എഫ് പി ഐകള്‍ നിക്ഷേപവുമായി തിരിച്ചെത്തി

  • കഴിഞ്ഞാഴ്ച വിദേശ നിക്ഷേപകരുടെ നിക്ഷേപം 8,500 കോടി രൂപ
  • ഈ മാസമാദ്യമുണ്ടായ വന്‍ പിന്‍വാങ്ങലിനുശേഷമാണിത്

Update: 2025-04-20 07:08 GMT

രാജ്യത്തെ ഓഹരി വിപണികളില്‍ ഏകദേശം 8,500 കോടി രൂപ നിക്ഷേപവുമായി വിദേശ നിക്ഷേപകര്‍ തിരിച്ചെത്തി. ഈ മാസം തുടക്കത്തില്‍ ഉണ്ടായ വന്‍തോതിലുള്ള പിന്‍വാങ്ങലിനുശേഷമാണിത്. നിക്ഷേപകരുടെ ആത്മവിശ്വാസവും പ്രതിരോധശേഷിയുള്ള ആഭ്യന്തര സമ്പദ്വ്യവസ്ഥ തുടങ്ങിയവയുടെ കരുത്തിലാണ് നിക്ഷേപം വര്‍ധിച്ചത്. കൂടാതെ ആഗോള വ്യാപാര തടസങ്ങളില്‍നിന്ന് ഒരു പരിധിവരെ ഒഴിഞ്ഞുനില്‍ക്കാനും രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കഴിയുന്നു.

ഏപ്രില്‍ 18 ന് അവസാനിച്ച അവധിക്കാല ആഴ്ചയില്‍, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) ഓഹരികളില്‍ 8,472 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് നടത്തിയത്. ഇതില്‍ ഏപ്രില്‍ 15-ന് 2,352 കോടി രൂപ പിന്‍വലിച്ചതും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ 10,824 കോടി രൂപയുടെ നിക്ഷേപവും ഉള്‍പ്പെടുന്നുവെന്ന് ഡെപ്പോസിറ്ററികളുടെ ഡാറ്റ വ്യക്തമാക്കുന്നു.

എഫ്പിഐ പ്രവര്‍ത്തനത്തിലെ സമീപകാല ഉയര്‍ച്ച വികാരത്തിലെ ഒരു മാറ്റത്തെ സൂചിപ്പിക്കുന്നു. എങ്കിലും ഈ ഒഴുക്കുകളുടെ സുസ്ഥിരത എങ്ങനെയെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. യുഎസ് വ്യാപാര നയത്തിലെ സ്ഥിരതയും അതിന് ഇന്ത്യ സ്വീകരിക്കുന്ന നടപടികളും അനുസരിച്ചാകും നിക്ഷേപമൊഴുക്ക് നിയന്ത്രക്കപ്പെടുകയെന്ന് മോണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റിന്റെ അസോസിയേറ്റ് ഡയറക്ടര്‍ - മാനേജര്‍ റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയില്‍ ഏപ്രില്‍ 15 മുതല്‍ 17 വരെ മൂന്ന് ദിവസങ്ങളില്‍ മാത്രമാണ് വ്യാപാരം നടന്നത്. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ഓഹരി വിപണിക്ക് അവധിയായിരുന്നു.

മൊത്തത്തില്‍, ഏപ്രിലില്‍ ഇതുവരെ 23,103 കോടി രൂപ എഫ്പിഐകള്‍ ഇക്വിറ്റികളില്‍ നിന്ന് പിന്‍വലിച്ചു. ഇത് 2025 ന്റെ തുടക്കം മുതല്‍ മൊത്തം പിന്‍വലിക്കല്‍ 1.4 ലക്ഷം കോടി രൂപയായി ഉയര്‍ത്തിയെന്ന് ഡാറ്റ വ്യക്തമാക്കുന്നു.

ഈ മാസത്തിന്റെ ആദ്യ പകുതിയില്‍ ആക്രമണാത്മകമായ എഫ്പിഐ വില്‍പ്പന പ്രകടമായിരുന്നു, ഇതിന് പ്രധാനമായും യുഎസ് താരിഫ് നയം സാംബന്ധിച്ച ആഗോള അനിശ്ചിതത്വങ്ങളാണ് കാരണം.

എഫ്പിഐകള്‍ നനിക്ഷേപത്തിന് ഒരുങ്ങിയതിന് രണ്ട് പ്രധാന ഘടകങ്ങള്‍ കാരണമായിട്ടുണ്ട്. ഒന്നാമതായി, ഡോളര്‍ സൂചിക 100 ലെവലിലേക്ക് താഴ്ന്നതും ഡോളറിന്റെ മൂല്യം കൂടുതല്‍ ദുര്‍ബലമാകുമെന്ന പ്രതീക്ഷയും എഫ്പിഐകളെ യുഎസില്‍ നിന്ന് ഇന്ത്യ പോലുള്ള വളര്‍ന്നുവരുന്ന വിപണികളിലേക്ക് മാറ്റുന്നതായി ജിയോജിത് ഇന്‍വെസ്റ്റ്മെന്റിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

രണ്ടാമതായി, യുഎസും ചൈനയും ഈ വര്‍ഷം മന്ദഗതിയിലുള്ള വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട്. അതേസമയം പ്രതികൂലമായ ആഗോള അന്തരീക്ഷത്തില്‍ പോലും ഇന്ത്യ 2026 സാമ്പത്തിക വര്‍ഷത്തില്‍ 6 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വളര്‍ച്ചയില്‍ ഇന്ത്യയുടെ ഈ ആപേക്ഷിക മികച്ച പ്രകടനം വിപണിയിലും മികച്ച പ്രകടനത്തിന് കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഫ്പിഐകള്‍ ഉള്‍പ്പെടെയുള്ള എല്ലാ നിക്ഷേപകരുടെയും ശ്രദ്ധ ധനകാര്യം, ടെലികോം, വ്യോമയാനം, സിമന്റ് , തിരഞ്ഞെടുത്ത ഓട്ടോകള്‍, ആരോഗ്യ സംരക്ഷണം തുടങ്ങിയ ആഭ്യന്തര ഉപഭോഗ വിഷയങ്ങളായിരിക്കുമെന്ന് വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News