ഇന്നും ചുവപ്പില്‍ തുടങ്ങി പച്ചയില്‍ അവസാനിച്ച് വിപണികള്‍
- തുടര്‍ച്ചയായ അഞ്ചാം സെഷനിലും വിപണികള്‍ നേട്ടത്തില്‍
- നിക്ഷേപകരുടെ മൊത്തം നേട്ടം 2 ലക്ഷം കോടി രൂപക്കടുത്ത്
ദുർബലമായ ആഗോള പ്രവണതകളുടെയും വിദേശ ഫണ്ടുകളുടെ ഒഴുക്കിന്‍റെയും പശ്ചാത്തലത്തില്‍ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച ആഭ്യന്തര ഓഹരി വിപണി സൂചികകൾ വ്യാപാരത്തിന്‍റെ അവസാന മണിക്കൂറുകളില്‍ നേട്ടത്തിലേക്ക് എത്തി. ഇന്നലെയും സമാന സ്വഭാവമുള്ള ചാഞ്ചാട്ടമാണ് വിപണിയില്‍ പ്രകടമായിരുന്നത്. സെൻസെക്‌സ് 385 പോയിന്റ് (0.58 ശതമാനം) ഉയർന്ന് 66,265.56 ലും നിഫ്റ്റി 116 പോയിന്റ് ( 0.59 ശതമാനം) നേട്ടത്തിൽ 19,727.05 ലും ക്ലോസ് ചെയ്തു.
തുടര്‍ച്ചയായ അഞ്ചാം ദിനമാണ് വിപണികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. ഇന്ന് നിക്ഷേപകരുടെ മൊത്തം നേട്ടം 2 ലക്ഷം കോടി രൂപയ്ക്കടുത്താണെന്നാണ് വിലയിരുത്തല്‍
സെൻസെക്‌സ് പാക്കിൽ നിന്ന് മാരുതി ജെഎസ്‌ഡബ്ല്യു സ്റ്റീൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്സിഎല്‍ ടെക്നോളജി, ലാർസൻ ആൻഡ് ടൂബ്രോ, ടെക് മഹീന്ദ്ര, എന്‍ടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സണ്‍ ഫാര്‍മ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, നെസ്‌ലെ, അൾട്രാടെക് സിമന്റ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, പവർ ഗ്രിഡ്, ഭാരതി എയർടെൽ എന്നിവയാണ് പ്രധാനമായും നഷ്ടം നേരിടുന്നത്.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത് . ബുധനാഴ്ച യുഎസ് വിപണികൾ നെഗറ്റീവ് ടെറിട്ടറിയിലാണ് അവസാനിച്ചത്.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ബുധനാഴ്ച 3,245.86 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.ഫാഗ്-എൻഡ് വാങ്ങൽ ബുധനാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 100.26 പോയിന്റ് അല്ലെങ്കിൽ 0.15 ശതമാനം ഉയർന്ന് 65,880.52 ൽ എത്തി. നിഫ്റ്റി 36.15 പോയിന്റ് അഥവാ 0.18 ശതമാനം ഉയർന്ന് 19,611.05 ൽ അവസാനിച്ചു.
