ഗൂഗിളിനെയും പിന്തള്ളി മാപ്പ് മൈ ഇന്ത്യ; ഈ ഓഹരി 6 മാസത്തിനിടെ ഉയര്‍ന്നത് 104 ശതമാനം

മാപ്പ് മൈ ഇന്ത്യയുടെ മാപ്പിള്‍സ് എന്ന ആപ്പ് ഇന്ത്യയില്‍ ഗൂഗിള്‍ മാപ്പ്‌സിനേക്കാള്‍ പ്രചാരം നേടുന്നു

Update: 2023-10-16 11:11 GMT

ഒരു ഇന്ത്യന്‍ നാവിഗേഷന്‍ കമ്പനിയുടെ ഓഹരിയാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. കാരണം ഈ കമ്പനിയുടെ ഓഹരി 2023 മാര്‍ച്ച് മുതല്‍ ഇതുവരെയായി 104 ശതമാനത്തോളമാണ് ഉയര്‍ന്നത്. അതിലൂടെ 675 ദശലക്ഷം ഡോളറിന്റെ മൂല്യം കമ്പനിയുടെ എം-ക്യാപ്പിലേക്കു കൂട്ടിച്ചേര്‍ത്തു.

മാപ്പ് മൈ ഇന്ത്യയുടെ ഓഹരിയാണ് ഈ നേട്ടം കൈവരിച്ചത്. ഔദ്യോഗികമായി അറിയപ്പെടുന്നത് സിഇ ഇന്‍ഫോ സിസ്റ്റംസ് ലിമിറ്റഡ് എന്നാണ്.

മാപ്പിള്‍സ് എന്ന ആപ്പ് ആണ് സിഇ ഇന്‍ഫോ സിസ്റ്റംസ് വികസിപ്പിച്ചത്. ഈ കമ്പനിയുടെ സ്ഥാപകര്‍ രാകേഷ്, രശ്മി എന്നിവരാണ്. രാകേഷിന്റെ ഭാര്യയാണ് രശ്മി. ഇവരുടെ മകന്‍ രോഹന്‍ വര്‍മ്മയാണ് ഇപ്പോള്‍ കമ്പനിയുടെ സിഇഒ.

ആപ്പിള്‍, ആമസോണ്‍, ബിഎംഡബ്ല്യു തുടങ്ങിയ വമ്പന്‍ കമ്പനികള്‍ക്ക് മാപ്പിംഗ് സേവനങ്ങള്‍ നല്‍കി കൊണ്ടാണു സിഇ ഇന്‍ഫോ സിസ്റ്റം അതിന്റെ ഭൂരിഭാഗം വരുമാനവും കണ്ടെത്തുന്നത്.

മാപ്പ് മൈ ഇന്ത്യയുടെ മാപ്പിള്‍സ് എന്ന ആപ്പ് ഇന്ത്യയില്‍ ഗൂഗിള്‍ മാപ്പ്‌സിനേക്കാള്‍ പ്രചാരം നേടുന്നതാണ് കമ്പനിയുടെ ഓഹരിക്ക് ഗുണകരമായി തീര്‍ന്നിരിക്കുന്നത്.

ഗൂഗിള്‍ മാപ്പ്‌സിനേക്കാള്‍ സമഗ്രമായ നാവിഗേഷന്‍ അനുഭവം നല്‍കുന്നതാണ് മാപ്പിള്‍സ് എന്നാണ് മാപ്പ് മൈ ഇന്ത്യയുടെ അവകാശവാദം. റോഡിലെ വേഗ പരിധി, വാഹനം ഓടിക്കുമ്പോഴുള്ള ഡ്രൈവിംഗ് വേഗത, ട്രാഫിക് സിഗ്നല്‍ വിവരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും മാപ്പിള്‍സ് ആപ്പില്‍.

പ്രമുഖ ഫണ്ട് മാനേജരായ മാര്‍ക്ക് മോബിയസ് പിന്തുണ അറിയിച്ച ഓഹരി കൂടിയാണ് മാപ്പ് മൈ ഇന്ത്യയുടേത്.

Tags:    

Similar News