എച്ച്-1ബി വിസ, ജി എസ് ടി നിരക്ക് വിപണിയെ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍

ആഗോള ഓഹരി വിപണികളിലെ പ്രവണതകളും നിക്ഷേപകര്‍ നിരീക്ഷിക്കും

Update: 2025-09-21 09:28 GMT

എച്ച്-1ബി വിസ ഫീസ് ഉയര്‍ത്താനുള്ള തീരുമാനം, വ്യാപാര ചര്‍ച്ചകള്‍, ജിഎസ്ടി നിരക്ക് കുറയ്ക്കല്‍ എന്നിവ ഈ ആഴ്ച ഓഹരി വിപണിയിലെ ചലനത്തെ സ്വാധീനിക്കുമെന്ന് വിശകലന വിദഗ്ധര്‍.

കൂടാതെ, ആഗോള ഓഹരി വിപണികളിലെ പ്രവണതകളും നിക്ഷേപകര്‍ പിന്തുടരും.

'എച്ച്-1ബി വിസകള്‍ക്ക് യുഎസ് വാര്‍ഷിക ഫീസ് 100,000 ഡോളര്‍ ചുമത്തുന്നതിനോട് ഈ ആഴ്ച വിപണികള്‍ ആദ്യം പ്രതികരിക്കും. കയറ്റുമതി അധിഷ്ഠിത മേഖലകള്‍ ഇതിനകം തന്നെ താരിഫ് സംബന്ധമായ സമ്മര്‍ദ്ദങ്ങളുമായി മല്ലിടുന്നുണ്ടെങ്കിലും, ഐടി സേവന കയറ്റുമതിക്കാരെ ഈ നീക്കം കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയേക്കാം,' റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡിലെ ഗവേഷണ എസ്വിപി അജിത് മിശ്ര പറഞ്ഞു.

ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് കുറച്ചതിനുശേഷം ആഗോളതലത്തില്‍ നിക്ഷേപകര്‍ യുഎസ് വിപണികളുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എച്ച്-1ബി വിസ അപേക്ഷാ ഫീസ് ഒരു ലക്ഷം ഡോളറായി (ഏകദേശം 88 ലക്ഷം രൂപ) ഉയര്‍ത്താന്‍ യുഎസ് തീരുമാനിച്ചതോടെ, 285 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ഐടി മേഖലയ്ക്ക് പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു. ഓണ്‍ഷോര്‍ പദ്ധതികളുടെ ബിസിനസ് തുടര്‍ച്ച തടസ്സപ്പെടുമെന്ന് സംഘടനയായ നാസ്‌കോം മുന്നറിയിപ്പ് നല്‍കിയതോടെയാണിത്.

ശ്രദ്ധേയമായി, ഇന്ത്യന്‍ ടെക് പ്രൊഫഷണലുകളാണ് എച്ച്-1ബി വിസകളില്‍ ഭൂരിഭാഗവും, 70 ശതമാനത്തിലധികവും. എന്നാല്‍ വര്‍ധന പുതിയ അപേക്ഷകളെയാണ് ബാധിക്കുക എന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ യുഎസ് സ്വപ്‌നവുമായി നടക്കുന്ന ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് ഇത് തിരിച്ചടിയാകും.

'ഈ നീക്കം യുഎസ് ക്ലയന്റുകളുടെ ചെലവ് കുത്തനെ വര്‍ദ്ധിപ്പിക്കുകയും ഇന്ത്യന്‍ ടെക് പ്രതിഭകള്‍ക്കുള്ള ആവശ്യം കുറയ്ക്കുകയും ചെയ്യും, ഇത് ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ പോലുള്ള വലിയ ഐടി കയറ്റുമതിക്കാരുടെ വരുമാനത്തെ നേരിട്ട് ബാധിക്കും,' സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിലെ സീനിയര്‍ ടെക്നിക്കല്‍ അനലിസ്റ്റ് പ്രവേശന് ഗൗര്‍ പറഞ്ഞു.

ആഭ്യന്തര വിപണിയില്‍, രൂപയുടെ ചലനവും അസംസ്‌കൃത എണ്ണ വിലയും വ്യാപാരികള്‍ നിരീക്ഷിക്കുമെന്നും ഇവ രണ്ടും ഇന്ത്യന്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ സെപ്റ്റംബര്‍ 22 ന് വ്യാപാര ചര്‍ച്ചകള്‍ക്കായി യുഎസിലേക്ക് ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെ നയിക്കുന്നുണ്ട്. യുഎസ് സംഘവുമായി വ്യാപാര ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്ത്യന്‍ പ്രതിനിധിസംഘം പദ്ധതിയിടുന്നു.

375 ഓളം ഇനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചതോടെ തിങ്കളാഴ്ച മുതല്‍ അടുക്കളയിലെ പ്രധാന വസ്തുക്കള്‍, ഇലക്ട്രോണിക്‌സ്, മരുന്നുകള്‍, ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയുടെ വില കുറയും.

ഉപഭോക്താക്കള്‍ക്ക് ഒരു അനുഗ്രഹമായി, നവരാത്രിയുടെ ആദ്യ ദിവസമായ സെപ്റ്റംബര്‍ 22 മുതല്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകള്‍ കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു.

വിദേശ നിക്ഷേപകരുടെ വ്യാപാര പ്രവര്‍ത്തനങ്ങളും വിപണികള്‍ നിരീക്ഷിക്കും. വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) വെള്ളിയാഴ്ച 390.74 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.

ഉത്സവ സീസണിലേക്ക് ഇന്ത്യ കടക്കുമ്പോള്‍, എല്ലാവരുടെയും കണ്ണുകള്‍ ജിഎസ്ടി നിരക്ക് കുറയ്ക്കലുകള്‍, ഉപഭോക്തൃ ഡിമാന്‍ഡ് പ്രവണതകളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍, ആഗോള അസ്ഥിരതകള്‍ക്കിടയിലും പ്രാഥമിക വിപണി പ്രവര്‍ത്തനങ്ങളെ പ്രതിരോധശേഷിയുള്ളതാക്കി നിലനിര്‍ത്തുന്ന ഐപിഒകളുടെ സ്ഥിരത എന്നിവയിലേക്കാണ്. ഇതിനെ വിപണികള്‍ എങ്ങനെ സ്വീകരിക്കുന്നു എന്നത് പ്രധാനമാണ്-പിഎല്‍ ക്യാപിറ്റലിന്റെ ഉപദേശക മേധാവി വിക്രം കസാറ്റ് പറഞ്ഞു. 

Tags:    

Similar News