കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലൻസ് കോടതി
- 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെ വസ്തു നികുതിയിൽ നിന്ന് ഒഴിവാക്കിയതിന് സാധൂകരണം
- കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ സുരക്ഷ മുന്‍നിര്‍ത്തി 71.85 സെന്റ് ഭൂമി ഏറ്റെടുക്കും
- പൊതുമരാമത്ത് വകുപ്പിലെ 71 ഒഴിവുകളിലേക്ക് പി.എസ്. സി മുഖേന നിയമനം
കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലൻസ് കോടതി സ്ഥാപിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ അധികാരപരിധിയിൽ വരുന്ന കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അധികാരപരിധി നൽകികൊണ്ടാണ് പുതിയ കോടതി സ്ഥാപിക്കുന്നത്. കോടതിക്കും പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിനുമായി 13 പുതിയ തസ്തികകൾ സൃഷ്ടിക്കും. നവകേരള സദസിന്‍റെ പര്യടനം ഇടുക്കി ജില്ലയില്‍ തുടരുന്നതിനിടെയാണ് പതിവ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.
ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെ വസ്തുനികുതിയിൽ നിന്ന് ഒഴിവാക്കിയ നടപടിക്ക് മന്ത്രിസഭ സാധൂകരണം നല്‍കി. സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെയാണ് വസ്തു നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
കേരള റോഡ് ഫണ്ട് ബോർഡിലേക്ക് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചതിന്റെ ഫലമായി പൊതുമരാമത്ത് വകുപ്പിൽ ഉണ്ടായ 71 ഒഴിവുകളിലേക്ക് പി.എസ്. സി മുഖേന നിയമനം നടത്തും.
കണ്ണൂർ വിമാനത്താവളത്തിന്‍റെ കാറ്റഗറി ഒന്ന് ലൈറ്റിങ്ങിനായി ഏറ്റെടുത്ത ഭൂമിക്ക് തൊട്ടുകിടക്കുന്നതും ഏറ്റെടുത്തതിൽ ബാക്കിനിൽക്കുന്നതുമായ 71.85 സെന്റ് ഭൂമി 5 കുടുംബങ്ങളില്‍ നിന്ന് സുരക്ഷ മുൻനിർത്തി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നൽകി. ഇതിനാവശ്യമായ ഫണ്ടിന് വിശദമായ ശുപാർശ സമർപ്പിക്കാൻ കണ്ണൂർ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ ഹരികുമാറിന്റെ സേവന കാലാവധി ദീർഘിപ്പിക്കുന്നതിനും ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോർജി നൈനാന് പുനർനിയമനം നൽകാനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
