ഇടിവില്‍ വ്യാപാരം തുടങ്ങി സെന്‍സെക്സും നിഫ്റ്റിയും

  • ബ്രെന്റ് ക്രൂഡ് 0.46 ശതമാനം ഉയർന്ന് ബാരലിന് 76.90 ഡോളറിലെത്തി.
  • ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ ഇടിവില്‍
  • ലാര്‍ജ് ക്യാപുകളില്‍ നിക്ഷേപം തുടരാമെന്ന് വിദഗ്ധര്‍

Update: 2023-12-18 04:56 GMT

ഏഷ്യൻ വിപണികളിലെ ദുർബലമായ പ്രവണതയ്‌ക്കിടയിൽ, നിക്ഷേപകർ ലാഭമെടുക്കലിലേക്ക് നീങ്ങിയതിനാല്‍ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ തിങ്കളാഴ്ച ആദ്യ വ്യാപാരത്തിൽ ഇടിഞ്ഞു. സെൻസെക്‌സ് 341.46 പോയിന്റ് താഴ്ന്ന് 71,142.29 എന്ന നിലയിലെത്തി. നിഫ്റ്റി 65.30 പോയിന്റ് താഴ്ന്ന് 21,391.35 ല്‍ എത്തി. കഴിഞ്ഞ ആഴ്‌ച സൂചികകള്‍ റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു.

സെൻസെക്‌സ് സ്ഥാപനങ്ങളിൽ ഐടിസി, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, അൾട്രാടെക് സിമന്റ് എന്നിവയാണ് പ്രധാനമായും ഇടിവ് നേരിടുന്നത്. സൺ ഫാർമ, റിലയൻസ് ഇൻഡസ്ട്രീസ്, ടൈറ്റൻ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ താഴ്ന്നപ്പോൾ സിയോൾ പച്ചയിലാണ് വ്യാപാരം നടത്തിയത്. വെള്ളിയാഴ്ച അമേരിക്കൻ വിപണികൾ സമ്മിശ്രമായ തലത്തിലായിരുന്നു. 

"വിപണിയില്‍ നടന്നു വന്ന റാലിയെ നയിക്കുന്ന രണ്ട് പ്രധാന ഘടകങ്ങളുണ്ട്. ഒന്ന്, തങ്ങളുടെ തന്ത്രത്തിൽ മാറ്റം വരുത്തിയ എഫ്‌ഐഐകൾ കഴിഞ്ഞ 2 ആഴ്‌ചയ്‌ക്കുള്ളിൽ ഏകദേശം 20000 കോടി രൂപ നിക്ഷേപിച്ച് വലിയ വാങ്ങലുകാരായി മാറി. രണ്ടാമതായി, ബാങ്കിംഗ്, ഐടി തുടങ്ങിയ വിഭാഗങ്ങളാണ് റാലിയെ നയിക്കുന്നത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിഫ്റ്റി 6 ശതമാനം ഉയർന്നപ്പോൾ ബാങ്ക് നിഫ്റ്റി 7.4 ശതമാനവും നിഫ്റ്റി ഐടി ഏകദേശം 11 ശതമാനവും ഉയർന്നു. ഈ സെഗ്‌മെന്റുകളിൽ വൻ ഡെലിവറി അടിസ്ഥാനമാക്കിയുള്ള വാങ്ങൽ ഉള്ളതിനാൽ, അവയ്ക്ക് പ്രതിരോധശേഷി നിലനിർത്താനുള്ള കഴിവുണ്ട്, " "ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ.വിജയകുമാര്‍ തന്‍റെ പ്രീ മാര്‍ക്കറ്റ് അനാലിസിസില്‍ പറഞ്ഞു. 

."സമീപകാല വിപണി അനുഭവത്തിൽ നിന്നുള്ള ഒരു പ്രധാന കാര്യം, എഫ്‍ഐഐ കളും ഡിഐഐ-കളും തമ്മിലുള്ള വടംവലിയിൽ, ഡിഐഐകള്‍ സ്ഥിരമായി നേട്ടമുണ്ടാക്കുന്നു എന്നതാണ്. എഫ്ഐഐകള്‍ വിൽക്കുമ്പോൾ അവരിൽ നിന്ന് വാങ്ങുകയും അവർ വിറ്റ അതേ ഓഹരികൾ പിന്നീട് വളരെ ഉയർന്ന വിലയ്ക്ക് അവർക്ക് വിൽക്കുകയും ചെയ്തുകൊണ്ടാണ് ഡിഐഐകള്‍ മുന്നേറുന്നത്. മൂല്യനിർണ്ണയം ഒഴികെ, ആഗോളവും ആഭ്യന്തരവുമായ ഘടകങ്ങൾ വിപണിക്ക് അനുകൂലമാണ്. നിക്ഷേപം തുടരുന്നതിൽ അർത്ഥമുണ്ട്, പ്രത്യേകിച്ച് ലാര്‍ജ് ക്യാപുകളില്‍. മൂല്യനിർണ്ണയം വളരെ ഉയർന്ന നിലയിലുള്ള മിഡ്, സ്മോൾ ക്യാപ്പുകളിൽ ലാഭ ബുക്കിംഗ് പരിഗണിക്കാം," അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.46 ശതമാനം ഉയർന്ന് ബാരലിന് 76.90 ഡോളറിലെത്തി.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വെള്ളിയാഴ്ച ഓഹരികളില്‍ 9,239.42 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വാങ്ങലുകാരായി തുടര്‍ന്നു. വെള്ളിയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 969.55 പോയിന്റ് അഥവാ 1.37 ശതമാനം ഉയർന്ന് റെക്കോർഡ് ക്ലോസായ 71,483.75 ൽ എത്തി. നിഫ്റ്റി 273.95 പോയിന്റ് അഥവാ 1.29 ശതമാനം ഉയർന്ന് 21,456.65 എന്ന പുതിയ റെക്കോഡ് ക്ലോസിങ്ങിൽ എത്തി.

Tags:    

Similar News