മൂന്നാം ദിനവും ഇടിവ് തുടര്‍ന്ന് ജിയോ ഫിനാന്‍ഷ്യല്‍
ഇന്നും 5 ശതമാനം ലോവർ സർക്യൂട്ടിലേക്ക് ജിയോ ഫിന്‍ എത്തി
തിങ്കളാഴ്ച ഓഹരി വിപണികളില്‍ ലിസ്‌റ്റ് ചെയ്യപ്പെട്ട ജിയോ ഫിനാന്‍ഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ഓഹരികൾ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ് തുടരുന്നു. ഇന്ന് ബിഎസ്‌ഇയിൽ 5 ശതമാനം ലോവർ സർക്യൂട്ടിലേക്ക് ജിയോ ഫിന്‍ എത്തി. ബിഎസ്ഇയിൽ 227.25 രൂപയിലാണ് ഈ ഓഹരിയുടെ വ്യാപാരം നടക്കുന്നത്. 10.31നുള്ള വിവരം അനുസരിച്ച് 11.80 രൂപയുടെ ഇടിവോടെ 224.65 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നത്.
ജിയോ ഫിനിന്‍റെ 6.66 ശതമാനം ഓഹരികൾ ഏറ്റെടുത്തതായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) ഇന്നലെ അറിയിച്ചിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ നിന്ന് ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് വിഭജിക്കുന്ന പ്രക്രിയയുടെ ഭാഗമായാണ് 6.66 ശതമാനം ഓഹരി ലഭിച്ചതെന്ന് എൽഐസി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ 30 -ന് എല്‍ഐസിയുടെ കൈവശം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ 6 .49 ശതമാനം ഓഹിരിയാണുണ്ടായിരുന്നത്.
നിലവില്‍ 1.60 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമാണ് കമ്പനിക്ക് കണക്കുന്നത്. 262 രൂപ എന്ന വിലയിലാണ് ജിയോ ഫിന്‍ ഓഹരികള്‍ എന്‍എസ്‍ഇ-യില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ ആ വിലയ്ക്ക് വാങ്ങാന്‍ നിക്ഷേപകര്‍ പൊതുവില്‍ താല്‍പ്പര്യപ്പെട്ടില്ല. വ്യാപാരം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ, ഓഹരി 248.9 രൂപയിലേക്ക് ഇടിഞ്ഞു. ബിഎസ്ഇയിലെ ലിസ്റ്റിംഗ് അൽപ്പം ഉയർന്ന് 265 രൂപയിലായിരുന്നു. എന്നാൽ ഇവിടെയും, ലിസ്‌റ്റ് ചെയ്‌തതിന് തൊട്ടുപിന്നാലെ വില 251.75 രൂപയിൽ എത്തി. പിന്നീട് രണ്ടാം ദിവസവും ഇടിവ് തുടര്‍ന്നു.
