ആലിബാബ സോമറ്റോയുടെ ഓഹരികള്‍ വിറ്റഴിക്കുന്നു

കമ്പനിയുടെ ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥര്‍ രാജി വച്ചൊഴിഞ്ഞതിനു പിന്നാലെയാണ് ആലിബാബയുടെ ഈ പ്രഖ്യാപനം. ഈയടുത്ത് ജീവനക്കാരുടെ എണ്ണം 4 ശതമാനമാക്കി കുറക്കുന്നതിന്റെ ഭാഗമായി സൊമാറ്റോ തൊഴിലാളികളെ പിരിച്ചു വിട്ടിരുന്നു.

Update: 2022-11-30 09:31 GMT


ചൈനീസ് ഇ കൊമേഴ്സ് ഭീമനായ ആലിബാബ സൊമാറ്റോയുടെ ഓഹരികള്‍ ബ്ലോക്ക് ഡീലിലൂടെ വിറ്റഴിക്കുന്നു. സൊമാറ്റോയുടെ 13 ശതമാനം ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന കമ്പനി 200 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് വിറ്റഴിക്കുന്നത്. ആലിബാബയുടെ ഉപസ്ഥാപനങ്ങളായ ആന്റ് ഫിനാന്‍ഷ്യല്‍, ആലി പേ എന്നിവ വഴിയാണ് ഇടപാട് പൂര്‍ത്തിയാക്കുക. ഇടപാടിന് ശേഷം സോമറ്റോയുടെ ഓഹരികള്‍ 10 ശതമാനമായി കുറയും.

വിപണിയില്‍ ചൊവ്വാഴ്ച സൊമറ്റോയുടെ ഓഹരികള്‍ 63.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ തുകയില്‍ നിന്നും 5-6 ശതമാനം ഇളവിലാണ് കമ്പനി ഓഹരികള്‍ വിറ്റഴിക്കുന്നത്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ മോര്‍ഗന്‍ സ്റ്റാന്‍ലിയാണ് ഈ ഇടപാടിന്റെ ബ്രോക്കര്‍.

കമ്പനിയുടെ ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥര്‍ രാജി വച്ചൊഴിഞ്ഞതിനു പിന്നാലെയാണ് ആലിബാബയുടെ ഈ പ്രഖ്യാപനം. ഈയടുത്ത് ജീവനക്കാരുടെ എണ്ണം 4 ശതമാനമാക്കി കുറക്കുന്നതിന്റെ ഭാഗമായി സൊമാറ്റോ തൊഴിലാളികളെ പിരിച്ചു വിട്ടിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 23 നാണ് സോമറ്റോയുടെ ഓഹരി ഉടമകളുടെ ഒരു വര്‍ഷത്തെ 'പ്രീ ഐപിഒ ലോക്ക് ഇന്‍ പീരീഡ്' കാലാവധി പൂര്‍ത്തിയായത്. ഓഹരി ഒന്നിന് 76 രൂപ നിരക്കില്‍ 9,375 കോടി രൂപയാണ് സോമറ്റോ ഐപിഒയിലൂടെ സമാഹരിച്ചിരുന്നത്. ഓഗസ്റ്റില്‍ സെക്വയ കാപിറ്റല്‍ ഇന്ത്യ, ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റ്, ഊബര്‍, ഡെലിവറി ഹീറോ എന്നിവരും സോമറ്റോയുടെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ഈ പ്രഖ്യാപനത്തിനു പിന്നാലെ ഇന്ന് വിപണിയില്‍ സോമറ്റോയുടെ ഓഹരികള്‍ 5 ശതമാനം വര്‍ധിച്ചിരുന്നു. നിലവില്‍ 1.10 ശതമാനം നേട്ടത്തില്‍ 64.30 രൂപയിലാണ് വ്യാപാരം ചെയുന്നത്.

Tags:    

Similar News