വിപണികള്‍ക്ക് മുന്നേറ്റത്തോടെ തുടക്കം
- വിദേശ നിക്ഷേപകര്‍ വില്‍പ്പനയില്‍
- ടെക് ഓഹരികളില്‍ ഇടിവ്
ആഭ്യന്തര ഓഹരി വിപണി സൂചികകൾ ഇന്ന് തുടക്ക വ്യാപാരത്തിൽ വിജയകരമായ മുന്നേറ്റം തുടർന്നു, ദുർബലമായ ആഗോള വിപണി പ്രവണതകള്‍ നിക്ഷേപകരെ വലിയ തോതില്‍ സ്വാധീനിച്ചിട്ടില്ല. ലാർസൻ ആൻഡ് ടൂബ്രോ, ബജാജ് ഫിൻസെർവ് എന്നിവയില്‍ അനുഭവപ്പെട്ട ശക്തമായ വാങ്ങല്‍ വിപണികളെ നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
ബിഎസ്ഇ സെൻസെക്‌സ് 174.96 പോയിന്റ് ഉയർന്ന് 66,440.52 ലെത്തി. നിഫ്റ്റി 49.55 പോയിന്റ് ഉയർന്ന് 19,776.60 ൽ എത്തി. സെൻസെക്‌സ് പാക്കിൽ നിന്ന്, ബജാജ് ഫിൻസെർവ്, എൻടിപിസി, ലാർസൻ ആൻഡ് ടൂബ്രോ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, മാരുതി, ടാറ്റ സ്റ്റീൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വിപ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഇടിവ് നേരിടുന്നു.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നെഗറ്റീവ് ടെറിട്ടറിയിലാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ സമ്മിശ്ര തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.53 ശതമാനം ഇടിഞ്ഞ് ബാരലിന് 89.44 ഡോളറിലെത്തി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വ്യാഴാഴ്ച 758.55 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു
" വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിൽപ്പനയിലാണെങ്കിലും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ശക്തവും സുസ്ഥിരവുമായ വാങ്ങല്‍ വിപണിയെ ഉയർത്തുന്നു. മിഡ്, സ്മോൾക്യാപ് സെഗ്‌മെന്റുകളിലെ ഹൈപ്പർ ആക്ടിവിറ്റിയും റാലിയിൽ റീട്ടെയിൽ നിക്ഷേപകരുടെ സജീവ പങ്കാളിത്തത്തിലേക്ക് വിരൽ ചൂണ്ടുന്നു," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ബിഎസ്ഇ ബെഞ്ച്മാർക്ക് 385.04 പോയിന്റ് അഥവാ 0.58 ശതമാനം നേട്ടത്തോടെ 66,265.56 എന്ന നിലയിലാണ് വ്യാഴാഴ്ച അവസാനിച്ചത്. നിഫ്റ്റി 116 പോയിന്റ് അഥവാ 0.59 ശതമാനം ഉയർന്ന് 19,727.05 ൽ എത്തി.
