1,600 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് മൈക്രോടെക്

മുന്‍നിര പവര്‍ പ്രോഡക്റ്റ് കമ്പനിയായ മൈക്രോടെക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 23% വളര്‍ച്ച ലക്ഷ്യമിടുന്നു. ഇന്‍വെര്‍ട്ടറും, മറ്റ് ബിസിനസ്സുകളും വഴി ഏകദേശം 1,600 കോടി രൂപയുടെ വിറ്റുവരവ് നേടുമെന്ന് കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്‍വെര്‍ട്ടറുകളിലും, ഹോം യു പി എസുകളിലും നിലവില്‍ 40% വിപണി വിഹിതമുള്ള കമ്പനി, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 50% വിപണി വിഹിതം നേടാനാണ് ലക്ഷ്യമിടുന്നതെന്ന് മൈക്രോടെക് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൗരഭ് ഗുപ്ത പറഞ്ഞു. കൂടാതെ, ഇ-വെഹിക്കിള്‍ ചാര്‍ജറുകള്‍ […]

Update: 2022-01-17 20:34 GMT

മുന്‍നിര പവര്‍ പ്രോഡക്റ്റ് കമ്പനിയായ മൈക്രോടെക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 23% വളര്‍ച്ച ലക്ഷ്യമിടുന്നു. ഇന്‍വെര്‍ട്ടറും, മറ്റ് ബിസിനസ്സുകളും വഴി ഏകദേശം 1,600 കോടി രൂപയുടെ വിറ്റുവരവ് നേടുമെന്ന് കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്‍വെര്‍ട്ടറുകളിലും, ഹോം യു പി എസുകളിലും നിലവില്‍ 40% വിപണി വിഹിതമുള്ള കമ്പനി, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 50% വിപണി വിഹിതം നേടാനാണ് ലക്ഷ്യമിടുന്നതെന്ന് മൈക്രോടെക് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൗരഭ് ഗുപ്ത പറഞ്ഞു.

കൂടാതെ, ഇ-വെഹിക്കിള്‍ ചാര്‍ജറുകള്‍ (ഇ-റിക്ഷയ്ക്ക്), ആരോഗ്യ സംരക്ഷണ ഉത്പ്പന്നങ്ങള്‍, സോളാര്‍ ഉത്പ്പന്നങ്ങള്‍, സ്റ്റെബിലൈസറുകള്‍ എന്നിങ്ങനെ മറ്റ് വിഭാഗങ്ങളിലേക്കും കമ്പനി ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. ഉത്പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, ഭാവി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി ഹിമാചല്‍ പ്രദേശിലെ ബദ്ദിയില്‍ പുതിയ പ്ലാന്റില്‍ 200 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുകയാണ് കമ്പനി.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 1,300 കോടി രൂപയായിരുന്ന വിറ്റുവരവ്, വരും വര്‍ഷം ഏകദേശം 1,600 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഗുപ്ത പറഞ്ഞു. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, മൈക്രോടെക്കിന്റെ 55% വരുമാനം ഇന്‍വെര്‍ട്ടര്‍, ഹോം യു പി എസ് ബിസിനസ്സില്‍ നിന്നുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഈ സാമ്പത്തിക വര്‍ഷം, മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള സംഭാവന വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വരുമാനം 50% ആകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” ഗുപ്ത കൂട്ടിച്ചേര്‍ത്തു.

കമ്പനിക്ക് നിലവില്‍ ഹിമാചല്‍ പ്രദേശില്‍ 10 നിര്‍മ്മാണ യൂണിറ്റുകളുണ്ട്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഒരു യൂണിറ്റ് കൂടി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. “ഇലക്ട്രിക്കല്‍ ഡിവിഷനിലും കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. അതില്‍ വയര്‍, കേബിളുകള്‍, എംസിബികള്‍ (മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കറുകള്‍), ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡ്, ആര്‍സിസിബികള്‍ (കറന്റ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍) എന്നിങ്ങനെയുള്ള സര്‍ക്യൂട്ട് പ്രൊട്ടക്ഷന്‍ ഉപകരണങ്ങളുടെ പൂര്‍ണ്ണ ശ്രേണിയുണ്ട്,” അദ്ദേഹം പറഞ്ഞു.

ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകള്‍, ഓക്സിമീറ്ററുകള്‍, രക്തസമ്മര്‍ദ്ദ മോണിറ്റര്‍ ഉപകരണങ്ങള്‍, നെബുലൈസറുകള്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുകയും, കൊവിഡ് സമയത്ത് അത്തരം ഉപകരണങ്ങളുടെ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്തു. ഇന്‍വെര്‍ട്ടര്‍, ഹോം യു പി എസ് ബിസിനസ്സില്‍ കാര്യമായ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖലകളില്‍ കൂടുതലായി ഉപഭോഗം വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

2,000 കോടി രൂപയുടെ ഹോം ഇന്‍വെര്‍ട്ടര്‍, യുപിഎസ് വിപണിയില്‍ പ്രതിവര്‍ഷം 5% മുതല്‍ 10% വരെ വളര്‍ച്ചയാണ് ലക്ഷ്യം. ഏകദേശം 40% വിപണി വിഹിതം മൈക്രോടെക്കിനുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 10% അധിക വിപണി വിഹിതം നേടാനും തങ്ങള്‍ ലക്ഷ്യമിടുന്നതായി ഗുപ്ത പറഞ്ഞു. പുതിയ ലൂക്‌സ് എല്‍സിഡി ഹോം യുപിഎസ് സീരീസും ഇമെര്‍ലിന്‍ പ്രീമിയം യുപിഎസ് സീരീസും ഉപയോഗിച്ചാണ് മൈക്രോടെക് അതിന്റെ വിപുലീകരണം ലക്ഷ്യമിടുന്നത്.

കൊവിഡ് ആദ്യ തരംഗത്തില്‍ മൈക്രോടെക് ഹെല്‍ത്ത് കെയര്‍ ഉത്പ്പന്നങ്ങളിലേക്കും, സൊല്യൂഷന്‍സ് ബിസിനസിലേക്കും ചുവടുവെച്ചതായി ഗുപ്ത കൂട്ടിച്ചേര്‍ത്തു. ബാറ്ററി നിര്‍മ്മാണ വ്യവസായത്തിലെ അറിയപ്പെടുന്ന കമ്പനിയായ ഒകായ എന്ന സഹോദര സ്ഥാപനം വഴി പവര്‍ സ്റ്റോറേജ് സൊല്യൂഷന്‍, സോളാര്‍ എന്നിവയിലേക്ക് മൈക്രോടെക് ബിസിനസ് വിപുലീകരിക്കുകയാണന്ന് ഗുപ്ത അറിയിച്ചു.

 

Tags:    

Similar News