കരുത്തുകൂട്ടി ഡോളര്‍; സ്വര്‍ണ വില പവന് 45 ,000ന് താഴെ
- തുടക്ക വ്യാപാരത്തിൽ ഡോളർ ഏഴാഴ്ചയ്ക്കിടയിലെ ഉയർന്ന തലത്തിൽ എത്തി
- വെള്ളി വിലയിലും ഇന്ന് തുടർച്ചയായ ഇടിവ്
ഇന്ന് തുടക്കവ്യാപാരത്തില്‍ അമേരിക്കന്‍ ഡോളറിന്‍റെ മൂല്യം ഏഴാഴ്ചക്കിടയിലെ ഏറ്റവും ഉയർന്ന തലത്തിലെത്തിയതോടെ സ്വര്‍ണ വിലയിലെ താഴോട്ടിറക്കം തുടരുന്നു. ഔണ്‍സിന് $1,986 എന്ന നിലയിലാണ് ആഗോള വിപണിയിലെ വ്യാപാരം പുരോഗമിക്കുന്നത്. ഇതിന്‍റെ പ്രതിഫലനമെന്നോണം സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,610 രൂപയാണ് ഇന്ന കേരളത്തിലെ വില, ഇന്നലത്തെ വിലയില്‍ നിന്ന് 20 രൂപയുടെ ഇടിവ്. ഇന്നലെ 45 രൂപയുടെ ഇടിവാണ് ഉണ്ടായത്.
ഇതോടെ സ്വര്‍ണവില പവന് 45,000 നു മുകളില്‍ എന്ന തിളക്കം നഷ്ടമായിരിക്കുകയാണ്. 22 കാരറ്റ് സ്വര്‍ണം പവന് 44,880 രൂപയാണ് ഇന്നത്തെ വില, ഇന്നലത്തെ വിലയില്‍ നിന്ന് 160 രൂപയുടെ ഇടിവ്. ഇന്നലെ പവന് 360 രൂപയുടെ ഇടിവാണ് പ്രകടമായിട്ടുള്ളത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 6,120 രൂപയാണ്, 22 രൂപയുടെ ഇടിവുണ്ടായി. ഇന്നലെ 49 രൂപയുടെ ഇടിവാണ് ഉണ്ടായിരുന്നത്. പവന് 48,960 രൂപ, 176 രൂപയുടെ ഇടിവ്.
മേയില്‍ ഇതുവരെ ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയില്‍ പ്രകടമായിട്ടുള്ളത്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു 1 ഡോളറിന് 82.48 രൂപ എന്ന നിരക്കിലാണ് വിനിമയം. ഫെഡ് റിസര്‍വ് പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ ഡോളര്‍ ശക്തി പ്രാപിക്കുന്നത് സ്വര്‍ണ വിലയിലെ വര്‍ധനയ്ക്ക് ഈയാഴ്ച കടിഞ്ഞാണിടുമെന്ന് നേരത്തേ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.
വെള്ളി വിലയിലും തുടർച്ചയായ രണ്ടാം ദിവസം ഇടിവ് പ്രകടമായി. ഗ്രാമിന് 78.10 രൂപയാണ് വില, ഇന്നലത്തെ വിലയില്‍ നിന്ന് 10 രൂപയുടെ ഇടിവ്. ഇന്നലെ 60 പൈസയുടെ ഇടിവാണ് പ്രകടമായിരുന്നത്. 8 ഗ്രാം വെള്ളിക്ക് 624.80 രൂപയാണ്, 80 പൈസയുടെ ഇടിവ്. യുഎസില്‍ ബാങ്കിംഗ് പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുന്നതിന്‍റെയും ആഗോള തലത്തില്‍ മൂലധന വിപണികളില്‍ തുടരുന്ന വെല്ലുവിളികളുടെയും പശ്ചാത്തലത്തില്‍ സ്വർണവില ഹ്രസ്വകാലയളവില്‍ ഉയർന്നുതന്നെ നില്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ഫെഡ് റിസർവ് പ്രഖ്യാപനങ്ങളുടെ ഫലമായി ഡോളർ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ മുന്നോട്ടുള്ള പോക്കില്‍ നേരിയ ഇടിവുകൾ പ്രകടമായേക്കാം.
