ആദ്യ ഘട്ട വ്യാപാരത്തിൽ ഇടിഞ്ഞ് സെൻസെക്‌സും നിഫ്റ്റിയും

  • അൾട്രാ ടെക്ക് സിമന്റ്, എസ്ബിഐ, ഇൻഡസ് ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ് സി ബാങ്ക്, എൽ ആൻഡ് ടി, റിലയൻസ് എന്നിവ നഷ്ടത്തിലാണ്
  • അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.43 ശതമാനം കുറഞ്ഞ് ബാരലിന് 86.48 ഡോളറായി.

Update: 2023-01-25 05:00 GMT

മുംബൈ : ഐടി, ധനകാര്യ, ഓയിൽ ഓഹരികളിലെ വില്പന സമ്മർദ്ദവും, ആഗോള വിപണികളിലെ ദുർബലമായ പ്രവണതയും മൂലം സെൻസെക്‌സും നിഫ്റ്റിയും നഷ്ടത്തോടെ തുടങ്ങി. പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 268 പോയിന്റ് ഇടിഞ്ഞ് 60,709.93 ലും നിഫ്റ്റി 90.25 പോയിന്റ് നഷ്ടത്തിൽ 18,093.35 ലുമെത്തി. സെൻസെക്സ് ഒരു ഘട്ടത്തിൽ 60,693.39 ലെത്തിയിരുന്നു.

10 .18 ന് സെൻസെക്സ് 515.60 പോയിന്റ് നഷ്ടത്തിൽ 60,463.15 ലും നിഫ്റ്റി 169.05 പോയിന്റ് ഇടിഞ്ഞ് 17,949.25 ലുമാണ് വ്യാപാരം നടത്തുന്നത്.

സെൻസെക്സിൽ അൾട്രാ ടെക്ക് സിമന്റ്, എസ്ബിഐ, ഇൻഡസ് ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ് സി ബാങ്ക്, എൽ ആൻഡ് ടി, റിലയൻസ് ഇൻഡസ്ട്രീസ്, ടെക്ക് മഹിന്ദ്ര, വിപ്രോ, ഇൻഫോസിസ്, ടിസിഎസ് എന്നിവ നഷ്ടത്തിലാണ്.

ടാറ്റ സ്റ്റീൽ, എച്ച് യുഎൽ, മാരുതി എന്നിവ ലാഭത്തിലാണ്.

"നിലവിൽ നിഫ്റ്റി 17800 -18200 നിലയിൽ വ്യാപാരം ചെയ്യുന്നതിനാൽ ഏറ്റവും നിർണായകമായ പ്രതിരോധം 18,200 ലാണ് ഉള്ളത്. ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റും, പലിശ നിരക്കിലുള്ള ഫെഡിന്റെ തീരുമാനവും ഈ നില തകർക്കുന്നതിനുള്ള സാധ്യത ഉയർത്തുന്നുണ്ട്," ജിയോജിത് ഫിനാൻഷ്യൽ സർവീസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.43 ശതമാനം കുറഞ്ഞ് ബാരലിന് 86.48 ഡോളറായി.

യു എസ് വിപണി ചൊവ്വാഴ്ച സമ്മിശ്രമായാണ് വ്യാപാരമവസാനിപ്പിച്ചത്. എസ് ആൻഡ് പി 500 0.1 ശതമാനം ഇടിഞ്ഞപ്പോൾ നാസ്ഡാക് കോംപോസിറ്റ് 0.3 ശതമാനവും കുറഞ്ഞപ്പോൾ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.3 ശതമാനവും വർധിച്ചു.

ചൊവ്വാഴ്ച സെൻസെക്സ് 37.08 പോയിന്റ് വർധിച്ച് 60,978.75 ലും നിഫ്റ്റി 0.25 പോയിന്റ് നഷ്ടത്തിൽ 18,118.30 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

വിദേശ നിക്ഷേപകർ ചൊവ്വാഴ്ച 760.51 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

Sensex, Nifty decline in early trade on selling in IT, financial shares

Tags:    

Similar News