നിഫ്റ്റി 20000ന് കൈയെത്തും ദൂരെ; 6-ാം ദിനത്തിലും റാലി തുടര്‍ന്ന് വിപണികള്‍
- ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രകടനം
- ജെഎഫ്എസ്എലിന്‍റെ മൂല്യനിര്‍ണയം നിക്ഷേപക വികാരം ഉയര്‍ത്തി
- ഇരു വിപണികളിലും പുതിയ സര്‍വകാല ഉയരങ്ങള്‍
തുടര്‍ച്ചയായ ആറാം ദിവസവും പുതു ഉയരങ്ങള്‍ തേടി ആഭ്യന്തര ഓഹരി വിപണികള്‍ മുന്നേറി. 20000 പോയിന്‍റ് എന്ന നാഴികക്കല്ലിനേക്ക് തൊട്ടടുത്തേക്ക് ദേശീയ ഓഹരി വിപണി സൂചികയായ നിഫ്റ്റി എത്തി. സെൻസെക്‌സ് 0.68 പോയിന്റ് അഥവാ 455.39 ശതമാനം നേട്ടത്തോടെ 67,552.83 എന്ന റെക്കോഡ് ക്ലോസിംഗ് രേഖപ്പെടുത്തി. നിഫ്റ്റി136.40 പോയിന്‍റ് അഥവാ 0.69 ശതമാനം ഉയര്‍ന്ന് 19,969.55 എന്ന റെക്കോഡ് നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്
നിക്ഷേപകർ ലാഭമെടുപ്പിലേക്ക് പോയത് ഇന്ന് തുടക്ക വ്യാപാരത്തില്‍ ഇരു വിപണികളെയും ഇടിവിലേക്ക് നയിച്ചിരുന്നു. എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്നുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ വിഭജനവും പുതിയ കമ്പനിക്ക് പ്രതീക്ഷയ്ക്ക് മുകളിലുള്ള മൂല്യ നിര്‍ണയം ലഭിച്ചതുമെല്ലാം നിക്ഷേപകരുടെ വികാരം ഉയര്‍ത്തി. 2 ശതമാനത്തിലധികം ഉയര്‍ന്ന ഐടിസി ആണ് നിക്ഷേപകര്‍ക്ക് ഏറ്റവുമധികം നേട്ടം നല്‍കിയത്.
ഏഷ്യൻ വിപണികളിൽ ഹോങ്കോംഗും ഷാങ്ഹായും താഴ്ന്നപ്പോൾ സിയോളും ടോക്കിയോയും നേട്ടത്തിലാണ് . ബുധനാഴ്ച യുഎസ് വിപണികൾ പോസിറ്റീവ് തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ബുധനാഴ്ച 1,165.47 കോടി രൂപയുടെ ഇക്വിറ്റികള്‍ ഇന്ത്യന്‍ വിപണിയില്‍ വാങ്ങി. ഇന്നലെ ബിഎസ്‌ഇ ബെഞ്ച്മാർക്ക് 302.30 പോയിന്റ് അഥവാ 0.45 ശതമാനം ഉയർന്ന് 67,097.44 എന്ന റെക്കോർഡ് നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ഇന്നലെ 83.90 പോയിന്റ് അഥവാ 0.42 ശതമാനം ഉയർന്ന് 19,833.15 എന്ന റെക്കോഡ് നിലയില്‍ അവസാനിച്ചു.
