ ഓഹരികള്‍ നല്‍കുന്നതാണ് എഫ് പിഒ.

ഓഹരി ഒന്നിന് 3,112 മുതല്‍ 3,276 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. ബുധനാഴ്ച ബിഎസ്ഇയില്‍ എഇഎല്ലിന്റെ ഓഹരികള്‍ 3,595.35 രൂപയിലാണ് വ്യപാരം അവസാനിപ്പിച്ചത്. എഫ് പിഓയില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഓഹരി ഒന്നിന് 64 രൂപ ഇളവിലാണ് ഓഹരികള്‍ വില്‍ക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

സമാഹരിക്കുന്ന തുകയില്‍ 10,869 കോടി രൂപ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതികള്‍ക്കായും, നിലവിലെ എയര്‍പോര്‍ട്ടുകളില്‍ പ്രവര്‍ത്തനങ്ങള്‍ക്കും, ഡ്രീന്‍ ഫീല്‍ഡ് എക്സ്പ്രസ്സ് വെയുടെ നിര്‍മാണത്തിനുമായി വിനിയോഗിക്കും. ശേഷിക്കുന്ന 4,165 കോടി രൂപ എയര്‍പോര്‍ട്ടുകള്‍, റോഡ്, സോളാര്‍ പദ്ധതികള്‍ക്കായി എടുത്ത ബാധ്യതകള്‍ തിരിച്ചടക്കനത്തിനും ഉപയോഗിക്കും. ഊര്‍ജം, യൂട്ടിലിറ്റി, ഗതാഗതം, ലോജിസ്റ്റിക്സ് എന്നി പ്രധാന വ്യവസായ മേഖലകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രാജ്യത്തെ ഏറ്റവും വലിയ ബിസ്സിനെസ്സ് സംരംഭമാണ് അദാനി എന്റര്‍പ്രൈസ് ലിമിറ്റഡ്.

Tags:    

Similar News